കൃഷ്ണാ-ഗോദാവരി തടത്തിലെ വാതക വിഹിതവും വിലയും സംബന്ധിച്ച് അംബാനി സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കത്തിന്മേല്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. കേസില്‍ മുകേഷ് അംബാനിക്ക് അനുകൂലമായാണ് വിധിവന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസും ജസ്റ്റിസ് സദാശിവവും വിധിയെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഢി വിയോജിച്ചു.
അംബാനിമാര്‍ നേരത്തെയുണ്ടാക്കിയ ധാരണാപത്രം നിലനിക്കുന്നതല്ലെന്ന് കോടതി വിധിച്ചു. രാജ്യത്തെ എല്ലാ വാതകത്തിന്റെയും നിയമപരമായ അവകാശം സര്‍ക്കാറിനാണ്. പ്രകൃതിവാതകം കുടുംബ സ്വത്തല്ലെന്നും എല്ലാ പൌരന്മാരുക്കും തുല്യ അവകാശമുണ്ടെന്നും കോടതി അറിയിച്ചു.
അതേസമയം, അംബാനി സഹോദരന്മാര്‍ പുതിയ കരാര്‍ ആറു ആറാഴ്ച്ചയ്ക്കകം പുതുക്കി നിശ്ചയിക്കണമെന്നും ഉത്തരവിട്ടുണ്ട്. വാതകങ്ങളില്‍മേലുള്ള വില നിശ്ചയിക്കാന്‍ സര്‍ക്കാറിന് മാത്രമാണ് അധികാരമുള്ളത്. എല്ലാ വാതങ്ങളും സര്‍ക്കാര്‍ വഴി മാത്രമെ ജനങ്ങളിലെത്തിക്കൂവെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്തവിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ചൊവ്വാഴ്ച വിരമിക്കുന്നതിനാലാണ് വിധി ഇന്ന് തന്നെ പ്രഖ്യാപിച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആര്‍എന്‍ആര്‍എല്ലിന് പ്രതിദിനം 2.8 കോടി ഖന അടി വാതകം ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് (എംഎംബിടിയു) 2.34 ഡോളറിനു നല്‍കണമെന്നാണ് ആര്‍എന്‍ആര്‍എല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, കേന്ദ്രം നിശ്ചയിച്ച വിലയേക്കാള്‍ 44 ശതമാനം കുറവാണിത്. കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് 4.2 ഡോളറാണ്. 2005 ല്‍ റിലയന്‍സ് ഗ്രൂപ്പ് വിഭജിക്കുമ്പോള്‍ ഉണ്ടാക്കിയ ധാരണ ഇതാണെന്നാണ് അനില്‍ അംബാനി വാദിക്കുന്നത്.
വിധി പുറത്തുവന്നതോടെ മുകേഷിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിവില ഉയരുകയും അനിലിന്റെ റിലയന്‍സ് നാച്ചുറല്‍ റിസോഴ്സസിന്റെ ഓഹരി വില താഴുകയും ചെയ്തു.