കന്‍മദത്തില്‍ ഒരു യുവാവിന്‍റെ കൊലപാതകത്തിന് ശേഷം അയാളുടെ നാട്ടിലേക്ക് ബന്ധുക്കളെ തിരക്കി എത്തുകയാണ് വിശ്വനാഥന്‍. ആ ചെറുപ്പക്കാരന് ബാക്കിയുണ്ടായിരുന്ന സ്വപ്നങ്ങളൊക്കെ നിറവേറ്റുക എന്ന ചുമതലയാണ് അയാള്‍ക്ക്. മരണം ബാക്കി വയ്ക്കുന്ന നഷ്ടങ്ങളെ നികത്തുക ലോഹിയുടെ കഥാപാത്രങ്ങളുടെ ധര്‍മ്മമായിരുന്നു. അത് അത്ര എളുപ്പമായിരുന്നില്ലെങ്കിലും. ജോക്കര്‍ എന്ന ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കോമാളി മരണത്തിനു മുന്നിലും ചിരിക്കാന്‍ വിധിക്കപ്പെട്ടവനാണ്. തന്‍റെ ഗുരുവായ മനുഷ്യന്‍റെ മരണം ഉള്ളില്‍ കിടന്നു വിങ്ങുമ്പോഴും അയാള്‍ക്ക് സര്‍ക്കസ് ഗ്രൌണ്ടില്‍ പാടേണ്ടി വരുന്നു. ‘കണ്ണീര്‍ മഴയത്ത് ഒരു ചിരിയുടെ കുടചൂടി’ എന്ന ആ ഗാനവും ലോഹിയുടെ തൂലികയില്‍ നിന്ന് വിടര്‍ന്നതാണ്. ആ ചിത്രത്തില്‍ തന്നെ, തന്‍റെ ജീവിതം തകര്‍ത്തവനോട് അനിത എന്ന കഥാപാത്രം പകരം വീട്ടുന്നത് അയാളെ മരണത്തിലേക്ക് തള്ളിയിട്ടുകൊണ്ടാണ്. പ്രണയവും പ്രതികാരവും കൂടിക്കലരുന്നുണ്ട് ഇവിടെ.കസ്തൂരിമാനില്‍ പെണ്‍കൊതിയനായ സഹോദരീഭര്‍ത്താവിനെ വെട്ടിനുറുക്കുകയാണ് നായിക പ്രിയംവദ. അവള്‍ക്കു മുന്നിലുള്ള ഏക ശരി അതാണ്. ചേച്ചിയുടെ ജീവിതം നരകതുല്യമാക്കിയ ആളെ കൊല്ലുമ്പോള്‍ താന്‍ സ്വപ്നം കണ്ട ജീവിതം തകര്‍ന്നടിയുന്നതിനെ കുറിച്ച് അവള്‍ ചിന്തിക്കുന്നില്ല. അമരത്തിലെ അച്ചൂട്ടി തെറ്റിദ്ധരിക്കപ്പെട്ടവനാണ്. മകളുടെ ഭര്‍ത്താവിനെ നടുക്കടലില്‍ വച്ച് ഇല്ലാതാക്കിയെന്നാണ് ആരോപിക്കപ്പെടുന്ന കുറ്റം. അയാള്‍ അത് തെറ്റാണെന്ന് തെളിയിക്കുന്നു. ഒടുവില്‍ തന്നെ സംശയിച്ച മകളോട് യാത്ര പറഞ്ഞ് അയാള്‍ കടലിലേക്ക് പോകുകയാണ്. മരണത്തിന്‍റെ മണമുണ്ട് ആ യാത്രയ്ക്ക്. അച്ചൂട്ടി പറയുന്നു - “കടലമ്മ വിളിക്കണ കണ്ടാ...സമാധാനിപ്പിക്കാനേണ്...”ഒടുവില്‍ കഥകള്‍ നിറഞ്ഞ വഞ്ചിയുമായി മലയാളത്തിന്‍റെ പ്രിയപ്പെട്ട ചലച്ചിത്രകാരനും മരണത്തിന്‍റെ ആഴക്കടലിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു. കഥകളുടെ മുത്തും പവിഴവുമായി അദ്ദേഹം തിരിച്ചുവരാതിരിക്കില്ല എന്ന പ്രതീക്ഷയുമായി കണ്ണീരണിഞ്ഞ് മലയാളം. |