പാര്‍ലമെന്‍റില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കണമെന്ന് പറഞ്ഞപ്പോള്‍ എന്ത് ബഹളമായിരുന്നു. എന്നാല്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ബഹളവുമില്ല, പരാതിയുമില്ല. പാര്‍ലമെന്‍റില്‍ പുരുഷന്‍മാര്‍ക്ക് ലഭിക്കുന്ന ഒരു സീറ്റാണ് സംവരണത്തിലൂടെ സ്ത്രീകള്‍ തട്ടിയെടുക്കുന്നതെങ്കില്‍, പഞ്ചായത്തില്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന സീറ്റ് ഒന്ന് കൂടിയേക്കുമെന്നാണ് ധാരണ.
വെറുതെ പറയുന്നതല്ല, നിലവില്‍ പഞ്ചായത്തുകളില്‍ സംവരണം ഉണ്ടായിരുന്ന വാര്‍ഡുകള്‍ എടുത്തു നോക്കുകയാണെങ്കില്‍ ഇക്കാര്യം മനസ്സിലാകും. അമ്പത് ശതമാനം സംവരണം വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയത് നല്ല കാര്യം തന്നെ. പക്ഷേ, ഈ അമ്പത് ശതമാനത്തിനുള്ളില്‍ നിന്നു കൊണ്ട് പഞ്ചായത്തുകളില്‍ ഭരണകാര്യങ്ങള്‍ കൈയാളുന്നതും, ഫണ്ടുകളും, പദ്ധതികളും നടപ്പിലാക്കുന്നതും വനിതകള്‍ തന്നെയായിരിക്കുമോ എന്നതാണ് ചോദ്യം?
പഞ്ചായത്തുകളില്‍ എണ്ണിച്ചുട്ട അപ്പം പോലെ ഉണ്ടായിരുന്ന വനിതാസംവരണ സീറ്റുകളില്‍ നാട്ടിലെ ‘ചെറു’ രാഷ്‌ട്രീയ പ്രമുഖര്‍ തങ്ങളുടെ ഭാര്യമാരെ ഇറക്കി മത്സരിപ്പിച്ചിരുന്നത് കേരളത്തിന് സുപരിചിതമായ കാര്യമാണ്. മത്സരിച്ച ഭാര്യ ചിലപ്പോള്‍ ജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും. ജയിച്ചുവരുന്ന ഭാര്യയ്ക്ക് സദാസമയവും സഹായഹസ്‌തവുമായി ഭര്‍ത്താവ് ഉണ്ടാകും. ഭരണകാര്യങ്ങളില്‍, പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തുടങ്ങി ഫണ്ട് മുക്കുന്നുണ്ടെങ്കില്‍ അവിടം വരെ.
ഭര്‍ത്താവ് മറ്റൊരു വാര്‍ഡില്‍ മെമ്പറാണെങ്കില്‍ അയാള്‍ ഭരണം നടത്തുന്നത് രണ്ട് വാര്‍ഡുകളിലായിരിക്കും. ഇനി തനിക്ക് വാര്‍ഡ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ഭാര്യയുടെ വാര്‍ഡ് ഭരിക്കാമല്ലോ എന്നാണ് ലോക്കല്‍ നേതാക്കള്‍ വിചാരിക്കുന്നത്.
പഞ്ചായത്തുകളില്‍ 50 ശതമാനം സംവരണം വന്നതോടെ ഇങ്ങനെ മനപായസം ഉണ്ണുന്ന നേതാക്കള്‍ കൂടിയിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് അമ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ പ്രതിഷേധവുമായി ആരും എത്താതിരുന്നതും. രാഷ്‌ട്രീയത്തില്‍ വനിതകള്‍ സജീവമായി എത്തിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ. ഉയര്‍ന്ന വിദ്യാഭ്യാസവും, രാഷ്‌ട്രീയ പരിചയവും ഉള്ളവര്‍ പഞ്ചായത്തുകളില്‍ മത്സരിക്കാന്‍ താല്പര്യം കാണിക്കാത്തതും പഞ്ചായത്തുകളിലെ വനിതാ പ്രാതിനിധ്യം ഒതുക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്.