ഇംഗ്ലണ്ടിലെ പ്രമുഖ ചാനലുകളിലൊന്നായ ഐടിവിയില്‍ പ്രക്ഷേപണം ചെയ്ത ‘ലിവിംഗ് വിത്ത് മൈക്കല്‍ ജാക്സണ്‍’ എന്ന ഡോക്യുമെന്ററിയില്‍ മൈക്കല്‍ ജാക്സന്‍ രോഷാകുലനായി പ്രതികരിക്കുന്ന ഒരു സീനുണ്ട്. പ്രശസ്ത ടെലിവിഷന്‍ സെലിബ്രിറ്റിയായ മാര്‍ട്ടിന്‍ ബഷീര്‍ തൊടുത്ത ഒരു ചോദ്യത്തിന് മുമ്പില്‍ ജാക്സണ്‍ രോഷം കൊണ്ട് വിറയ്ക്കുകയായിരുന്നു. ‘കറുപ്പില്‍ നിന്ന് വെളുപ്പിലേക്കുള്ള മാറ്റത്തിന്റെ രഹസ്യം പ്ലാസ്റ്റിക് സര്‍ജറിയല്ലേ’ എന്നായിരുന്നു ആ ചോദ്യം. താനൊരിക്കലും പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടില്ല എന്നായിരുന്നു ജാക്സന്റെ ഉത്തരം. ‘ലിവിംഗ് വിത്ത് മൈക്കേല്‍ ജാക്സണ്‍’ പ്രക്ഷേപണം ചെയ്തത് 2003 -ലായിരുന്നു. അഭിമുഖത്തിനിടയില്‍ ജാക്സണ്‍ നിഷേധിച്ചതെല്ലാം സത്യമായിരുന്നു എന്ന് പിന്നീട് വെളിപ്പെട്ടു. രൂപവും നിറവും ഭാവവും മാറ്റി നിങ്ങളെ ‘സുന്ദരികളും സുന്ദരന്മാരും’ ആക്കാന്‍ ക്ഷണിക്കുന്ന ‘പ്ലാസ്റ്റിക് സര്‍ജറി’യെ പറ്റി ഏറ്റവും ആധികാരികമായി സംസാരിക്കാനാവുമായിരുന്ന വ്യക്തിയായിരുന്നു മൈക്കല്‍ ജാക്സണ്‍. ഒന്നും രണ്ടുമല്ല, പന്ത്രണ്ടോളം പ്ലാസ്റ്റിക് സര്‍ജറികളാണ് ജാക്സന്റെ ശരീരം ഏറ്റുവാങ്ങിയിരിക്കുന്നത്. പ്ലാസ്റ്റിക് സര്‍ജറിയുടെ ദൂഷ്യഫലങ്ങള്‍ മുഴുവന്‍ അനുഭവിച്ചാണ് ജാക്സണ്‍ മരിച്ചതും.കുട്ടിക്കാലത്തെ തിക്താനുഭവങ്ങളാവണം ജാക്സണെ വെളുപ്പിന്റെ കൂട്ടുകാരനാക്കിയത്. തന്റെ നീഗ്രോ അസ്തിത്വത്തെ കുഴിച്ചുമൂടി, വെള്ളക്കാരനാവാന്‍ ജാക്സണ്‍ തുടങ്ങിയത് എഴുപതുകളിലാണ്. പാടിയും ആടിയും ലഭിച്ച തുകയുടെ വലിയൊരു പങ്കാണ് ശരീരം വെള്ളയടിക്കനായി ജാക്സണ്‍ വിനിയോഗിച്ചത്. മൂക്ക് മാറ്റി വയ്ക്കുന്ന റിനോപ്ലാസ്റ്റി തൊട്ട്, കവിള്‍ തുടുപ്പിക്കല്‍ (ഇംപ്ലാന്റ്), കീഴ്ത്താടിയുടെ ആകൃതി മാറ്റല്‍ തുടങ്ങി തന്റെ പഴയ രൂപം മറക്കാന്‍ സഹായിക്കുന്ന എല്ലാത്തരം സര്‍ജറികള്‍ക്കും ജാക്സണ്‍ മുതിര്‍ന്നു. വെള്ളക്കാരോടും വെള്ളനിറത്തോടുമുള്ള അടിമത്തമാണ് ജാക്സന്റേതെന്ന് കറുത്ത വര്‍ഗക്കാരുടെ സംഘടനകള്‍ ആരോപിക്കുകയുണ്ടായിട്ടുണ്ട്.