ഒരു നൂറ്റാണ്ടിലേറെയായി മനുഷ്യ ശബ്ദത്തെ ഗ്രഹിക്കാനും സൂക്ഷിക്കാനും, ആവശ്യമുള്ളപ്പോള്‍ കേള്‍പ്പിക്കാനുമുള്ള സംവിധാനം സ്വനഗ്രാഹി യന്ത്രങ്ങളായിരുന്നു. തോമസ് ആല്‍വാ എഡിസണ്‍ ആണിത് കണ്ടുപിടിച്ചത്.
1877 നവംബര്‍ 21 ന് എഡിസണ്‍ അതിനെ ഫോണോഗ്രാഫ് അഥവാ ഗ്രാമഫോണ്‍ എന്നുവിളിച്ചു.
1870 മുതല്‍1980 വരെ റെക്കോഡ് ചെയ്ത ശബ്ദം - പ്രസംഗം, പാട്ട്, സംഭാഷണം എല്ലാം കേള്‍പ്പിക്കാനായി ഉപയോഗിച്ചുപോന്ന പൊതു ഉപകരണമാണ്.
കേരളത്തിലും ഈ ഉപകരണം ഏറെ പ്രസിദ്ധമായിരുന്നു. ചിലരിതിനെ പാട്ടുപെട്ടിയെന്നു വിളിച്ചു.
പണ്ട് നാട്ടിന്‍പുറങ്ങളില്‍ കല്യാണങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു ഗ്രാമഫോണ്‍ റെക്കോഡുകളും പ്ളയറും അത് ഉച്ചത്തില്‍ കേള്‍പ്പിക്കുന്ന കോളാമ്പികളുമെല്ലാം.
ആഢ്യന്മാരും രാജാക്കന്മാരും കൗതുകകരങ്ങളായ റെക്കോഡ് പ്ളെയറുകള്‍ സ്വീകരണ മുറിയില്‍ സൂക്ഷിച്ചും പാട്ടു കേള്‍പ്പിച്ചും കേമത്തം കാട്ടിയിരുന്നു.
സോജാ രാജകുമാരീ... തുടങ്ങിയ പാട്ടുകള്‍ ഇട്ടുകേള്‍ക്കാന്‍ നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിന്‍റെ പക്കലുമുണ്ടായിരുന്നു ഒരു സ്വനഗ്രാഹി യന്ത്രം.
പലപ്പോഴും ശബ്ദം ഗ്രഹിക്കാനല്ല നേരത്തെ ഗ്രഹിച്ച ശബ്ദം കേള്‍പ്പിക്കാനായിരുന്നു ഇവ ഏറെ ഉപയോഗപ്പെട്ടിരുന്നത്. നവംബര്‍ 29 നയിരുന്നു എഡിസണ്‍ ആദ്യം ഈ ഫോണോഗ്രാഫ് ആദ്യം പ്രവര്‍ത്തിപ്പിച്ചു കാട്ടിയത്.
എഡിസണ്‍ ആദ്യം സിലിണ്ടറുകളിലായിരുന്നു ശബ്ദം രേഖപ്പെടുത്തിയത്. പിന്നീടാണത് ഡിസ്ക്കുകളിലേക്ക് മാറ്റിയത്. 1889 ല്‍ റെക്കോഡുകളില്‍ ശബ്ദം രേഖപ്പെടുത്താനുള്ള പേറ്റന്‍റ് ബെല്ലും ടെയ്ന്‍ററും നേടി.
ഇന്ന് റെക്കോര്‍ഡറുകള്‍ അപൂര്‍വമായേ ഡിസ്കുകളും അവ പ്രവര്‍ത്തിപ്പിച്ചു കേള്‍ക്കാനുള്ള സൂചിയുള്ള യന്ത്ര കൈകളും മറ്റും ഉപയോഗിക്കുന്നുള്ളു. മാഗ്നറ്റിക് ടേപ്പുകള്‍ക്കും സി.ഡി.റോമുകള്‍ക്കുമെല്ലാം സ്വനഗ്രാഹി യന്ത്രങ്ങള്‍ വഴിമാറിക്കഴിഞ്ഞു.
|