പത്മരാജന്‍.... മലയാളത്തിന് കുറച്ചു നാളേയ്ക്ക് മാത്രം ലഭിച്ച സൗഭാഗ്യമായിരുന്നു ആ സാന്നിദ്ധ്യം. ആ തൂലികത്തുമ്പില്‍ നിന്നും പുറപ്പെട്ടത്, ആ സംവിധാനമികവില്‍ ഉയിരിട്ടത്, എല്ലാം സൗന്ദര്യത്തിന്റെ തേന്‍തുള്ളികളായിരുന്നു.മെയ് 23 പത്മരാജന്റെ ജന്മദിനമാണ്. 1945ലെ ആ ദിവസം മലയാള സാഹിത്യത്തിന്‍റെയും സിനിമയുടെയും വസന്തകാലത്തിന്റെ ഉടമയ്ക്കാണ് ജന്മം നല്‍കിയത്.എണ്ണം പറഞ്ഞ നോവലുകള്‍. സംവിധായകനായി 18 സിനിമകള്‍. തിരക്കഥാകൃത്തായി 36 സിനിമകള്‍. ദൃശ്യസൗന്ദര്യവും വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങളും മലയാള സിനിമയുടെ ഈ ഗന്ധര്‍വ്വന് മാത്രം സ്വന്തം. ഓര്‍മ്മകളിലൂടെ ജീവിക്കാനിഷ്ടപ്പെടുന്ന മലയാളിയ്ക്ക് പത്മരാജന്‍ നൊടിയിടകൊണ്ട് നഷ്ടമായ നിലാവാണ്. ഇന്ന് അസാന്നിദ്ധ്യം കൊണ്ട് നിശബ്ദതയുടെ സൗന്ദര്യം അനുഭവിപ്പിക്കുന്നു.ഗന്ധര്‍വ്വലോകത്തിരുന്ന് ഹൃദയം നിറഞ്ഞ ചിരിയോടെ പറയുന്നണ്ടാവും നോക്കൂ... ഞാനവിടെത്തന്നെയുണ്ട്... ഒന്നും മിണ്ടുന്നില്ലന്നേയുള്ളൂ.ജീവിതരേഖ 1945 മേയ് 23ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനിച്ചു. അച്ഛന്‍: അനന്തപത്മനാഭപിളള, അമ്മ : ദേവകിയമ്മ. തിരുവനന്തപുരം മഹാത്മാഗാന്ധികോളേജില്‍ നിന്ന് ശാസ്‌ത്രത്തില്‍ ബിരുദമെടുത്തശേഷം ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി. ജലജ്വാല, രതിനിര്‍വ്വേദം, നന്മകളുടെ സൂര്യന്‍, നക്ഷത്രങ്ങളെ കാവല്‍, ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാ ഇവിടെവരെ, വാടകയ്ക്ക് ഒരു ഹൃദയം, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, ഉദകപ്പോള, കളളന്‍ പവിത്രന്‍, മഞ്ഞുകാലംനോറ്റകുതിര, പ്രതിമയും രാജകുമാരിയും,(നോവലുകള്‍) പ്രഹേളിക, മറ്റുളളവരുടെ വേനല്‍, അപരന്‍, പുകകണ്ണട, പത്മരാജന്റെ കഥകള്‍, കരിയിലക്കാറ്റുപോലെ(കഥാസമാഹാരങ്ങള്‍), പത്മരാജന്റെ തിരക്കഥകള്‍ എന്നിവയാണ് പ്രസിദ്ധപ്പെടുത്തിയിട്ടുളള കൃതികള്‍. |