ആള്‍ദൈവങ്ങള്‍ക്കു മേല്‍ മനുഷ്യര്‍ക്ക് വിശ്വാസമേറി വരുന്ന കാലമാണിത്. സ്വതന്ത്രരതിയുടെ വക്താവായ രജനീഷും കൃഷ്ണന്‍റെ അവതാരമെന്ന് ഭക്തരെ വിശ്വസിപ്പിച്ച സായിബാബയുമൊക്കെ കഴിഞ്ഞ് അമൃതാനന്ദമയിയും ശ്രീശ്രീ രവിശങ്കറുമൊക്കെ ഭക്തര്‍ക്ക് സാന്ത്വനമേകുന്നു. ശ്രീ പരമേശ്വരനേക്കാള്‍ പ്രാധാന്യം ശ്രീനാരായണഗുരുവിന് കല്‍പിച്ച് നല്‍കാനും ആള്‍ക്കാരുണ്ട്. തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന അരബിന്ദോയ്ക്കും രമണമഹര്‍ഷിക്കും സ്വാമി വിവേകാനന്ദനുമൊന്നും ഇടയില്ലാത്ത തരത്തിലേയ്ക്ക് ലോകം ചുരുങ്ങിയിരിക്കുന്നു. അവനവനിലേയ്ക്ക് ചുരുങ്ങുന്ന ലോകം. ചഞ്ചലമാനസരുടെ മനസും ശരീരവുമൊക്കെ അനായാസം കൈപ്പിടിയിലൊതുക്കുന്ന വ്യാജന്മാര്‍ ജ്യോതിഷത്തിന്‍റെയും ഹോമങ്ങളുടെയും മറവില്‍ പണം തട്ടുന്നതില്‍ അസാമാന്യ വിരുതും കാട്ടുന്നു.
കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളില്‍ അനുഗ്രഹം ചൊരിഞ്ഞ് നിക്കുന്നവരുടെ ചിരിക്കു പിന്നിലെ ചതിക്കുഴികള്‍ വൈകിയാവും ഭക്തശിരോമണികള്‍ തിരിച്ചറിയുന്നത്. ക്ഷേത്രങ്ങളില്‍ എത്തുന്നവരേക്കാള്‍ കൂടുതല്‍ ഭക്തര്‍ ആള്‍ദൈവങ്ങള്‍ ക്കു പിന്നാലെ പായുന്നു. പള്ളികളില്‍ കുബാന കൈക്കൊള്ളാനെത്തുന്നവരുടെ എണ്ണവും കുറഞ്ഞിരിക്കുന്നു. കര്‍ത്താവിന്‍റെ മണവാട്ടികളാവാന്‍ പെണ്‍കിടാങ്ങളെ കിട്ടുന്നില്ലെന്ന് അടുത്തയിടെ പോപ്പും പരാതി പറഞ്ഞു. കൂണുകള്‍ പോലെ മുളയ്ക്കുന്ന പ്രാര്‍ത്ഥനാകേന്ദ്രങ്ങളില്‍ തിക്കും തിരക്കുമാണ്. ബ്രദര്‍ തങ്കുവിനേപ്പോലുള്ളവര്‍ക്ക് നല്ലകാലം. ഇത്തരം കേന്ദ്രങ്ങളിലേയ്ക്ക് ഒഴുകിയെത്തുന്ന പണത്തിന്‍റെ സ്രോതസ് ആര്‍ക്കുമറിയേണ്ടാ.
മനുഷ്യര്‍ പ്രശ്നങ്ങള്‍ക്കു നടുവിലാണ്. അവര്‍ക്ക് ആഗ്രഹങ്ങളുണ്ട്; ആവശ്യങ്ങളുണ്ട്. എളുപ്പം ധനികനാവാന്‍ ധനാകര്‍ഷണ യന്ത്രങ്ങള്‍ സ്വന്തമാക്കാനും ശത്രുവിന്‍റെ പേരറിയാനുമൊക്കെ ആഗ്രഹമുണ്ടാവുക സ്വാഭാവികം മാത്രം. ചിലര്‍ക്ക് രോഗശമനമാണ് ആവശ്യം. അത്യാവശ്യം കുട്ടികളെ നല്‍കാനും സിദ്ധന്മാര്‍ തയാറാണ്. ഭക്തന്‍റെ സംതൃപ്തിയാണല്ലോ മുഖ്യം. ഇങ്ങനെയൊക്കെ ഭക്തരെ സഹായിച്ച ചില സിദ്ധന്മാരെ ഒടുവില്‍ നാട്ടുകാര്‍ക്ക് കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. തിരുവില്വാമലയില്‍ ആശ്രമം കെട്ടി ഭക്തരുടെ കണ്ണീരൊപ്പിയിരുന്ന ഒരു സിദ്ധന്‍ അജ്ഞാതരുടെ വെട്ടേറ്റാണ് മരിച്ചത്. പണ്ട് കോട്ടയത്തിനടുത്ത് നാട്ടകത്ത് 'കലാപരിപാടി" നടത്തിയിരുന്ന സിദ്ധനും നാട്ടുകാരുടെ വക സ്നേഹവിരുന്ന് ലഭിച്ചിട്ടുണ്ട്. |