കമ്പ്യൂട്ടര്‍ മേഖലയിലെ മുമ്പനായ മൈക്രോസോഫ്റ്റിനെതിരെ 50 കോടി യൂറോയുടെ പിഴ വിധിച്ചതായി റിപ്പോര്‍ട്ട്. എതിരാളികളെ തകര്‍ക്കാന്‍ അധാര്‍മിക വഴികള്‍ സ്വീകരിച്ചെന്ന കേസിലാണ് മൈക്രോസോഫ്റ്റിനെതിരെ പിഴ വിധിച്ചത്.
നേരത്തേ തന്നെ മൈക്രോസോഫ്റ്റിനെതിരായ വിധി വന്നെങ്കിലും മൈക്രോസോഫ്റ്റ് നല്‍കിയ അപ്പീല്‍ യൂറോപ്യന്‍ യൂണിയന്‍ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പിഴ സ്ഥിരീകരിച്ചിരിക്കുന്നത്.
2004 ല്‍ തന്നെ മൈക്രോസോഫ്റ്റിനെതിരെ വിധി വന്നിരുന്നു. ഇതു പ്രകാരം 49.7 കോടി രൂപ മൈക്രോസോഫ്റ്റ് പിഴയൊടുക്കണം എന്നായിരുന്നു. എന്നാല്‍ വീണ്ടും അപ്പീല്‍ നല്‍കിയെങ്കിലും അതും തള്ളുകയയിരുന്നു.
ഈ വിധിക്കെതിരെയും യൂറോപ്യന്‍ യൂണിയന്‍റെ പരമോന്നത കോടതിയായ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ രണ്ടു മാസത്തിനകം അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെങ്കിലും മൈക്രോസോഫ്റ്റ് അതു സംബന്ധിച്ച് തീരുമാനം ഒന്നും വെളിപ്പെടുത്തിയിട്ടില്ല എന്നാണറിയുന്നത്.
മൈക്രോസോഫ്റ്റ് വിന്‍ഡോസിന് പിസി ഓപ്പറേറ്റിങ് സിസ്റ്റം രംഗത്ത് 95 ശതമാനത്തോളം പങ്കാളിത്തമാണുള്ളത്. എന്നാല്‍ മൈക്രോസോഫ്റ്റ് ചെറിയ എതിരാളികളെ പോലും തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.
എതിരാളികളായ കമ്പനികളുടെ ഓഫിസ് സെര്‍വറുകള്‍ വിന്‍ഡോസ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് മൈക്രൊസോഫ്റ്റിനെതിരെ കോടതിയുടെ വിലയിരുത്തല്‍. ഇതു കൂടാതെ മൈക്രോസോഫ്റ്റ് മീഡിയ പ്ലേയര്‍ പോലെയുള്ള സോഫ്റ്റ് വെയര്‍ ഉല്‍പന്നങ്ങള്‍ ഉപഭോക്‌താക്കളില്‍ നിര്‍ബ്ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിച്ചെന്നും കണ്ടെത്തിയിരുന്നു.
അതേ സമയം കമ്മീഷന്‍റെ മറ്റൊരു നിര്‍ദ്ദേശമായ മൈക്രോസോഫ്റ്റിന്‍റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സ്വതന്ത്ര സംവിധാനം രൂപീകരിക്കണമെന്ന കാര്യം അപ്പീല്‍ കോടതി റദ്ദാക്കിയിട്ടുണ്ട്.
|