പയര്‍വര്‍ഗ്ഗങ്ങളുടെ വില ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് നവംബര്‍ ഏഴിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ ഭക്‍ഷ്യവില സൂചിക 14.55 ശതമാനത്തിലേക്ക് ഉയര്‍ന്നു. വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം പയര്‍വര്‍ഗ്ഗങ്ങള്‍ക്ക് പുറമേ ഭക്‍ഷ്യധാന്യം, പാല്‍, പച്ചക്കറികള്‍, ഭക്‍ഷ്യ എണ്ണ, ചായ, മസാലകള്‍ തുടങ്ങി എല്ലാതരം വസ്തുക്കളുടേയും വില കുതിച്ചുയര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ 31ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 13.68 ശതമാനമായിരുന്നു ഭക്‍ഷ്യ വിലവര്‍ധന.
നാല് ദശാബ്ദ കാലത്തിനിടെയുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കവും കാര്‍ഷിക മേഖലയെ ബാധിച്ചതാണ് ഭക്‍ഷ്യവില കുതിച്ചുയരാന്‍ കാരണം. ഉള്ളി, ഉരുളക്കിഴങ്ങ് അടക്കമുള്ള പച്ചക്കടി ഉത്പന്നങ്ങള്‍ ഭക്‍ഷ്യ വിലവര്‍ധനയില്‍ പ്രധാന പങ്കാണ് വഹിച്ചത്. ഉരുളക്കിഴങ്ങിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരട്ടിയിലധികം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ഉയര്‍ന്ന ഭക്‍ഷ്യവില പ്രാഥാമിക വസ്തുകളുടെ വില 9.16 ശതമാനമായി ഉയരാന്‍ കാരണമായി. പയര്‍വര്‍ഗ്ഗങ്ങള്‍ക്ക് 22.73 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കുറച്ചുകാലത്തേക്ക് കൂടി വിലവര്‍ധന നിലനില്‍ക്കുമെന്നാണ് സൂചന. രാജ്യത്തേക്ക് അരി ഇറക്കുമതി ചെയ്യുമെന്ന് ധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സംസ്ഥാനത്തും പച്ചക്കറി വില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ഓണക്കാലത്തുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികം വിലവര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വലിയ ഉള്ളി ഓണക്കാലത്തെ 12 രൂപയില്‍ നിന്ന് കിലോയ്ക്ക് 32 രൂപയിലെത്തി. ചെറിയ ഉള്ളിക്ക് 17 രൂപയുടെ സ്ഥാനത്ത് 32 രൂപയാണ് വില. മറ്റ് പച്ചക്കറികളുടെ വിലയും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. പച്ചക്കറികള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതാണ് പച്ചക്കറിവില ക്രമാതീതമായി കുതിച്ചുയരാന്‍ കാരണം.
അതേസമയം സംസ്ഥാനത്ത് പച്ചക്കറി സംഭരണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഹോര്‍ട്ടികോര്‍പ് സംഭരണം വേണ്ടവിധം നടത്തുന്നില്ലെന്ന് ആരോപണമുണ്ട്. ഇടുക്കിയില്‍ നിന്നുള്ള പച്ചക്കറി വേണ്ടവിധം സംഭരിക്കാതെ ഹോര്‍ട്ടികോര്‍പ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍വിലയ്ക്ക് പച്ചക്കറി വാങ്ങുന്നുവെന്നാണ് ആരോപണം.