കോടിയേരിയുടെ അഭാവം സൃഷ്ടിച്ച വിടവ് നികത്താന്‍ കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍ രംഗത്തെതിയതോടെയാണ് സി പി എമ്മിലെ ശാക്തിക ചേരികള്‍ക്ക് മാറ്റമുണ്ടായത്.കോടിയേരി ഒഴിച്ചുള്ള കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന നേതാക്കള്‍ ജയരാജനോടൊപ്പം നിലയുറപ്പിച്ചപ്പോള്‍ ഇതിന് ബദലായി പിണറായി വിഭാഗക്കാരായ മന്ത്രിമാരുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പുതിയ ചേരിരൂപപ്പെടുകയായിരുന്നു.ഈ പുതിയ ചേരിതിരിവിന്‍റെ ബാക്കിപത്രമാണ് അടുത്തിടെ ഉയര്‍ന്ന ദേശാഭിമാനി-ലിസ് അഴിമതി ആരോപണങ്ങളെന്നും വ്യക്തമാണ്.
പിണറായി പക്ഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്ന പാലൊളി മുഹമ്മദ്ദ് കുട്ടി,വി എസ് അച്യുതാനന്ദന്‍റെ വിശ്വസ്തരുടെ പട്ടികയില്‍ നിന്ന് പിണറായി പക്ഷത്തേക്ക് കൂടുമാറിയ എം എ ബേബി,പ്രത്യശാസ്ത്ര വ്യതിയാനത്തിന്‍റെ പേരില്‍ പിണറായി പക്ഷത്തെ ഏറെ ചീത്തപേര് കേള്‍പ്പിച്ച തോമസ് ഐസ്ക്ക് എന്നിവര്‍ കളം മാറ്റി ചവിട്ടിയെന്നാണ് സൂചന.
വി എസ്സിന്‍റെ തടകമായ ആലപ്പുഴയില്‍ അദ്ദേഹത്തിന്‍റെ കാലിനടിയില്‍ നിന്ന് മണ്ണ് ചോര്‍ത്തിയെടുക്കാന്‍ പിണറായി നിയോഗിച്ച് ജി സുധാകരനും ഇവരോട് കാര്യമായ എതിര്‍പ്പില്ല.പുതിയ സാഹചര്യത്തില്‍ പി കെ ശ്രീമതി മാത്രമാണ് മന്ത്രി സഭയിലെ പിണറായി പക്ഷക്കാരില്‍ തന്‍റെ നിലപാട് സംബന്ധിച്ച് സൂചനകളൊന്നും ഇതുവരെ നല്‍കിയിട്ടില്ലാത്തത്.
സി പി എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങളിലും ഏരിയാ,ജില്ലാ സമ്മേളനങ്ങളിലും നേതാക്കളുടെ നിലപാടുകള്‍ കൂടുതല്‍ വ്യക്തമാകുമെങ്കിലും പാര്‍ട്ടി നേതൃത്വം ആര് കൈക്കലാക്കും എന്നത് സംസ്ഥാന സമ്മേളനത്തില്‍ മാത്രമേ വ്യക്തമാകു.കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ തങ്ങളുടെ പ്രതിനിധികളുടെ എണ്ണത്തില്‍ വി എസ് വിഭാഗത്തിന് മുന്‍കൈ ലഭിച്ചെങ്കിലും സമ്മേളന വേദിയില്‍ പിണറായി വിജയന്‍ അജയ്യശക്തിയായി മാറുകയായിരുന്നു.
വി എസിന്‍റെ വിശ്വസ്ത അനുയായികളില്‍ നല്ലൊരു പങ്ക് ഇതിനിടയില്‍ പിണറായി ക്യാമ്പിലെത്തുകയും ചെയ്തു.ഇതിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇത് പാര്‍ട്ടി നേതൃഘടനയെ ഏങ്ങനെ ബാധിക്കുമെന്നത് പ്രവചനാതീതമാണ്.
|