സങ്കടത്തിന്‍റെ നടുക്കടലില്‍ നിന്നുമാണ് ജിയാംഗ് വെന്‍ വെനും ജിയാംഗ് ടിന്‍ ടിനും ഒളിമ്പിക്‍സിലെ സിങ്ക്രണൈസ് നീന്തല്‍ വിഭാഗത്തില്‍ മത്സരിക്കാന്‍ എത്തുന്നത്. ചