1910 സപ്റ്റംബര്‍ 26 - അന്നാണ് കേരളത്തിലെ നിര്‍ഭയനായ പത്രാധിപര്‍ സ്വദേശാഭിമാനി രാമ കൃഷ്ണ പിള്ളയെ തിരുവിതാംകൂറില്‍ നിന്ന് നാടു കടത്തിയത്.
അന്നു തിരുവിതാം കൂര്‍ ദിവാനായിരുന്ന രാജ-ഗോപാലാചാരിക്കെതിരെ നിശിതമായ വിമര്‍ശനം നടത്തിയതിനുള്ള പ്രതികാരമായിരുന്നു നാടു കടത്തല്‍ . തമിഴ് നാട് അതിര്‍ത്തിയിലെ അരുവായ്മൊഴിക്കപ്പുറത്തേക്കാണ് രാമകൃഷ്ണപിള്ളയെ കടത്തിവിട്ടത്.
അതുവരെയേ അന്ന് തിരുവിതാം കൂറിന്‍റെ അതിര്‍ത്തി ഉണ്ടായിരുന്നുള്ളൂ. പിന്നീട്, മദ്രാസ്, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭാര്യ ബി. കല്ല്യാണിക്കുട്ടിയമ്മയോടൊപ്പം മാറിമാറി താമസിച്ചു.
ഒടുവില്‍ കണ്ണൂരില്‍ സ്ഥിരതാമസമാക്കി. 1916 മാര്‍ച്ച് 28നാണ് അദ്ദേഹം അന്തരിച്ചത്. കണ്ണൂരിലെ പ യ്യാമ്പലം കടപ്പുറത്ത് ധീരനായ ആ പത്ര പ്രവര്‍ത്തകന്‍ അന്ത്യ വിശ്രമം കൊള്ളുന്നു.
ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും സാഹസികനായ പത്രപ്രവര്‍ത്തകനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ കുറ്റമറ്റ രീതിയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് ശാഠ്യം പിടിച്ച പത്രാധിപരായിരുന്നു അദ്ദേഹം. അഴിമതിയും സര്‍ക്കാര്‍ തലങ്ങളിലെ കൊള്ളരുതായ്മകളും മറയില്ലാതെ തുറന്നു കാട്ടിയ ധീരനായ മനുഷ്യനായിരുന്നു .
ഇന്ത്യയില്‍ ആദ്യമായി കാള്‍മാര്‍ക്സിനെപ്പറ്റി പുസ്തകമെഴുതിയത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. പത്രപ്രവര്‍ത്തനത്തെപ്പറ്റിയുളള ആദ്യ പുസ്തകമായ "വൃത്താന്ത പത്രപ്രവര്‍ത്തന'വും അദ്ദേഹമെഴുതിയതാണ്. മറ്റ് 25 ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
1901ല്‍ പാല്‍ക്കുളങ്ങര തോപ്പുവീട്ടില്‍ നാണിക്കിട്ടിയമ്മയെ വിവാഹം ചെയ്തു. അവര്‍ പ്രസവത്തിനിടെ മരിച്ചു. പിന്നീടാണ് വഞ്ചിയൂര്‍ കുതിരവട്ടം ആഴവിളാകത്ത് വീട്ടില്‍ ബി. കല്യാണി അമ്മയെ വിവാഹം ചെയ്തത്.ബി. ഗോമതിയമ്മ ബി. മാധവന്‍ നായര്‍ എന്നീ രണ്ട് മക്കളുണ്ടായിരുന്നു.ബാരിസ്ഠ്ടര്‍ എ കെ പിള്ള മകളുടെ ഭര്‍ത്താവായിരുന്നു.
പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ വിസ്മയകരമായ പ്രതിഭാവിലാസമാണ് അദ്ദേഹം കാട്ടിയത്. 1900ല്‍ "കേരള ദര്‍പ്പണ'ത്തിന്‍റെ പത്രാധിപര്‍ സ്ഥാനമേറ്റെടുത്താണ് രാമകൃഷ്ണപിള്ള പത്രപ്രവര്‍ത്തനം തുടങ്ങിയത്. 1905ല്‍ "കേരളന്‍' എന്ന മാസിക ആരംഭിച്ചു. ഇത് തുടര്‍ന്നു നടത്താനാവാതെ വന്നപ്പോഴാണ് 1906ല്‍ സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തത്.
|