തമിഴ്‌നാടിനെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന സേതുസമുദ്രം പദ്ധതിയെ പറ്റിയുള്ള വിവാദങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രാവണനെ ആക്രമിക്കാനായി ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രീരാമനും സൈന്യവും സമുദ്രത്തിലൂടെ ഉണ്ടാക്കിയ പാതയാണെത്രേ “രാമര്‍ പാലം”. ഇത് ഐതിഹ്യം. ഈ ഐതിഹ്യത്തിലാണ് സേതുസമുദ്രം പദ്ധതി കത്തിവയ്ക്കുന്നത്.
തമിഴ്‌നാടിന്‍റെ വികസനത്തിന് സേതുസമുദ്രം പദ്ധതി വളരെയേറെ ഗുണം ചെയ്യുമെന്നും സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്ന രീതിയില്‍ ഐതിഹ്യകഥയ്ക്ക് വളര്‍ച്ചയില്ലെന്നും കരുണാനിധിയും ഡി.എം.കെയും പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ രാമര്‍ പാലത്തിന് ഒരു പോറല്‍ പോലും ഉണ്ടാവാന്‍ സമ്മതിക്കുകയില്ലെന്ന് തീവ്രഹിന്ദുവാദികള്‍. തെരുവിലിറങ്ങി പോരാടാന്‍ തന്നെയാണ് അവരുടെ നീക്കം. ഈ സംഘര്‍ഷം ഇപ്പോള്‍ കയ്യാംകളിയില്‍ എത്തിനില്‍ക്കുന്നു.
ഈയടുത്ത ദിവസങ്ങളില്‍ നടന്ന കയ്യാങ്കളികളുടെയും വാക്‌പോരിന്‍റെയും ഒരു കൊളാഷ് ഇതാ ഇവിടെ -
രാമന്‍ വലിയ നുണ: കരുണാനിധി (സെപ്തംബര്‍ 19) രാമസേതു പ്രശ്നത്തില്‍ നടത്തിയ വിവാദ പ്രസ്താവന പിന്‍വലിക്കില്ല എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി. കരുണാനിധി ഒരു നിരീശ്വരവാദിയാണെങ്കില്‍ കൂടി ശ്രീരാമനെ കുറിച്ച് നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാമന്‍ ഹിമാലയം പോലെ അല്ലെങ്കില്‍ ഗംഗപോലെ വലിയ ഒരു നുണയാണ് എന്നാണ് കരുണാനിധി മറുപടി പറഞ്ഞിരിക്കുന്നത്.
തമിഴര്‍ക്കെതിരെ കലാപം; മരണം (സെപ്തംബര്‍ 21)
രാമന്‍ ഉണ്ടായിരുന്നു എന്നതിന് ശാസ്ത്രീയ തെളിവില്ല എന്ന കരുണാനിധിയുടെ പ്രസ്താവന കലാപങ്ങള്‍ക്ക് വഴിവയ്ക്കുന്നു. കരുണാനിധിയുടെ വിവാദ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ ബാംഗ്ലൂരില്‍ നിന്ന് ചെന്നൈയ്ക്ക് പുറപ്പെട്ട തമിഴ്നാട് സ്റ്റേറ്റ് ബസ് അക്രമികള്‍ കത്തിച്ചു. ബസ്സിനുള്ളില്‍ അകപ്പെട്ട് 2 പേര്‍ മരിച്ചു. ഇതിലൊരാള്‍ തിരുനെല്‍വേലിയില്‍ നിന്നുള്ള കൂലിത്തൊഴിലാളിയാണ്. കരുണാനിധിയുടെ മകള്‍ സെല്‍വിയുടെ ബാംഗ്ലൂരിലെ വസതിക്ക് നേരെ മതതീവ്രവാദികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞിരുന്നു.
|