കോലാഹലങ്ങള്‍ ഇല്ലാതെ വന്ന് ഒരു മന്ദമാരുതന്‍ തഴുകുന്ന സുഖം നല്‍കിയ സിനിമയാണ് ‘കഥ പറയുമ്പോള്‍‘. ശ്രീനിവാസനും മുകേഷും നിര്‍മ്മിച്ച ഈ സിനിമയ്‌ക്കാണ് ഇത്തവണത്തെ മികച്ച കലാമൂല്യമുള്ള, ജനപ്രീതി നേടിയ സിനിമയ്‌ക്കുള്ള അവാര്‍ഡ് ലഭിച്ചത്.
ഗുണപാഠ,നാടോടികഥകളുടെ സ്വഭാവമുള്ള ഒരു സാധാരണ ചിത്രമാണ് ‘കഥ പറയുമ്പോള്‍‘. നാട്ടിന്‍പുറത്തെ കുശുമ്പും കുന്നായ്‌മകളും കഷ്‌ടപ്പാടുകളും പറയുന്ന ഈ സിനിമയുടെ ക്ലൈമാക്സ് മനസ്സില്‍ നൊമ്പരമുണ്ടാക്കുന്നതാണ്. മലയാളി തുടക്കത്തില്‍ വിമുഖത കാണിച്ചുവെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ കുടുംബ സഹിതം തീയേറ്ററുകളിലേക്ക് ഇടിച്ചു കയറി.
ഈ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നന്മയാണ്. സിനിമയിലെ വര്‍ത്തമാന കാലത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം സിനിമാ ലോകത്തെ സൂപ്പര്‍ താരമാണ്. ശ്രീനിവാസന്‍ ദരിദ്രനായ ബാര്‍ബര്‍.
ശ്രീനിവാസന്‍ ബാല്യകാലത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് നല്‍കിയ സഹായങ്ങള്‍ ഒരിക്കലും തുറന്ന് പറയുന്നില്ല. മമ്മൂട്ടി അവസാന രംഗത്ത് നിറഞ്ഞ കണ്ണുകളോടെ തന്‍റെ ബാല്യകാല സുഹൃത്തിന്‍റെ സഹായങ്ങള്‍ തുറന്നു പറയുന്നു.
പരസ്യത്തിലുപരിയായി ‘കഥ പറയുമ്പോളി‘ലെ നിറഞ്ഞു നില്‍ക്കുന്ന ഈ നന്മയാണ് ഈ സിനിമയ്‌ക്ക് ജനപ്രിയത നേടിക്കൊടുത്തത്. നഷ്‌ടപ്പെട്ടുക്കൊണ്ടിരിക്കുന്ന നന്മകള്‍ സെല്ലുലോയ്ഡില്‍ കാണുമ്പോള്‍ പ്രത്യേക സുഖമില്ലേ?
പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോഴും മുണ്ടു മുറുക്കിയെടുത്ത് കഴിയുമ്പോഴും ശ്രീനിവാസന്‍റെ ദരിദ്ര നാരായണ കഥാപാത്രത്തോട് ജീവിതത്തോട് അമര്‍ഷമൊന്നുമില്ല.
ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നിമില്ല. ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതാണെന്ന് ഇതിലെ ശ്രീനിയുടെ ദരിദ്ര നാരായണ കഥാപാത്രം ആസ്വാദകരോട് പറയുന്നു. സംവിധായകന്‍ മോഹനന് ഈ സിനിമയില്‍ ഏതൊക്കെ ഘടകങ്ങള്‍ വേണമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു.
ശ്രീനിവാസന്‍റെ വീട്, ബാര്‍ബര്‍ ഷോപ്പ്...എല്ലായിടവും വ്യക്തമായ ധാരണയോടെയാണ് അദ്ദേഹം ഒരുക്കിയത്. മലയാള സിനിമകളില്‍ മലയാളിത്തം കാണുവാന്‍ കഴിയുന്നത് സന്തോഷകരമായ കാര്യമാണ്.
നാട്ടിന്‍പുറത്തെ ചായകട, നായകന് സൂപ്പര്‍ താരവുമായി ബന്ധമുണ്ടെന്ന് അറിയുമ്പോള്‍ ‘പൊക്കി കൊണ്ട് നടക്കല്‍‘ ഇല്ലെന്ന് അറിയുമ്പോള്‍ ‘താഴെയിടല്‍‘ ആള്‍ക്കൂട്ടത്തിന്‍റെ മന:ശാസ്‌ത്രം വ്യക്തമായി ഈ സിനിമ അവതരിപ്പിക്കുന്നു.
|