എന്ത് തോന്നുന്നു? - ടെസ കെ ഏബ്രഹാം ചെയ്തതില്‍ തെറ്റുണ്ടോ?

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
‘ലൈഫ് ഓഫ് പൈ’ എന്ന ഇംഗ്ലീഷ് സിനിമ കണ്ടതിന് ശേഷം ബസില്‍ കയറിയതായിരുന്നു ഡല്‍ഹിയില്‍ ഒരു പാവം വിദ്യാര്‍ത്ഥിനി. പിന്നീട് റോഡരുകില്‍ നിന്ന് അവളുടെ അര്‍ദ്ധനഗ്ന ശരീരം കണ്ടെടുക്കുമ്പോള്‍ അഞ്ചോളം പേരുടെ ക്രൂരമായ കാമകേളികള്‍ക്ക് വിധേയയായിരുന്നു അവള്‍. അവളുടെ അടിവയറില്‍ ഇരുമ്പുദണ്ഡുകൊണ്ട് മര്‍ദ്ദിച്ച ക്ഷതങ്ങളുണ്ടായിരുന്നു. വന്‍കുടല്‍ ചതഞ്ഞിരുന്നു. ജനനേന്ദ്രിയം തകര്‍ന്ന നിലയിലായിരുന്നു. ഓടുന്ന ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞതിനാല്‍ കഴുത്തെല്ല് പൊട്ടിയിരുന്നു.

ഇത് ഡല്‍ഹിയിലെ കഥ. ഇന്ന്, ചൊവ്വാഴ്ച രാവിലെ നാല് പീഡനക്കഥകളാണ് കേരളത്തില്‍ നിന്ന് പുറത്തുവന്നത്. നാല് കേസുകളിലെയും പ്രതികള്‍ പിടിയിലായിട്ടുണ്ട്. രണ്ടണ്ണത്തില്‍ പ്രതികള്‍ പെണ്‍കുട്ടികളുടെ പിതാക്കന്‍‌മാര്‍ തന്നെ. ഒരെണ്ണത്തില്‍ പെണ്‍കുട്ടിയുടെ വല്യച്ഛന്‍. ഇനിയൊന്നില്‍ അയല്‍ക്കാരന്‍.

ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസില്‍ പീഡനത്തിനിരയായ സംഭവത്തില്‍ ലോക്സഭയില്‍ വലിയ പ്രതിഷേധമുയര്‍ന്നപ്പോള്‍ ജെ ഡി യു നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞത് ഇങ്ങനെയാണ് - “കേരളം വിദ്യാഭ്യാസമുള്ളവരുടെ നാടാണ്. എന്നാല്‍ അവിടെ നിന്നുപോലും ലൈംഗിക അതിക്രമങ്ങളുടെ വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. കേരളത്തില്‍ പിതാവ് മകളെയും സഹോദരന്‍ സഹോദരിയെയും പീഡിപ്പിക്കുന്നതായുള്ള വാര്‍ത്തകള്‍ വരുന്നു. അപ്പോള്‍ പിന്നെ മറ്റ് ഇടങ്ങളില്‍ നിന്ന് നാം എന്ത് പ്രതീക്ഷിക്കണം?”.

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ പുറത്തുപറയാന്‍ മാനക്കേടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി നിയമസഭയില്‍ പറഞ്ഞിട്ട് ദിവസങ്ങളായതേയുള്ളൂ. സംസ്ഥാനത്ത് കഴിഞ്ഞ 11 മാസങ്ങള്‍ക്കിടെ 371 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഒന്നരവര്‍ഷത്തിനിടെ റിപ്പോര്‍ട്ടുചെയ്യപ്പെട്ടത് 1661 ബലാത്സംഗക്കേസുകള്‍. പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. ഇതൊക്കെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ച കണക്കുകളാണ്.

കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിദിനം സ്ത്രീകള്‍ക്കെതിരായ 20 കുറ്റകൃത്യങ്ങളാണത്രേ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. പറവൂര്‍, കോതമംഗലം, വൈപ്പിന്‍, കോഴിക്കോട്, ഏറ്റവുമൊടുവില്‍ മരട് എന്നിവിടങ്ങളില്‍ പെണ്‍വാണിഭ സംഭവങ്ങള്‍ ഉണ്ടായി. പതിമൂന്നുകാരിയെ അച്ഛനും 15 വയസ്സുള്ള സഹോദരനും പീഡിപ്പിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഞെട്ടലോടെയാണ് കേരളസമൂഹം കേട്ടത്. അച്ഛനും അമ്മയും ചേര്‍ന്ന് പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ചതാണ് മരട് പെണ്‍വാണിഭം.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്തുതോന്നുന്നു? ‘22 ഫീമെയില്‍ കോട്ടയം’ എന്ന ചിത്രത്തില്‍ അവള്‍ - ടെസ കെ ഏബ്രഹാം - ചെയ്തതുതന്നെയല്ലേ ശരി? ഈ കാമഭ്രാന്തന്‍‌മാരുടെ ലിംഗം മുറിച്ചെറിയുന്നതില്‍ എന്താണ് തെറ്റ്? അല്ലെങ്കില്‍ സുഷമാ സ്വരാജ് പറയുന്നതുപോലെ ബലാത്സംഗത്തിന് വധശിക്ഷ നല്‍കണം. സ്ത്രീകളെ ഏറ്റവും ബഹുമാനിക്കണമെന്ന് പഠിപ്പിക്കുന്ന ഒരു സംസ്കാരത്തിന്‍റെ പിന്‍‌ബലമുള്ള നാട്ടില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചെറുക്കാന്‍ മറ്റെന്ത് ചെയ്യണം? ഭരണകൂടം, ഉമ്മന്‍‌ചാണ്ടിയും ഷീലാ ദീക്ഷിതും പ്രധാനമന്ത്രിയും എല്ലാം ശക്തമായ തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :