നാര്‍കോ അല്ലെങ്കില്‍ ‘മാനസിക ബലാത്സംഗം’ ഇനി വേണ്ട!
ജോയ്സ്
ചെന്നൈ|
WEBDUNIA|
പരിശോധനയുടെ പ്രയോജനം എന്താണ്?
വ്യക്തിയുടെ അനുവാദം തേടിയിരുന്നില്ലെങ്കിലും കോടതിയുടെ അനുവാദത്തോടെ മാത്രമേ ഇന്ത്യയില്‍ ആരെയും നാര്‍കോ പരിശോധനയ്ക്കു വിധേയനാക്കാന്‍ കഴിയുമായിരുന്നുള്ളൂ. പരിശോധനാഫലം കോടതി തെളിവായി അംഗീകരിക്കാതിരുന്നിട്ടും കേസിന് നിര്‍ണായകമായ വഴിത്തിരിവ് നല്കാന്‍ ഇതിന്‍റെ ഫലങ്ങള്‍ക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ടിന് ഇന്ത്യന്‍ എവിഡന്‍സ് ആക്ട് അനുസരിച്ചു കോടതിയിലേക്ക് പ്രവേശന അനുമതിയില്ല. ചോദ്യംചെയ്യലിലെ മൂന്നാംമുറ പൂര്‍ണമായി ഒഴിവാക്കാന്‍ സഹായിക്കുന്നു എന്നതാണ് ഈ പരിശോധനയെ പിന്തുണച്ചവര്‍ കണ്ടെത്തിയിരുന്ന ന്യായം. ഇന്ത്യയിലെ നിയമപ്രകാരം നാര്‍കോ പരിശോധന തെളിവുകളിലേക്കുള്ള ഒരു ‘കീ’ മാത്രമാണ്. ഒരു ചോദ്യംചെയ്യല്‍ രീതി എന്നതിനപ്പുറം ഒരു രാജ്യവും ഇതിലെ വെളിപ്പെടുത്തലുകള്‍ക്കു നിയമസാധുത നല്‍കിയിട്ടില്ല. ചില രാഷ്ട്രങ്ങളില്‍ രണ്ടാംതരം തെളിവുകളുടെ പദവി നല്‍കിയിട്ടുണ്ട്.
എന്തൊക്കെ ചോദിക്കാം?
കേസിന്‍റെ സംക്ഷിപ്‌തരൂപവും പരിശോധനയ്ക്കു വിധേയനാകുന്ന ആളോടുള്ള ചോദ്യങ്ങളും മുന്‍കൂട്ടി തയ്യാറാക്കി ഫോറന്‍സിക് ലാബിനു നല്‍കണം. കേസുമായി ബന്ധമില്ലാത്ത ഒരു കാര്യവും നാര്‍കോ പരിശോധനയില്‍ ചോദിക്കാന്‍ കഴിയില്ല. വ്യക്‌തിപരമായ രഹസ്യങ്ങള്‍ ചോദിക്കുന്നതിനു കര്‍ശനമായ വിലക്കുണ്ട്. നാര്‍കോ അനാലിസിസിനു വിധേയരാകുന്നവര്‍ക്കു മാനസിക, ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന പ്രചാരണം തെറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ, ഈ പരിശോധന സര്‍വസാധാരണമായാല്‍ സത്യം തെളിയിക്കാനായുള്ള മൂന്നാംമുറ അപ്പാടെ ഒഴിവാക്കപ്പെടുകയും മനുഷ്യാവകാശം കൂടുതലായി സംരക്ഷിക്കപ്പെടുകയും ചെയ്യും എന്നതായിരുന്നു നാര്‍കോയെ അനുകൂലിക്കുന്നവരുടെ പക്ഷം. എന്നാല്‍, ‘നാര്‍കോ’ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ പല കേസുകളിലും തുമ്പ് കണ്ടെത്താനുള്ള അന്വേഷണ ഏജന്‍സികളുടെ ശാസ്ത്രീയപരീക്ഷണത്തിനാണ് വിലങ്ങ് വീണിരിക്കുന്നത്.
