മലയാള സാഹിത്യത്തിനും പത്രപ്രവര്‍ത്തനത്തിനും തലശ്ശേരിയുടെ സംഭാവനയായ മൂര്‍ക്കോത്ത് കുഞ്ഞപ്പയുടെ ജന്മശതാബ്ദിയായായിരുന്നു 2005 മേയ് 14 ന്. ഇത് 103 മത് പിറന്നാള്‍
പേര് കുറിയ്ക്കുന്നത് പോലെ കുറിയവനായ കുഞ്ഞപ്പയെന്ന ഈ മനുഷ്യന്‍, ചെറിയ ചെറിയ കാര്യങ്ങളിലൂടെ വലിയ വലിയ കാര്യങ്ങള്‍ അവതരിപ്പിച്ചു.
നര്‍മ്മത്തില്‍ പൊതിഞ്ഞ് ദാര്‍ശനിക പൊരുളുകള്‍ പകര്‍ന്ന് തന്നു. ഏഴാം ക്ളാസില്‍ മലയാളം പഠിത്തം നിര്‍ത്തേണ്ടി വന്ന ആളായിരുന്നു അദ്ദേഹം. നാല്പതാം വയസ്സിനു ശേഷം വാക്കുകള്‍ കൊണ്ട് നര്‍മ്മക്കസര്‍ത്തുകള്‍ നടത്തിയതും അദ്ദേഹം തന്നെ. പരശുരാമന്‍ എന്ന പേരില്‍ അദ്ദേഹം എഴുതിയിരുന്നു
എന്തിനെക്കുറിച്ചും എഴുതാനുള്ള കഴിവായിരുന്നു കുഞ്ഞപ്പയുടെ വിശിഷ്ട സിദ്ധി. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ........ആന തൊട്ട് ആലലോടകം വരെ. സൂചി, കടലാസ്, മഷി, സൈക്കിള്‍, ഓട്ടോറിക്ഷ, അപ്പൂപ്പന്‍ താടി തുടങ്ങിയ നിസ്സാരമായ വിഷയങ്ങളില്‍ മൂര്‍ക്കോത്ത് കുഞ്ഞപ്പയുടെ ചിന്തകള്‍ വ്യാപരിക്കുമ്പോള്‍ മറ്റാരും കാണാത്ത അനുഭവതലം, ഒരു ദാര്‍ശനിക തലം പലപ്പോഴും ഒരു നര്‍മ്മതലം അവയ്ക്ക് കൈവരുന്നു. .
സര്‍ക്കസും, ബേക്കറിയും, ക്രിക്കറ്റും പോലെ കേരളത്തിന് തലശ്ശേരിയുടെ ഈടുറ്റ മുതല്‍ക്കൂട്ടാണ് മൂര്‍ക്കോത്ത് കുടുംബം. സാഹിത്യകാരനും നര്‍മ്മകോവിദനുമായ മൂര്‍ക്കോത്ത് കുമാരന്‍റെ മകനാണ് കുഞ്ഞപ്പ. മൂര്‍ക്കോത്ത് രാമുണ്ണി, മൂര്‍ക്കോത്ത് ശ്രീനിവാസന്‍ എന്നിവര്‍ സഹോദരങ്ങള്‍.
തലശ്ശേരിയിലെ വയലളത്തെ പുതിയ പുരയില്‍ 1905 മേയ് 14നാണ് കുഞ്ഞപ്പയുടെ ജനനം. പാരമ്പര്യമായി കിട്ടിയ നര്‍മ്മ സിദ്ധികള്‍ സുഹൃത്തും സഹപാഠിയുമായ സഞ്ജയനുമായുള്ള സഹവര്‍ത്തിത്വം കൊണ്ടാണ് പരിപുഷ്ടമായത്. സഞ്ജയന്‍റെ കേരള പത്രികയിലായിരുന്നു അദ്ദേഹം എഴുതിത്തുടങ്ങിയത്.
|