ജനാധിപത്യ ഇന്ത്യയുടെ ആദ്യവനിതാ സ്‌പീക്കറായി മീരാ കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യന്‍ ജനത ചിന്തിച്ചു തുടങ്ങിയത് വനിതാസംവരണ ബില്ലിനെക്കുറിച്ചായിരുന്നു. എന്നാല്‍ സംവരണമെന്ന വാള്‍ വീശി ബില്ലിന്‍റെ ചിറകരിയുന്ന യാദവന്‍മാര്‍ ഇത്തവണയും രംഗത്തുണ്ടെന്നത് ആശകള്‍ക്കിടയിലെ ആശങ്കയാണ്.
വനിതാസംവരണ ബില്‍ പാസാക്കുക എന്നത് യു പി എ സര്‍ക്കാരിന്‍റെ പ്രധാന അജന്‍ഡയാണെന്ന് കേന്ദ്രനിയമമന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞപ്പോള്‍ തന്നെ ഇതിന്‍റെ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. നിലവിലെ രൂപത്തിലുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് മുലായം സിംഗ് യാദവ് പ്രസ്താവിച്ചിട്ടുണ്ട്.
വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതിനായി ബില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍, ഈ 33 ശതമാനത്തിനുള്ളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ പിന്നാക്ക വിഭാഗക്കാര്‍ക്ക് 33 ശതമാനം സംവരണം കൂടി അനുവദിക്കണമെന്ന ചില പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ കടമ്പ കടക്കുക എന്നത് തന്നെയാണ് യു പി എ സര്‍ക്കാരിന് ഇത്തവണയും നേരിടാനുള്ളത്.
ഇതിനു മുന്‍പ് ഓരോ തവണയും ബില്‍ ലോക്സഭയിലെത്തിയപ്പോഴും യാദവന്‍മാര്‍ ഈ ആവശ്യമുന്നയിച്ച് സഭയെ ബഹളത്തില്‍ മുക്കുകയായിരുന്നു പതിവ്. ഇങ്ങനെ ബഹളത്തില്‍ മുങ്ങുന്ന ബില്‍ പിന്നെ അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രകടന പത്രികകളില്‍ പൊങ്ങുകയും ചെയ്യും.
ഏതായാലും, ഇത്തവണ അത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം. വനിതാ സംവരണബില്‍ പാസാക്കാന്‍ നടപടിക്രമങ്ങള്‍ ഒരുപാട് വേണമെന്ന് അധികാരക്കസേരകള്‍ പേര്‍ത്തും പേര്‍ത്തും പറയുമ്പോള്‍, കാത്തിരിക്കാം ഇന്ത്യാ മഹാരാജ്യത്തിലെ ലക്ഷോപലക്ഷം സ്ത്രീകളുടെ സ്വപ്‌നം സഫലമാക്കി വനിതാസംവരണബില്‍ പറന്നുയരുമോ എന്ന്. |