താരാട്ടിന്‍റെ രസതന്ത്രം
ആര്‍.രാജേഷ്
|
കുഞ്ഞിനെ താരാട്ട് പാടിയുറക്കുന്നത് കേരളത്തിലെ വീടുകളില്‍ പതിവ് കാഴ്ചയായിരുന്നു. ഇരയിമ്മന്‍ തമ്പി രചിച്ച ‘ഓമന തിങ്കള്‍ കിടാവോ’ എന്നു തുടങ്ങുന്ന താരാട്ട് പാട്ട് ആസ്വദിച്ചുറങ്ങിയ തലമുറയില്‍ പെട്ടവര്‍ സുകൃതം ചെയ്തവര്‍! പുതു തലമുറയ്ക്ക് അന്യമാവുന്ന സൌഭാഗ്യമാണത്.
കാലം രൌദ്ര ഭാവം പൂണ്ട് കുതിക്കുമ്പോള്‍, കുഞ്ഞിനെ തഴുകാനും താരാട്ട് പാടിയുറക്കാനുമൊക്കെയുള്ള ക്ഷമ മാതാപിതാക്കള്‍ക്ക് നഷ്ടമാവുന്നു. ആകാരവടിവിന് അമിത പ്രാധാന്യം നല്‍കുമ്പോഴും സ്തന ഭംഗി നില നിര്‍ത്താന്‍ നൂതന മാര്‍ഗ്ഗങ്ങള്‍ ആരായുമ്പോഴും കുഞ്ഞിന് നഷ്ടമാവുന്നതെന്തെന്ന് അമ്മമാര്‍ തിരിച്ചറിയണം. മുലയൂട്ടലും ഉറക്ക് പാട്ടുമൊക്കെ ലോകത്തെ അറിയുന്നതിന്‍റെ ആരംഭമാണ്-പരസ്പര ബന്ധത്തെ ഇറുകെ പുണര്‍ന്നിരിക്കുന്ന കാണാ ചരട്.
|
കൂടാതെ, സംഗീതം ഗര്‍ഭസ്ഥ ശിശുവിന്‍റെ ബുദ്ധി വികാസത്തെ സ്വാധീനിക്കുന്നു എന്ന നിഗമനങ്ങളും ദശകങ്ങള്‍ക്ക് മുമ്പ് തന്നെ സജീവ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതാണ്. പക്ഷേ, വിവിധ രാജ്യങ്ങളിലെ ന്യൂറോ സയന്‍റിസ്റ്റുകളും സൈക്കോളജിസ്റ്റുകളുമൊക്കെ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് പുലര്‍ത്തുന്നത്.
പിറവിക്ക് മുമ്പുള്ള 30 ഓളം ആഴ്ചകളില്‍ വ്യത്യസ്ത ശബ്ദങ്ങളോട് ഗര്‍ഭസ്ഥ ശിശു അനുകൂലമായി പ്രതികരിക്കുന്നു എന്ന് ഗവേഷകര്‍ പറയുന്നു. തരംഗ ദൈര്‍ഘ്യം കുറഞ്ഞ ശബ്ദ വീചികള്‍ താരതമ്യേന വേഗത്തില്‍ ഗര്‍ഭാശയത്തില്‍ എത്തുന്നു എന്നും ചില സവിശേഷതകള്‍ ഉള്ള സംഗീതം ബുദ്ധി വികാസത്തെ സ്വാധീനിക്കുന്നു എന്നും ആണ് അവരുടെ വാദം.
എന്നാല്‍, മറു വിഭാഗം ഗവേഷകര്‍ ഇതിനോട് യോജിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ‘സ്ഥിരീകരിക്കപ്പെടാത്ത കരുതലുകള്‍’ മാത്രമാണിതെന്ന് അവര്‍ പറയുന്നു. ഗര്‍ഭാവസ്ഥയില്‍ സംഗീതം ആസ്വദിക്കുന്നത് പില്‍ക്കാലത്ത് കുഞ്ഞുങ്ങളെ കൂടുതല്‍ ചുറുചുറുക്കും ബുദ്ധി ശക്തിയുള്ളവരും ആക്കുന്നു എന്ന വാദത്തെയും അവര്‍ ഖണ്ഡിക്കുന്നു.
