തിരുവനന്തപുരം: കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയുള്ള മലയാളികള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. തിരുവനന്തപുരത്ത് ആരാ? ഈ ചോദ്യം മാത്രം മതി രാഷ്ട്രീയ തട്ടകങ്ങളില്‍ അനന്തപുരിയുടെ പ്രാധാന്യം വിളിച്ചോതാന്‍. ഭരണസിരാകേന്ദ്രമെന്ന തലയെടുപ്പാണ് തിരുവനന്തപുരത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ അഭിമാന മണ്ഡലമാക്കുന്നത്.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ലോക്സഭാമണ്ഡലങ്ങളില്‍ ഒന്നാണ് തിരുവന്തപുരം. 1952 ല്‍ ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്താണ് ഇത് നിലവില്‍ വന്നത്. ഇടതുപക്ഷത്തിന് വേരോട്ടമുള്ള മണ്ഡലമെന്ന് പൊതുവെ അഭിപ്രായമുണ്ടെങ്കിലും മറുപക്ഷത്തെയും അനന്തപുരി ജനാധിപത്യത്തിന്‍റെ ശ്രീകോവിലിലേക്കയച്ചിട്ടുണ്ട്. കരുണാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതില്‍ ഉള്‍പ്പെടും.
പാര്‍ട്ടി ഏതായാലും ജനകീയരായവരെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണ് തിരുവനന്തപുരത്തിനുള്ളത്. ഇതിന് ഏറ്റവും വലിയ തെളിവാണ് 2004ല്‍ ഒ രാജഗോപാലിന് അനന്തപുരി നല്‍കിയ വോട്ടിംഗ് ശതമാനം. രണ്ടേകാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ പിടിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു രാജഗോപാല്‍.
ജാതിക്കോ മതത്തിനോ കൊടിയുടെ നിറത്തിനോ ചിഹ്നത്തിനോ ആയിരുന്നില്ല അനന്തപുരിക്കാര്‍ ചെവികൊടുത്തത്. മറിച്ച് റെയില്‍വേ സഹമന്ത്രി എന്ന നിലയിലുള്ള രാജഗോപാലിന്‍റെ പ്രവര്‍ത്തന മികവിനായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച പികെവിയുടെ മരണശേഷം പകരക്കാരനെ തേടി നടത്തിയ വിധിയെഴുത്തിലും അനന്തപുരി മനസ് മാറ്റിയില്ല.