ന്യൂഡല്‍ഹി, ബുധന്‍, 28 ഒക്ടോബര്‍ 2009( 15:42 IST )
രാജ്യം ഇ-വേസ്റ്റ് ഭീഷണിയിലാണ്. വര്‍ഷവും കുമിഞ്ഞു കൂടുന്ന ഇ-വേസ്റ്റുകള്‍ പ്രകൃതിക്കും പരിസ്ഥിതിക്കും വന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഓരോ വര്‍ഷവും 420,000 ടണ്‍ ഇലക്ട്രോണിക് വേസ്റ്റുകള്‍ ഇന്ത്യയില്‍ അടിഞ്ഞു കൂടുന്നുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇത്തരത്തില്‍ അടിഞ്ഞു കൂടുന്ന ഇ-വേസ്റ്റുകള്‍ പുനസംസ്കരിക്കാന്‍ രാജ്യത്ത് വേണ്ടത്ര സംവിധാനങ്ങളിലെന്നാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടോക്സിന് ലിങ്ക് ഗ്രൂപ്പിന്‍റെ മുതിര്‍ന്ന വക്താവായ പ്രീതി മഹേഷ് പറയുന്നത്. ഇ-വേസ്റ്റുകളില്‍ അധികവും വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നതാണ്. വര്‍ഷാവര്‍ഷം പത്തു മുതല്‍ പതിനഞ്ച് ശതമാനം വരെ ഇ-വേസ്റ്റ് പ്രശ്നം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. 2010 ല്‍ രാജ്യത്തെ ഇ-വേസ്റ്റ് 800,000 ടണ്ണിലെത്തുമെന്നാണ് കരുതുന്നതെന്ന് ന്യൂഡല്‍ഹിയില്‍ നടന്ന ഒരു കോണ്‍ഫ്രന്‍സില്‍ സംസാരിക്കവെ മഹേഷ് പറഞ്ഞു.
അതേസമയം, രാജ്യത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇ-വേസ്റ്റ് അടിഞ്ഞു കൂടുന്നുവെന്ന വാദം തള്ളിക്കളഞ്ഞു. ഇ-വേസ്റ്റ് പുനസംസ്കരണത്തിനായി രാജ്യത്ത് ആറ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഓരോന്നിനും വര്‍ഷാവര്‍ഷം 27,000 ടണ്‍ ഇ-വേസ്റ്റ് സംസ്കരിക്കാന്‍ പ്രാപ്തിയുള്ളതാണ്.
ഹാര്‍ഡ്വെയറുകള്‍, ഫ്ളോപ്പികള്‍, സ്വിച്ചുകള്‍, ടെലിഫോണ്‍ ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, മൊബൈലുകള്‍ തുടങ്ങീ ഉപയോഗ ശൂന്യമാകുന്നവയെല്ലാം പൊതുവഴിയില്‍ നിറഞ്ഞ് കിടക്കുകയാണ്. മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി 2007-ല്‍ നടത്തിയ പഠനത്തില്‍ രാജ്യത്ത് 3,33,000 മെട്രിക് ടണ്‍ ഇ-മാലിന്യങ്ങളുണ്ടെന്നു കണ്ടെത്തിയിരുന്നു.
ഇതിന് പുറമെ 50,000 മെട്രിക് ടണ്‍ ഇ-മാലിന്യങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നുവെന്നാണ് കണക്ക്. ഇവ മാലിന്യങ്ങളായിട്ടല്ല, ഉത്പന്നങ്ങളായിട്ടാണു വരുന്നത്. മിക്ക വിദേശരാജ്യങ്ങളിലും ഇ- മാലിന്യങ്ങള്‍ നശിപ്പിക്കാന്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കില്‍ നടപ്പില്‍ വരുത്താറില്ല. ഇത്തരം വേസ്റ്റുകള്‍ പുതിയ ഉത്പന്നമായി രൂപപ്പെടുത്തി മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കുകയാണു പതിവ്. ടെലിവിഷന്‍, മൊബൈല്‍ എന്നിവയുടെ വര്‍ധനവാണ് ഇ-വേസ്റ്റ് വര്‍ധിപ്പിച്ചത്. മലയാളി ഉപയോഗിക്കുന്ന ഇലക്ട്രോണിക് സാമഗ്രികളില്‍ കൂടുതലും നിലവാരം കുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങളാണ്.