സംഗീത കച്ചേരിയുമായി ബന്ധപ്പെട്ട്, 2002 -ല്‍ ജാക്സണ്‍ കോടതി കയറേണ്ടി വന്നു. ഫോട്ടോയെടുക്കാന്‍ തള്ളിക്കയറിയ പാപ്പരാസികളുടെ ക്യാമറയില്‍ പതിഞ്ഞ ജാക്സന്റെ മുഖം അന്ന് വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഇളകിപ്പറിഞ്ഞ് പോരുന്ന അവസ്ഥയിലായിരുന്ന മൂക്ക് ഒരു ടേപ്പുകൊണ്ട് യഥാസ്ഥാനത്ത് ഒട്ടിച്ചുകൊണ്ടാണ് ജാക്സനന്ന് കോടതിയില്‍ എത്തിയത്. ഈ മാസമാദ്യം എടുത്ത ഒരു ഫോട്ടോഗ്രാഫിലും പ്ലാസ്റ്റിക് സര്‍ജറിയുടെ ഭീകരതയുമായാണ് ജാക്സന്റെ മുഖം പ്രത്യക്ഷപ്പെട്ടത്. ഇടത് ചെവിയുടെ താഴെത്തെ വശം പറിഞ്ഞ് പോന്ന രീതിയിലായിരുന്നു ജാക്സന്റെ മുഖം. ചുരുങ്ങിയത് പത്ത് വര്‍ഷക്കാലമായി പ്ലാസ്റ്റിക് സര്‍ജറിയുടെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു ജാക്സണ്‍. എന്നിട്ടും പ്ലാസ്റ്റിക് സര്‍ജറിയെ ഉപേക്ഷിക്കാന്‍ ജാക്സണ്‍ തയ്യാറായില്ല. തുന്നിച്ചേര്‍ത്തതെല്ലാം പൊളിഞ്ഞിളകുമ്പോള്‍ പുതിയ തുന്നിച്ചേര്‍ക്കല്‍ എന്നായിരുന്നു ജാക്സന്റെ നയം. ഇടക്കാലത്ത് മുഖത്തെ തുന്നിച്ചേര്‍ക്കല്‍ മൊത്തമായി പൊളിഞ്ഞിളകുകയും ‘കറുത്ത ജാക്സണ്‍’ പുറത്താവുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ തുന്നിച്ചേര്‍ക്കല്‍ കൊണ്ട് ‘കറുത്ത ജാക്സണെ’ മറയ്ക്കുന്നതുവരെ ജാക്സണ്‍ മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നു.എന്തിനാണ് ഇത്രയധികം ശസ്ത്രക്രിയകളെന്നും മുഖം കൊണ്ട് എന്ത് ചെയ്യാനാണ് ഭാവമെന്നും ജാക്സണോട് അടുത്ത കൂട്ടുകാരനായ ഉറി ഗെല്ലര്‍ ചോദിക്കുകയുണ്ടായി. തന്റെ മുഖത്തിന് പിതാവിന്റെ ഛായ ഉണ്ടായിരുന്നുവെന്നും പിതാവിനെ വെറുക്കുന്ന പോലെ ആ മുഖത്തെയും താന്‍ വെറുത്തുവെന്നുമാണ് ജാക്സണ്‍ മറുപടി നല്‍കിയത്. പഴയ മുഖം മറച്ച്, സ്വന്തം പിതാവിനെ മറക്കാനുള്ള വ്യഗ്രതയിലായിരുന്നു ജാക്സണ്‍. ജാക്സന്റെ മുഖം മുഖക്കുരു നിറഞ്ഞ് വികൃതമാണെന്ന് പിതാവ് ഇടക്കിടെ കളിയാക്കാറുണ്ടായിരുന്നുവെത്രെ!ജാക്സന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു എന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍. നിരന്തരമായി ‘വേദനാ സംഹാരികള്‍’ ഉപയോഗിച്ചിരുന്നതാണ് ഈ ഹൃദയാഘാതത്തിന് കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു. ഓരോ തവണ പ്ലാസ്റ്റിക് സര്‍ജറി കഴിയുമ്പോഴും വേദനയകറ്റാനായി ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരുന്ന ‘വേദനാ സംഹാരികള്‍’ ഉപയോഗിച്ചുപയോഗിച്ച് ജാക്സന് അതൊരു ശീലമായി മാറിയിരിക്കണം. വേദനാസംഹാരികളുടെ അമിതോപയോഗം ‘ഡ്രഗ്സ്’ ഉപയോഗിക്കുന്നതിന് തുല്യമാണ്. അങ്ങനെ നോക്കുമ്പോള്‍ ജാക്സന്റെ അകാല ചരമത്തില്‍ ‘പ്ലാസ്റ്റിക് സര്‍ജറി’ക്ക് പങ്കുണ്ടെന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. |