ആധുനിക ലോകത്ത് ഇന്‍റര്‍നെറ്റിന്‍റെ സേവനമില്ലാതെ ജീവിക്കാനാകില്ല. യുവാക്കളില്‍ ഭൂരിഭാഗത്തിന്‍റെയും ജീവിതത്തിലെ പ്രധാന ഒരു ഘടകമായി വെബ് മാറിയിരിക്കുന്നു. പതിനാറ് മുതല്‍ ഇരുപത്തിനാല് വയസ് വരെ പ്രായമുള്ളവര്‍ക്കിടയില്‍ 75 ശതമാനം പേര്‍ക്കും നെറ്റില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് സര്‍വെ കണ്ടെത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ ചാരിറ്റി ഗ്രൂപ്പായ യൂത്ത് നെറ്റാണ് ഇത്തരമൊരു സര്‍വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നെറ്റ് ഉപയോക്താക്കളില്‍ അഞ്ചില്‍ നാലു പേരും ഉപദേശങ്ങള്‍ തേടിയാണ് നെറ്റിലെത്തുന്നത്. ഇവരില്‍ മിക്കവരും തങ്ങളുടെ സുഖസന്തോഷങ്ങള്‍ നെറ്റ്വഴി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സര്‍വെ വിവരങ്ങള്‍ ഹൌസ് ഓഫ് പാര്‍ലിമന്‍റില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്ക് വന്നിരുന്നു.
സര്‍വെയില്‍ പങ്കെടുത്തവരില്‍ 76 ശതമാനവും ഇന്‍റര്‍നെറ്റ് സുരക്ഷിത മേഖലയായാണ് കാണുന്നത്. ഇവരെല്ലാം ഡിജിറ്റല്‍ സ്വദേശികളാകാനാണ് ആഗ്രഹിക്കുന്നത്. ബ്രിട്ടനിലെ 994 യുവാക്കളാണ് കഴിഞ്ഞ ജൂലൈയില്‍ നടന്ന സര്‍വെയില്‍ പങ്കെടുത്തത്. സര്‍വെയില്‍ പങ്കെടുത്ത മുപ്പത്തിരണ്ട് ശതമാനം പേരും ഓണ്‍ലൈനില്‍ നിന്ന് എല്ലാ വിവരങ്ങളും ലഭിക്കുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.
കുട്ടികളും കൌമാരക്കാരും സാങ്കേതികതയില്‍ വന്‍ കുതിച്ചുച്ചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് അവര്‍ ആഴത്തില്‍ മനസ്സിലാക്കുന്നുണ്ടെന്നും ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്റ്റായ ഗ്രാം ജോണ്‍സ് അഭിപ്രായപ്പെട്ടു. അതേസമയം, ബ്രിട്ടനിലെ മുതിര്‍ന്നവരില്‍ പത്ത് ദശലക്ഷം പേര്‍ ഇതുവരെ നെറ്റ് ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.