ഇരുപതാം നൂറ്റാണ്ട് പൂര്‍ണ്ണമായി ജീവിച്ച് നൂറ്റിമുന്നാം വയസ്സില്‍ സുഖമരണം വരിച്ച ടാഗോര്‍ ശിഷ്യനും ,ഗാന്ധിയനുമായ കെ.സി. പിള്ള കര്‍മ്മയോഗിയായിരുന്നു.
പറയത്തക്ക അസുഖമൊന്നുമില്ലാതെ 103 വയസ്സുവരെ ജീവിച്ചിരുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. വാര്‍ദ്ധക്യത്തിന്‍റെ അസ്ക്യതകള്‍ക്കിടയിലും ഡയറി എഴുതാനും പത്രം വായിക്കാനും അദ്ദേഹം അവസാന നാള്‍ വരെ സമയം കണ്ടെത്തി.
സാഹിത്യകാരന്‍ സംഘാടകന്‍, സാമൂഹികപ്രവര്‍ത്തകന്‍,അദ്ധ്യാപകന്‍ ഗവേഷകന്‍,ബിസിനസ്സുകാരന്‍ എന്നിങ്ങനെ കൈവച്ച എല്ലാ രംഗത്തും കെ സി പിള്ള അറിയപ്പെടുന്ന വ്യക്തിയായി മാറി. ആദ്ദേഹത്തിന്‍റെ ജീവിതത്തെ കുറിച്ച്....
വിദ്യാര്‍ത്ഥി
സമര്‍ത്ഥനും ഭാഗ്യവാനുമായ വിദ്യാര്‍ത്ഥിയായിരുന്നു കെ.സി.പിള്ള. കോട്ടയ്ക്കകത്ത് പ്രവര്‍ത്തിച്ചിരുന്ന സംസ്കൃത ഹൈസ്കൂളിലും (രാജകീയ സംസ്കൃത പാഠശാല) കോളേജിലുമായിരുന്നു വിദ്യാഭ്യാസം. സമര്‍ത്ഥനായ ഈ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പോടെയാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്.
വേദമീമാംസ ഐച്ഛികമായെടുത്ത് മഹോപാദ്ധ്യായ ബിരുദം നേടിയശേഷം രണ്ടു വര്‍ഷം തിരുവനന്തപുരത്ത് സാമൂഹിക സേവനത്തിലായിരുന്നു. മഹാപണ്ഡിതനായ പ്രൊഫ. വി. കൃഷ്ണന്‍തമ്പിയുടെയും ശിഷ്യനാകാനുള്ളെ ഭാഗ്യവുമുണ്ടായി. മഹാകവി ടാഗോറിന്‍റെയും മഹാത്മാഗന്ധിയുടെയും ശിഷ്യനാകാനും കെ.സി. പിള്ളക്ക് ഭാഗ്യമുണ്ടായി.
സാമൂഹിക സേവനം
സാമൂഹിക സേവനം ജീവിതശൈലിയായി മാറ്റിയിരുന്നു കെ.സി. പിള്ള. തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കക്കാലത്ത് (1924) ദുരിതമനുഭവിച്ച മധ്യതിരുവിതാംകൂറിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ പ്രൊഫ. വി. കൃഷ്ണന്‍തമ്പിയുടെ നേതൃത്വത്തില്‍ സംസ്കൃത കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ കെ.സി. പിള്ള ഉണ്ടായിരുന്നു.
ഹോട്ടല്‍ നടത്തിപ്പും സാമൂഹിക സേവനമാക്കാമെന്നു തെളിയിച്ചത് പിള്ളയാണ്. ട്രിവാന്‍ഡ്രം ഹോട്ടലിലെ ഭക്ഷണത്തിന്‍റെ രുചിയും ഗുണവും ഒരിക്കലെങ്കിലും ആസ്വദിച്ചവര്‍ക്ക് മറക്കാന്‍ കഴിയില്ല.
|