നാല്പതുകളിലെത്തുമ്പോഴേക്കും സ്ത്രീകള്‍ സ്തനാര്‍ബുദ പരിശോധന (മാമ്മോഗ്രാം) നടത്തേണ്ട കാര്യമില്ലെന്ന് വാര്‍ത്ത. ഇതിനെക്കുറിച്ച് പഠനം നടത്തിയ യു എസിലെ വിദഗ്ധരാണ് ഇക്കാര്യം നിര്‍ദ്ദേശിശിച്ചിരിക്കുന്നത്. മാമ്മോഗ്രാമില്‍ ബ്രിട്ടണ്‍ ഇപ്പോള്‍ തുടരുന്ന നയം പിന്തുടരാവുന്നതാണെന്നും വിദഗ്ധര്‍ വിലയിരുത്തി. അമ്പത് വയസ്സു മുതലാണ് ബ്രിട്ടണില്‍ മാമ്മോഗ്രാം പരിശോധനകള്‍ നടത്തുന്നത്.
40 വയസു മുതല്‍ എല്ലാവര്‍ഷവും സ്തനാര്‍ബുദ പരിശോധന നടത്തുന്നത് ഗുണത്തേക്കാളേറെ ദോഷമാണെന്ന് വിദഗ്ധര്‍ വിലയിരുത്തി. ബ്രിട്ടണില്‍ മാമ്മോഗ്രഫിയില്‍ നടപ്പാക്കിയ പദ്ധതിയുടെ ഫലമായി 50 മുതല്‍ 69 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കണ്ടുവരുന്നതെന്ന് വിദഗ്ധ ഡോക്‌ടര്‍മാര്‍ കണ്ടത്തിയിരുന്നു.
പക്ഷേ, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം മൂന്നു വര്‍ഷം കൂടുമ്പോള്‍ പരിശോധന നടത്തുന്നതിനേക്കാള്‍ നല്ലത് ഓരോ അടുത്തവര്‍ഷവും പരിശോധനകള്‍ നടത്തുന്നതാണെന്ന് യു എസിലെ പ്രിവന്‍റീവ് സര്‍വ്വീസസ് ടാസ്‌ക് ഫോഴ്‌സ് പറഞ്ഞു. നിലവില്‍ അമേരിക്കയിലെ സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അനുസരിച്ച് 40 വയസ്സു മുതല്‍ മാമ്മോഗ്രാം പരിശോധന നടത്താറുണ്ട്. എന്നാല്‍, മാമ്മോഗ്രാം പരിശോധനാ കാര്യത്തില്‍ സ്ത്രീകളാണ് സ്വയം തീരുമാനമെടുക്കേണ്ടതെന്നും വിദഗ്ധ ഡോക്‌ടര്‍മാര്‍ പറഞ്ഞു.
50 വയസിനു താഴെയുള്ള സ്ത്രീകള്‍ തുടര്‍ച്ചയായി മാമ്മോഗ്രാം പരിശോധന നടത്തുന്നത് അവര്‍ക്ക് അസ്വസ്ഥതകള്‍ നല്‍കുകയും അനാവശ്യ പരിശോധനകള്‍ വഴി ധനനഷ്‌ടം ഉണ്ടാകുകയും ചെയ്യുകയേ ഉള്ളൂവെന്ന് ഡോക്‌ടര്‍മാരുടെ വിദഗ്‌ധസംഘം വിലയിരുത്തി. ഈ നിര്‍ദ്ദേശം 40 വയസുള്ള സ്ത്രീകളില്‍ നടത്തുന്ന മാമ്മോഗ്രഫിക്ക് എതിരായുള്ളതല്ലെന്ന് പ്രിവന്‍റീവ് സര്‍വ്വീസസ് ടാസ്‌ക് ഫോഴ്‌സിന്‍റെ പ്രതിനിധിയും ഫീനിക്സിലെ അരിസോണ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ പ്രൊഫസറുമായ ഡോ. ഡയാന പെറ്റിട്ടി പറഞ്ഞു.
അതേസമയം, പുതിയ തീരുമാനം കൂടുതല്‍ മരണത്തിലേക്ക് വഴിതെളിക്കുമെന്ന് വിമര്‍ശകര്‍ കണ്ടെത്തി. ഈ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായി ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും 40വയസ്സു മുതല്‍ 49വരെയുള്ള സ്ത്രീകളുടെ അനാവശ്യമരണത്തിന് അത് കാരണമാകുമെന്നും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ പ്രൊഫസര്‍ ഡോ. ഡാനിയല്‍ കോപന്‍സ് പറഞ്ഞു. മാമ്മോഗ്രാം നിര്‍ണയം വൈകുന്നത് സ്തനാര്‍ബുദം മൂലമുള്ള മരണം വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നും വിദഗ്ധര്‍ പറഞ്ഞു.