ലോകത്തെ ആദ്യ നാര്‍കോ അനാലിസിസ്
ലോകമറിഞ്ഞ ആദ്യ നാര്‍കോ അനാലിസിസ് നടന്നത് 1922ല്‍ യു എസിലാണ്. സ്കോപൊലാമൈന്‍ എന്ന രാസവസ്‌തുവാണ് ആദ്യപരീക്ഷണത്തില്‍ ഉപയോഗിച്ചത്. യുഎസിലെ ടെക്സസിലെ രണ്ടു തടവുകാരിലായിരുന്നു ആദ്യപരീക്ഷണം. ഇതിനു മുന്നിട്ടിറങ്ങിയ റോബര്‍ട്ട് ഹൗസ് ഒരു ഡോക്ടറായിരുന്നു. ഈ പരിശോധനയ്ക്ക് നാര്‍കോ അനാലിസിസ് എന്ന പേര് നല്കിയത് ഹോഴ്സ്‌ലി എന്നയാളാണ്. തുടക്കം മുതല്‍ തന്നെ വിമര്‍ശനകൂരമ്പുകള്‍ ഏറ്റുവാങ്ങാനായിരുന്നു ഈ പരീക്ഷണത്തിന്‍റെ വിധി. സത്യം പുറത്തുകൊണ്ടുവരാന്‍ ഈ പരീക്ഷണത്തിനു കഴിയില്ലെന്നായിരുന്നു ആദ്യ വിമര്‍ശനം. വ്യക്‌തികളെ മയക്കി രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിലെ ധാര്‍മികതയാണു പിന്നീടു ചോദ്യം ചെയ്യപ്പെട്ടത്. ഈ വിമര്‍ശനങ്ങള്‍ക്ക് അനുകൂലമെന്നോണമാണ് ഇന്ത്യയില്‍ ഈ പരിശോധന ഇപ്പോള്‍ വിലക്കിയിരിക്കുന്നത്.
എന്നാല്‍ പല വിദേശരാജ്യങ്ങളിലും കഠിന എതിര്‍പ്പുകള്‍ക്കിടയിലും ഇപ്പോഴും നാര്‍കോ അനാലിസിസ് ഉണ്ട്. മനഃശാസ്‌ത്ര വിദഗ്ധരില്‍ നല്ലൊരുപങ്കും ഈ പരിശോധന അധാര്‍മികമാണെന്നു ചൂണ്ടിക്കാട്ടുന്നു. മനസ്സിനെ ബലാത്സംഗം ചെയ്യല്‍ അഥവാ റേപ്പ് ഓഫ് ദ് മൈന്‍ഡ് എന്നാണ് ഡോ. ജൂസ്റ്റ് മെര്‍ളൂ ഇതിനെ വിശേഷിപ്പിക്കുന്നത്. യു എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ചോദ്യംചെയ്യലിനു നാര്‍കോ അനാലിസിസ് ഉപയോഗിക്കുന്നുണ്ട്. സോഡിയം പെന്‍റോത്താളിനു പുറമേ, സോഡിയം അമൈത്താള്‍, സ്കോപൊലാമൈന്‍, ബെന്‍സോഡിയസെപ്പൈന്‍ എന്നീ രാസവസ്‌തുക്കളും നാര്‍കോ പരിശോധനയ്ക്ക് ഉപയോഗിക്കുന്നുണ്ട്. റ്റെമാസെപാം എന്ന രാസവസ്‌തുവാണു റഷ്യയില്‍ ഉപയോഗിക്കുന്നത്. 1989ല്‍ യു എസിലെ ന്യൂജഴ്സിയില്‍ സുപ്രിംകോടതി സോഡിയം അമൈത്താള്‍ ഉപയോഗിച്ചുള്ള നാര്‍കോ പരിശോധന നിരോധിച്ചു.
ഏതു തീവ്രമായ ചോദ്യം ചെയ്യലിനെയും അതിജീവിക്കാന്‍ പരിശീലനം നേടിയ ഭീകരരെ കൈകാര്യം ചെയ്യാനായതോടെയാണ് ഈ പരിശോധന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പ്രിയങ്കരമായത്. അതുകൊണ്ട് തന്നെ രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സിബിഐ മിക്ക കേസിലും നാര്‍കോ പരിശോധനയെ ആശ്രയിച്ചിരുന്നു. എന്നാല്‍, പുതിയ നിയമം വരുന്നതോടെ പ്രതിയുടെ സമ്മതമില്ലാതെ നാര്‍കോ പരിശോധന നടത്താന്‍ സി ബി ഐക്ക് അവകാശം ഇല്ലാതാകും. പല കേസുകളിലും പിന്നീട് വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ സി ബി ഐക്ക് സഹായകമായിരുന്നത് നാര്‍കോ അനാലിസിസ് ആയിരുന്നു. സുപ്രീം കോടതിയുടെ പുതിയ ഉത്തരവോടെ സി ബി ഐക്ക് നഷ്ടമായിരിക്കുന്നതും ഈ ചൂണ്ടുപലകയാണ്.