|
ഗര്‍ഭധാരണ വേളയില്‍ സംഗീതം ആസ്വദിക്കുന്നത് ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാനും മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കാനും സുഖമായി ഉറങ്ങാനും സഹായിക്കുന്നു എങ്കില്‍ ഉദരത്തിലുള്ള കുഞ്ഞിനും അത് ഗുണകരമാവുമെന്നതില്‍ തര്‍ക്കമില്ല. താരാട്ട് പാട്ടിലും മൃദു സ്പര്‍ശത്തിലും ഒളിഞ്ഞിരിക്കുന്ന മാജിക് എന്തായാലും ‘ നീ എന്‍റേതാണ്, എന്‍റെ ജീവനാണ്’ എന്നൊക്കെ രൂപമില്ലാതെയുള്ള അടയാളങ്ങള്‍ കുഞ്ഞു മാനസ്സുകളില്‍ കോറിയിടുന്നുണ്ട്. ‘പറയാതെ പറയുന്നതൊക്കെ’ തലോടലില്‍ ഒളിഞ്ഞിരിക്കുന്നു.
കുഞ്ഞുങ്ങളെ ശാന്തരാക്കാനും ഉറക്കാനുമൊക്കെ താരാട്ട് പാട്ടുകളുടെ സി ഡികള്‍ വിപണിയിലുണ്ട്. കുഞ്ഞ് ആ താളത്തില്‍ ലയിച്ചിരിക്കുന്നുമുണ്ടാവാം. എന്നാല്‍, ശബ്ദമാധുര്യമില്ലെങ്കില്‍ കൂടി പാടുന്നതിനൊപ്പം കുഞ്ഞിന്‍റെ പുറത്ത് തലോടുമ്പോഴോ താളം പിടിക്കുമ്പോഴോ കുഞ്ഞിന് ലഭിക്കുന്ന സ്നേഹവായ്പിനൊപ്പമാവില്ല മറ്റൊന്നും. ബന്ധത്തിന്‍റെ ഇഴയടുപ്പം കൂട്ടാന്‍ ഇത്തരം മാന്ത്രിക സ്പര്‍ശങ്ങള്‍ക്കാവുന്നുണ്ട്.
മഹാനഗരത്തിലെ അംബര ചുംബിയായ ബഹുനില കെട്ടിടത്തില്‍ മാതൃഭാഷയില്‍ സംസാരിച്ചാല്‍ മനസ്സിലാവാത്ത പങ്കാളിക്കൊപ്പം ഫാസ്റ്റ് ഫുഡിന്‍റെ രുചിയില്‍ മയങ്ങി ബ്ലൂടൂത്തും ഐഫോണുമൊക്കെയായി മുന്നോട്ട് പോവുമ്പോഴും ഇലഞ്ഞിപ്പൂക്കളും അരളിപ്പൂക്കളുമൊക്കെ വീണു കിടക്കുന്ന തൊടിയും പാടങ്ങളും ചീവീടുകളുടെ കരച്ചിലുമൊക്കെ ഇടയ്ക്കെങ്കിലും സുഖദമായ ഓര്‍മ്മയായി പെയ്തിറങ്ങുന്നു എങ്കില്‍ നന്ദി പറയേണ്ടത് ബാല്യകാലത്ത് പകര്‍ന്ന് കിട്ടിയ സ്നേഹ വായ്പിനാണ്.
തലോടലിനും താരാട്ട് പാട്ടിനും പിന്നിലുള്ള രസതന്ത്രം എന്തുമാവട്ടെ. ഗവേഷകര്‍ പരസ്പരം കലഹിക്കട്ടെ. ഈ സംവാദങ്ങള്‍ തുടരുകയും ചെയ്യട്ടെ. നമുക്ക് ലഭിച്ച സൌഭാഗ്യങ്ങളൊക്കെ വരും തലമുറയും അര്‍ഹിക്കുന്നു. അത് നിഷേധിക്കുമ്പോള്‍ ദുരന്ത ഭൂവിലെ സ്മാരകങ്ങള്‍ പോലെ വൃദ്ധ സദനങ്ങള്‍ നിരനിരയായി ഉയര്‍ന്നേക്കാം.