ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ചാവേര്‍ പുലികള്‍ വധിച്ചിട്ട് 18 വര്‍ഷം തികയുന്നു. പതിനെട്ടാം ചരമ വാര്‍ഷികത്തിലെങ്കിലും അകാലത്തില്‍ പൊലിഞ്ഞ ആ യുവ നേതാവിന്‍റെ കുടുംബത്തിനും അദ്ദേഹത്തെ ആദരിക്കുന്ന ജന സമൂഹത്തിനും അതിലൊക്കെ ഉപരി ആദ്ദേഹത്തിന്‍റെ ആത്മാവിനും നീതി ലഭിച്ചു എന്ന് കരുതാം - പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടു എങ്കില്‍.രാജീവ് ഗാന്ധിയുടെ ചരമദിനത്തിന് ഒരേയൊരു ദിവസം മുമ്പാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥിരീകരണം നല്‍കിയത്. പ്രഭാകരന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങളും ശ്രീലങ്കന്‍ ടിവിയിലൂടെ പുറത്തുവിട്ടു. ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ അവകാശ വാദങ്ങള്‍ പുലി അനുകൂലികള്‍ നിഷേധിക്കുന്നു എങ്കിലും അത്തരത്തില്‍ സംഭവിച്ചിട്ടുണ്ട് എങ്കില്‍ രാജീവിന്‍റെ മരണത്തിനു പിന്നില്‍ ചരടുവലിച്ച പ്രധാനിക്ക് അവസാനം ദാരുണമായ വിധി തന്നെ ലഭിച്ചു എന്ന് കരുതാം.1991 മെയ് 21 ന്, താന്‍ തന്‍റെ പ്രിയപ്പെട്ടവരെയെല്ലാം പിരിഞ്ഞ് പോവുകയാണെന്ന് അറിയാതെ, ശ്രീ പെരുമ്പുത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു രാജീവ് ഗാന്ധി. തന്നെ പിന്തുടരുന്ന പുലിപ്പകയുടെ ആയുധമുനയില്‍ നിന്ന് നേരത്തെ രണ്ട് തവണ രക്ഷപെട്ടിരുന്നു. എന്നാല്‍, ഇത്തവണ വനിതാ ചാവേര്‍ ബോംബിലൂടെ രാജീവിന്‍റെ ജീവന്‍ അപഹരിക്കാന്‍ വ്യക്തമായ കണക്കുകൂട്ടലില്‍ തന്നെയായിരുന്നു അക്രമികള്‍. ചാവേര്‍ ആക്രമത്തില്‍ രാജീവിന്‍റെ ശരീരം ചിന്നഭിന്നമായി.രാജീവ് വധത്തിനു ശേഷം വര്‍ഷങ്ങളോളം സംഘടന അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. പിന്നീട് ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയായ സിബിഐ രാജീവ് വധത്തില്‍ പുലികളുടെ പങ്ക് വ്യക്തമായി സ്ഥിരീകരിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാകരനും പുലികളുടെ രഹസ്യാന്വേഷണ മേധാവി പൊട്ടു അമ്മനും രാജീവ് വധത്തെ ഒരു ദുരന്തമായി വിശേഷിപ്പിച്ച് കൈകകഴുകുകയായിരുന്നു. |