മദ്രാസോ...ഏത് മദ്രാസ്? അതെവിടെ എന്ന് പോലും ആളുകള്‍ ഇക്കാലത്ത് ചോദിച്ചേക്കാം. മദ്രാസ് ചെന്നൈ ആയി പരിണമിച്ചു. ആളുകളുടെ നാവിലും മനസ്സിലും പഴയ ‘മദ്രാസ്’ ഇപ്പോള്‍ അപരിചിത വേഷത്തിലോ അല്ലെങ്കില്‍ പണ്ടെങ്ങോ വഴിപിരിഞ്ഞ ഒരു സുഹൃത്തിന്‍റെ വേഷത്തിലോ ആണ്.
കാര്യമിതൊക്കെയാണെങ്കിലും പഴയ മദ്രാസിനെയും പുതിയ ചെന്നൈയേയും ഒരു പോലെ ഹൃദയത്തിലേറ്റുന്നവര്‍ ഇന്നും ധാരാളം. അതിനാല്‍ തന്നെ അവര്‍ക്ക് ഓഗസ്റ്റ് 22 ഒരിക്കലും മറക്കാന്‍ പറ്റുകയില്ല, എന്നു മാത്രമല്ല ആഘോഷിക്കുകയും വേണം.
ഓഗസ്റ്റ് 22ന്‍റെ പ്രത്യേകത എന്തെന്ന് ചോദിക്കേണ്ട. ഈ ദിവസമാണ് തമിഴകത്തിന്‍റെ അഭിമാന നഗരമായ മദ്രാസ് പിറവി കൊണ്ടത്. അതിനാല്‍ തന്നെ ഒരു തൈര്‍ സാദത്തിന്‍റെ രുചിയും ഈ ദിവസത്തിന്‍റെ ആഘോഷ സുഖവും മദ്രാസ് പ്രേമികള്‍ക്ക് കൈവിടാനാവില്ല. ഇന്ന് മദ്രാസിന് 370 വയസ് തികയുന്നു. ഇവിടെയെത്തുന്ന ആര്‍ക്കും ഒരു കാര്യം മനസ്സിലാവും - നഗരത്തിന് പ്രായം കൂടും തോറും യൌവ്വനം മുറ്റുകയാണെന്ന്.
മദ്രാസ് നഗര ദിവസവും സെന്‍റ് ജോര്‍ജ്ജ് കോട്ടയും അടുത്ത ബന്ധം പുലര്‍ത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍, സെന്‍റ് ജോര്‍ജ്ജ് കോട്ടയ്ക്ക് വേണ്ടി ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സ്ഥലം വിട്ടു കൊടുത്ത 1639 ഓഗസ്റ്റ് 22 ആണ് മദ്രാസ് നഗരത്തിന്‍റെ പിറന്നാള്‍ ദിവസമായി കണക്കാക്കുന്നത്. 2004 മുതലാണ് മദ്രാസ് സ്നേഹികള്‍ ഈ ദിവസം ആഘോഷിച്ചു തുടങ്ങിയത്.
കമ്പനി ഇന്ത്യയില്‍ ആദ്യ കോട്ട നിര്‍മ്മിച്ചതിനൊപ്പം ഒരു മഹാ നഗരം കൂടി പിറവിയെടുക്കുകയായിരുന്നു. ചുറ്റുമുള്ള ഗ്രാമങ്ങളും വിദൂര റോഡുകളും സന്ധിച്ച് തെക്കിന്‍റെ പ്രതിനിധിയായി ഒരു മഹാ നഗരം. അതിനെ മദ്രാസെന്ന് വിളിച്ചിരുന്നു, ഇപ്പോളത് ചെന്നൈ ആയി മാറി, ഒപ്പം കാലിക മാറ്റങ്ങളും സ്വന്തമാക്കി.
ഫിലിം ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, മദ്രാസ് ക്വിസ്, മദ്രാസ് ഹെറിറ്റേജ്, സര്‍ക്കസ്, സാംസ്കാരിക പരിപാടികള്‍ തുടങ്ങി ഈ ദിവസം കൂട്ടായ്മയുടെ ദിവസമായി ആഘോഷിച്ച് ചെന്നൈ പഴയ മദ്രാസ് പ്രൌഡിയിലേക്ക് മടങ്ങുന്നു.