തിരൂര്‍ : ഇന്ത്യ-പാക് ബന്ധങ്ങള്‍ തകരാറിലായാല്‍ സങ്കടപ്പെടുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ കേരളത്തിലുണ്ട്. തിരൂരിലെ വെറ്റില വ്യാപാരികള്‍.. ഇത് കേള്‍ക്കുമ്പോള്‍ വെറ്റില വ്യാപാരികളും പാകിസ്ഥാനും തമ്മിലെന്ത് ബന്ധമെന്ന് നെറ്റി ചുളിക്കേണ്ട.
ദശാബ്ദങ്ങളായി പാകിസ്ഥാനിലേക്ക് ഇവിടെ നിന്ന് വെറ്റില കയറ്റുമതി ചെയ്യുന്നു. തിരൂരിലെ വെറ്റിലങ്ങാടിയില്‍ (പാന്‍ ബസാര്‍) നിന്ന് പ്രതിദിനം വില്ക്കുന്ന 2000-2500 കുട്ട വെറ്റിലകളില്‍ ഭൂരിഭാഗവും പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുകയാണ്.
ബാക്കിയുള്ളവ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് പോകുന്നുവെന്ന് മുന്‍സിപ്പല്‍ കൗണ്‍സിലറായ മൊഹമ്മദ് മൂപ്പന്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, വൈലത്തൂര്‍, പൊന്മുണ്ടം, ഇടരിക്കോട്,അരിക്കോട്, പൊന്മല എന്നി വിടങ്ങളിലാണ് മലബാര്‍ വെറ്റില കൃഷി ചെയ്തു വരുന്നത്.
നാട്ടിലെ വെറ്റില മുറുക്ക് ശീലമാക്കിയവര്‍ക്ക് പ്രിയപ്പെട്ട കന്നി, പതി തുടങ്ങിയ ഇനങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നു. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലുള്ള കര്‍ഷകര്‍ മലബാര്‍ വെറ്റില സ്വന്തം നാട്ടില്‍ കൃഷി ചെയ്യാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വിജയിച്ചില്ലെന്ന് ഇവിടത്തുകാര്‍ പറയുന്നു.
കൃഷി ശാസ്ത്രജ്ഞരും മലബാര്‍ വെറ്റില മറ്റ് പ്രദേശങ്ങളില്‍ ഉല്‍പാദിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്തിന് കണ്ണൂര് പോലും ഇതേ വെറ്റില ഉത്പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല- മൊഹമ്മദ് മൂപ്പന്‍ പറയുന്നു. തിരൂരിലെ മണ്ണിലും കാറ്റിലും മാത്രമേ മലബാര്‍ വെറ്റില കൃഷി ചെയ്യാനാവുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ജൂണിലാണ് വെറ്റിലക്കൊടി നടുന്നത്. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലം വിളവെടുപ്പിന്‍റേതാണ്. തിരൂരിന് ചുറ്റുമുള്ള ഗ്രാമങ്ങ ളിലായി 2000 ഏക്കര്‍ വെറ്റില കൃഷിയുണ്ട്. തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായാണ് വെറ്റില കൃഷി ചെയ്യുന്നത്.
|