സ്വവര്‍ഗ അനുരാഗത്തിന് നമ്മുടെ സമൂഹം വലിയ പ്രാധാന്യമൊന്നും കല്‍പ്പിച്ചിരുന്നില്ല. മറവിലും ഒളിവിലും വികാരശമനം നടത്തിയിരുന്ന സ്വവര്‍ഗാനുരാഗികള്‍ ഇന്നിപ്പോള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുകയാണ്. ഇതുവരെ സ്വയം സംരക്ഷിച്ചിരുന്ന ഇക്കൂട്ടര്‍ക്ക് ഇനി നിയമവും സംരക്ഷണം നല്‍കും. എന്നാല്‍, ഭാരതീയ സമൂഹത്തില്‍ മതാചാര്യന്‍മാര്‍ സ്വവര്‍ഗ പ്രണയത്തിനെതിരെ പടവാളോങ്ങി നില്‍ക്കുകയാണ്. പ്രകൃതി വിരുദ്ധം എന്ന് ബ്രിട്ടീഷ് വാഴ്ചയുടെ കാലം മുതല്‍ പേര് ചാര്‍ത്തിക്കിട്ടിയ ഈ അഭിനിവേശത്തെ മതത്തിന്റെ മതിലുകള്‍ക്ക് തടഞ്ഞു നിര്‍ത്താനാവുമോ? ഇത് ഇന്നോ ഇന്നലെയോ നടന്ന ക്രോമസോം പരിവര്‍ത്തനത്തിന്റെയോ ഹോര്‍മോണ്‍ പരിവര്‍ത്തനത്തിന്റെയോ ഫലമാണോ?അനാദികാലം മുതല്‍ക്കേ സ്വവര്‍ഗ പ്രണയം പാപമായി കണ്ടിരുന്നു എന്ന് പറയാനാവുമോ? ഇല്ല. പെണ്ണും പെണ്ണും തമ്മിലുള്ള പ്രണയാഭിനിവേശത്തെ ‘ലെസ്ബിയനിസം’ എന്ന പേരിട്ടു വിളിക്കാനുള്ള കാരണം അന്വേഷിച്ചു ചെന്നാല്‍ പുരാതന ഗ്രീസിലെ സാഫോ എന്ന കവയിത്രിയില്‍ ചെന്നു നില്‍ക്കും എന്നത് തന്നെ ഇതിനു സാക്‍ഷ്യം.സ്വവര്‍ഗാനുരാഗി ആയിരുന്ന സാഫോ ലെസ്ബോസ് എന്ന ദ്വീപിലാണത്രേ ജീവിച്ചത്. ഈ ദ്വീപിന്റെ പേരില്‍ പിന്നീട് ‘ലെസ്ബിയനിസം‘ എന്ന പ്രയോഗം ഉരുത്തിരിയുകയും ചെയ്തു. പുരാതന കാലത്ത് സമൂഹത്തില്‍ ഇത്തരം ഏര്‍പ്പാടുകള്‍ നിലനിന്നിരുന്നു എന്നതിനുള്ള സൂചനകളും അവശേഷിക്കുന്നുണ്ട്.ഇന്ത്യയിലും ഇത്തരം വ്യവസ്ഥിതികള്‍ നിലനിന്നിരുന്നില്ല എന്ന് നമുക്ക് ഉറപ്പിക്കാമോ? സ്വവര്‍ഗരതിക്കുള്ള ശിക്ഷകളെ കുറിച്ച് മനുസ്മൃതിയില്‍ സൂചനകളുണ്ട്. എന്നാല്‍, അത് കന്യകാത്വം നഷ്ടപ്പെടുന്നതിന് എതിരെയുള്ള ശിക്ഷയായി വേണമെങ്കിലും വ്യാഖ്യാനിക്കാം. കന്യകയുമായി ബന്ധത്തിലേര്‍പ്പെടുന്ന മുതിര്‍ന്ന സ്ത്രീയുടെ തലമുണ്ഡനം ചെയ്ത് കഴുത്തപ്പുറത്ത് ഏറ്റണമെന്നും രണ്ട് വിരല്‍ മുറിച്ചുകളയണം എന്നുമാണ് ശിക്ഷാവിധി. അതേസമയം, രണ്ട് കന്യകമാര്‍ തമ്മിലാണ് ഇത്തരത്തില്‍ ബന്ധപ്പെടുന്നതെങ്കില്‍ 200 പണം പിഴയും 10 അടിയും മാത്രമാണ് ശിക്ഷയായി വിധിച്ചിരുന്നത്.എന്നാല്‍, മുതിര്‍ന്ന സ്ത്രീകള്‍ തമ്മില്‍ ശാരീരിക ബന്ധം പുലര്‍ത്തുന്നതിനെതിരെ ഹിന്ദുമതത്തില്‍ ശിക്ഷാവിധി ഉണ്ടായിരുന്നതായി കാണുന്നില്ല. അതേസമയം, ബലാത്സംഗം ചെയ്യുന്ന പുരുഷന്‍റെ വിരല്‍ ഛേദിക്കാനും 600 പണം പിഴയൊടുക്കാനും മനുസ്മൃതി നിര്‍ദ്ദേശിക്കുന്നു. ഇതില്‍ നിന്നും കന്യകാ സംരക്ഷണമായിരുന്നു ശിക്ഷാ വിധികള്‍ക്ക് പിന്നിലെന്ന് ഊഹിക്കാം. കന്യകാത്വം നഷ്ടപ്പെട്ടവള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലായിരുന്നു എന്നും ഓര്‍ക്കുക.ജനിതകമോ മാനസികമോ അതുമല്ലെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനമോ ആയിരിക്കാം സ്വവര്‍ഗ അനുരാഗം എന്ന സവിശേഷ ലൈംഗിക അഭിവാഞ്ചയുടെ കാരണം. ഇത്തരക്കാരെ രോഗികളായോ പാപികളായോ മുദ്രകുത്തരുത് എന്ന് 1974 ല്‍ അമേരിക്കന്‍ സൈക്ക്യാട്രിക് അസോസിയേഷന്‍ ശക്തിയുക്തം വാദിച്ചു. പിന്നീട് പല രാജ്യങ്ങളും ഈ ലൈംഗിക സവിശേഷതയെ നിയമാനുസൃതം അംഗീകരിക്കുകയും ചെയ്തു.ഇപ്പോള്‍ ഇന്ത്യയുടെ ഊഴമാണ്. മതവും സമീപകാല പാരമ്പര്യ ചിന്തയും സ്വവര്‍ഗ അനുരാഗികളെ വെറുത്തേക്കാം. എന്നാല്‍, മതത്തിനെയും ചിന്തകളെയും രൂപപ്പെടുത്തുന്ന നാം ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വരും, ഇഷ്ടമുള്ള വികാരപരമായ ജീവിതം ആസ്വദിക്കാന്‍ നമുക്കൊപ്പം എല്ലാവര്‍ക്കും അവകാശമില്ലേ? |