സത്യം കേസ് ആവശ്യമെങ്കില്‍ സിബിഐക്ക് വിടുന്നതിനെ തന്‍റെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി അറിയിച്ചു. പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനുള്ള ഒരു കത്തിലാണ് റെഡ്ഡി ഇക്കാര്യം പറഞ്ഞത്.
സ്വദേശത്തും വിദേശത്തുമുള്ള ഇടപാടുകാരെ ആകര്‍ഷിക്കാന്‍ സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ കൂടുതലായി ബാങ്ക് രേഖകളില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന് കത്തില്‍ റെഡ്ഡി വ്യക്തമാക്കി. സത്യം കേസ് അന്വേഷിക്കുന്ന വിവിധ ഏജന്‍സികള്‍ തമ്മില്‍ ഏകോപനം ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സത്യം ഇടപാടില്‍ മെയ്ടാസ് കമ്പനിക്കുള്ള പങ്ക് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് വരുന്നതായും റെഡ്ഡി അറിയിച്ചു.
അതേസമയം സത്യം മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജു, സഹോദരന്‍ രാമരാജു, കമ്പനി മുന്‍ സിഎഫ്‌ഒ വദ്‌ലമണി ശ്രീനിവാസ് എന്നിവരുടെ ജാമ്യാപേക്ഷയിന്‍മേല്‍ ഹൈദരാബാദ് നമ്പര്‍ 6 മെട്രോപൊളിറ്റന്‍ കോടതി ഇന്ന് വിധി പറയും.
7800 കോടി രൂപയുടെ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ജനുവരി ഒമ്പതിനാണ് രാമലിംഗ രാജുവിനേയും രാമരാജുവിനേയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 120 ബി (ഗൂഢാലോചന), 420 (വഞ്ചന), 409 (വിശ്വാസ വഞ്ചന), 468 (കള്ളപ്രമാണമുണ്ടാക്കല്‍), 471 (വ്യാജ രേഖ ചമയ്ക്കല്‍) എന്നീ വകുപ്പുകളാണ് ഇരുവക്കുംമേല്‍ ചുമത്തിയിട്ടുള്ളത്. ഇവയെല്ലാം തന്നെ ജാമ്യമില്ലാ വകുപ്പുകളാണ്.
|