ചതുര്‍ഗകാര വിചാര യജ്ഞത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം പന്തളത്ത് എത്തിയ സന്ദീപ് ചൈതന്യ സ്വയം അപമാനിതനായി. സന്ദീപിന്‍റെ ചില കണ്ടെത്തലുകളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. " പന്തളം മഹാദേവക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമര നിര്‍മാണത്തിനു പിന്നില്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നു...കൊടിമരം ആവശ്യമായിരുന്നെങ്കില്‍ പൂര്‍വികര്‍ തന്നെ അത് നിര്‍മിക്കുമായിരുന്നു... കാണിക്കയായി ലഭിക്കുന്ന നാണയത്തുട്ടുകള്‍ ദൈവത്തിന് ആവശ്യമില്ല... ഒരുകാലത്ത് നന്‍മയായിരുന്നു ക്ഷേത്രങ്ങളിലെങ്കില്‍ ഇപ്പോള്‍ സമൂഹത്തിന് അതു ബാധ്യത ആയിരിക്കുന്നു... "പ്രസ്താവന വിവാദമായി. ഹിന്ദു സേവാ സമിതിയും സ്വര്‍ണക്കൊടിമര നിര്‍മാണ കമ്മറ്റിയും പ്രതിഷേധവുമായി രംഗത്തെത്തി. പുഷ്പഹാരത്തിനു പകരം പാദരക്ഷകള്‍ വേദിയില്‍ വന്നു വീണു. പ്രതിഷേധക്കാര്‍ കൂവിവിളിച്ചു. പല ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ടെന്നും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പറഞ്ഞ സന്ദീപ് ചൈതന്യ ഒടുവില്‍ മാപ്പുപറഞ്ഞ് തടിയൂരി. ഒരു നാടിന്‍റെ ഐശ്വര്യപ്രതീകങ്ങളാണ് ദേവാലയങ്ങള്‍. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും മറ്റും ഭക്തരുടെയും വിശ്വാസികളുടെയും സന്തോഷവും സംതൃപ്തിയുമാണ്. മുമ്പുണ്ടായിരുന്നില്ലാ എന്ന കാരണത്താല്‍ ഇനിയുണ്ടാവരുതെന്ന് പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്? എല്ലാക്കാര്യത്തിലും പഴമ നിലനിര്‍ത്തുന്ന ആളല്ലല്ലോ സന്ദീപ് ചൈതന്യ.വെറും നിലത്തു കിടന്ന് ഉറങ്ങിയിരുന്നവരാണ് പണ്ടത്തെ സന്യാസിമാര്‍. അവര്‍ ജീര്‍ണവസ്ത്രം ധരിച്ചു. ഭിക്ഷ യാചിച്ചു. അല്‍പാഹാരികളായി. നഗ്നപാദരായി യാത്ര ചെയ്തു. ഇന്നത്തെ 'സന്യാസിമാര്‍' അങ്ങനെയാണോ? മൃഷ്ടാന്ന ഭോജനവും വിദേശയാത്രയും സുഖജീവിതവുമൊക്കെ സൌജന്യമായും അല്ലാതെയും തരപ്പെടുത്തുന്നവരാണ് ഭൂരിപക്ഷവും. ക്ഷേത്രങ്ങളും വിശ്വാസികളും ഉള്ളതുകൊണ്ടാണ് ഊരുചുറ്റി പ്രഭാഷണം നടത്താന്‍ സന്ദീപിനെപ്പോലുള്ളവര്‍ക്ക് അവസരം കിട്ടുന്നത്. |