ജോലിയ്ക്കുള്ള മാര്‍ഗമായി മാത്രം വിദ്യാഭ്യാസം മാറിയതാണ് ആധുനിക സമൂഹത്തിന്‍റെ പ്രത്യേകത. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടിയാലും ജോലി എന്ന സങ്കല്‍പം അന്യമായി നില്‍ക്കുന്ന സ്ത്രീകളുടെ എണ്ണം ആഗോള തലത്തില്‍ വര്‍ദ്ധിച്ചു വരികയാണെന്നാണ് പുതിയ കണ്ടെത്തല്‍.
കുടുംബ സാഹചര്യങ്ങളാണത്രേ ഇവര്‍ക്ക് തടസ്സമായി നില്‍ക്കുന്നത്. ഫിന്‍ലാന്‍ഡില്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍ രഹിതരായിരിക്കുന്നവരുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഇരട്ടിയോളമാണെന്നാണ് തുര്‍ക്കിഷ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. നോര്‍വെ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ് എന്നീ രാഷ്ട്രങ്ങളിലും സ്ഥിതി മറിച്ചല്ല.
ഒമ്പത് യൂറോപ്യന്‍ രാഷ്ട്രങ്ങളിലാണ് പഠനം നടത്തിയത്. വിവിധ സര്‍വകലാശാലകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കുന്നതായിട്ടാണ് സംഘത്തിന് കാണാനായത്. പഠന റിപ്പോര്‍ട്ട് ഹെല്‍സിംഗിന്‍ സനോമാറ്റ് പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍ മേഖലയ്ക്ക് പുറത്തിരിക്കേണ്ടി വരുന്ന സ്ത്രീകള്‍ ഫിന്‍ലാന്‍ഡില്‍ 13 ശതമാനത്തോളം വരും. യു കെയിലും നെതര്‍ലാന്‍ഡിലും ഇത് യഥാക്രമം 10 ശതമാനവും നാല് ശതമാനവുമാണ്. അതേസമയം, ഫിന്‍ലാന്‍ഡില്‍ തൊഴില്‍രഹിതരും വിദ്യാസമ്പന്നരുമായ പുരുഷന്മാരുടെ എണ്ണം കേവലം മൂന്ന് ശതമാനം മാത്രമാണ്.
ഭര്‍ത്താവില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് മിക്ക സ്ത്രീകളെയും ജോലിക്കു പോകാതെ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്നതെങ്കില്‍ ചെറിയൊരു ശതമാനം സ്ത്രീകളെങ്കിലും സ്വമേധയാ ഈ തീരുമാനമെടുക്കുന്നുണ്ട്.
സ്ത്രീകള്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പുരുഷനെ ആശ്രയിക്കുന്നത് ഇന്ത്യയിലെന്നപോലെ പാശ്ചാത്യ രാജ്യങ്ങളിലെയും കാഴ്ചയാണ്. അതേസമയം സാമ്പത്തികമായി മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്നത് വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുകയും, വിഷാദരോഗങ്ങള്‍ പോലുള്ളവയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നതായി നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
പല പാശ്ചാത്യ രാജ്യങ്ങളിലും വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കാന്‍ ഭര്‍ത്താക്കന്മാര്‍ തയ്യാറാവണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അടുക്കളപ്പണിയടക്കമുള്ള വീട്ടുജോലികളും കുട്ടികളെ നോക്കലുമൊക്കെയാണ് വീട്ടമ്മമാരുടെ ജോലി. ഇതിന് അവര്‍ ശമ്പളത്തിന് അര്‍ഹരാണെന്ന് സ്ത്രീപക്ഷ വാദികള്‍ വാദിക്കുന്നു. കേരളത്തിലും ഇതിന്‍റെ അലയൊലികള്‍ എത്തിയിട്ടുണ്ട്. |