സ്വന്തം മണ്ണ്, സ്വന്തം കാണികള്‍, പരിചിതമായ അന്തരീക്ഷം ഈ അനുകൂല ഘടകങ്ങള്‍ എല്ലാം തന്നെ മുതലാക്കാനാണ് ചൈനീസ് അത്‌ലറ്റുകളുടെ ശ്രമം. ബീജിംഗ് ഒളിമ്പിക്‍സില്‍ സ്വര്‍ണ്ണമഴ പെയ്യിച്ച് അമേരിക്കയെ വെല്ലുവിളിക്കാന്‍ തന്നെയാണ് ചൈനയുടെ ശ്രമം. ഏതന്‍സില്‍ നടന്ന കഴിഞ്ഞ ഒളിമ്പിക്‍സില്‍ നേടിയ 32 മെഡലുകളുടെ കണക്ക് മറികടക്കാനാണ് ചൈനയുടെ ഇത്തവണത്തെ ശ്രമം.
മെഡല്‍ നിലയില്‍ മുമ്പന്‍മാരായ രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് ഇത്തവണ ശ്രമിക്കുക എന്ന ചൈനീസ് കായിക മന്ത്രാലയവും വ്യക്തമാക്കുന്നു. ഏതന്‍സില്‍ 32 മെഡലുകള്‍ നേടിയെങ്കില്‍ ബീജിംഗില്‍ അതില്‍ കൂടുതല്‍ നേടുകയാണ് ലക്‍ഷ്യമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ക്കുന്നു. ചൈനയുടെ ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും വലിയ ടീമിനെയാണ് ഇത്തവണ പരീക്ഷിക്കുന്നത്. 600 അത്‌ലറ്റുകള്‍ ചൈനക്കാരുടെ ടീമിലുണ്ട്.
ഏതന്‍സില്‍ അമേരിക്കയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ചൈന. ഇത്തവണത്തെ ലക്‍ഷ്യത്തില്‍ 36 സ്വര്‍ണ്ണ മെഡലുകളാണ് ഉള്ളത്. ചൈനയിലെ അനുകൂല സാഹചര്യങ്ങള്‍ കായികതാരങ്ങള്‍ മുതലാക്കുമെന്നും മന്ത്രാലയം കരുതുന്നു. നീന്തലിലും അത്‌ലറ്റിക്‍സിലുമാണ് ചൈനയുടെ പോരായ്മകള്‍. 110 മീറ്റര്‍ ഹര്‍ഡില്‍സ് താരം ലിയൂ സിയാംഗ് മാത്രമാണ് അതിന് ഏക അപവാദം. സ്വന്തം നാട്ടിലെ ഒളിമ്പിക്‍സില്‍ മികച്ച പ്രകടനം നടത്താന്‍ മെച്ചപ്പെട്ട സൌകര്യമാണ് കായിക മന്ത്രാലയം നല്‍കി വരുന്നത്.
ചൈന ഒളിമ്പിക്സ് ചരിത്രത്തിന്‍റെ ഭാഗമാകുന്നത് 1932 ലോസ് ഏഞ്ചത്സ് ഗെയിംസിലാണ്. തയ്‌വാന്‍ പ്രശ്‌നത്തിന്‍റെ പേരില്‍ 1958 ല്‍ അന്താരാഷ്ട്ര ഒളിമ്പിക്‍സ് കമ്മറ്റിയില്‍ നിന്നും പിന്‍ തിരിഞ്ഞ ചൈന തിരിച്ചെത്തിയത് 1984 ഒളിമ്പിക്‍സിലും. ഈ ഒളിമ്പിക്‍സില്‍ 15 സ്വര്‍ണ്ണം നേടിയ ചൈനയുടെ ഏറ്റവും വലിയ നേട്ടം 32 സ്വര്‍ണ്ണമാണ്.
|