ഇന്ത്യയുടെ ഓസ്കര്‍ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം കൊഡാക്ക് സ്റ്റുഡിയോയില്‍ പുരസ്കാരങ്ങളായി മാറിയിരിക്കുകയാണ്. സംഗീതസമ്രാട്ട് എ ആര്‍ റഹ്‌മാന് ഓസ്കര്‍ വേദിയില്‍ ഇരട്ടമധുരമാണ് ലഭിച്ചത്. അതേ, രണ്ട് ഓസ്കര്‍ പുരസ്കാരങ്ങളുമായി അംഗീകാരത്തിന്‍റെ കൊടുമുടിയിലാണ് വിനയാന്വിതനായ ഈ സംഗീതവിസ്മയം.
നാല്പത്തിരണ്ടുകാരനായ ഈ സംഗീത ചെപ്പടിവിദ്യക്കാരന്‍ തൊട്ടതെല്ലാം പൊന്നാവുക പതിവാണ്. സാധാരണക്കാരില്‍ സാധാരണക്കാരനായി, ചെറുപുഞ്ചിരിയുമായി പൊതുവേദികളിലെത്തുന്ന റഹ്‌മാന്‍ പാടിത്തുടങ്ങിയാല്‍ അത് ആവേശത്തിന്‍റെ അലകടലായി മാറുന്നു.
റഹ്‌മാന് സംഗീതമാണ് ജീവിതം. പുരസ്കാരങ്ങളും ബഹുമതികളും അഭിനന്ദനങ്ങളും വാരിക്കൂട്ടി മുന്നേറിയ അദ്ദേഹം ഒടുവില്‍ ലോകവും കീഴടക്കിയിരിക്കുന്നു.
ഇന്ത്യയുടെ സംഗീതചരിത്രം തിരുത്തിക്കുറിച്ച ഈ മാന്ത്രികന്‍ ഇത്രയും കുറഞ്ഞ പ്രായത്തിനിടക്ക് നേടിയ പുരസ്‌കാരങ്ങള്‍ക്ക് കണക്കില്ല. ഒരു സിനിമയെ എങ്ങനെ ജനപ്രിയമാക്കാനുള്ള എല്ലാ തന്ത്രങ്ങളും റഹ്‌മാന്‍ സംഗീതത്തില്‍ പരീക്ഷിക്കും. ചിത്രം പരാജയപ്പെട്ടാല്‍ പോലും അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ഏവരും ഏറ്റുപാടുന്നു, എന്നും നിലനില്‍ക്കുന്നു.
സംഗീതസംവിധായകനും മലയാളിയുമായ ആര്‍ കെ ശേഖറിന്‍റെ മകനായി ജനിച്ച എ എസ് ദിലീപ്കുമാറാണ് ഇന്നത്തെ എ ആര്‍ റഹ്‌മാന്‍. ദിലീപ്കുമാര്‍ പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച് എ ആര്‍ റഹ്‌മാനാകുകയായിരുന്നു. 1966 ജനുവരി അഞ്ചിന് ചെന്നൈയിലാണ് റഹ്‌മാന്‍ ജനിച്ചത്.
ചെറുപ്രായത്തില്‍ തന്നെ റഹ്‌മാന്‍ പിയാനോ പഠിച്ചു. എന്നാല്‍ സംഗീതത്തിലെ ആദ്യ ഗുരുവും അച്ഛനുമായ ആര്‍ കെ ശേഖര്‍ മരണമടഞ്ഞതോടെ കുടുംബഭാരം കൂടി വഹിക്കേണ്ടി വന്ന റഹ്‌മാനെ സംബന്ധിച്ചിടത്തോളം സംഗീതജീവിതം തുടരുക പ്രയാസമായിരുന്നു. എങ്കിലും കുടുംബം പോറ്റാന്‍ റഹ്‌മാന് ഒരു വഴിയേ അറിയാമായിരുന്നുള്ളൂ. അത് സംഗീതത്തിന്‍റേതായിരുന്നു. ആ വഴി സ്വീകരിക്കുക എന്നത് റഹ്‌മാന്‍റെ നിയോഗമായിരുന്നു. |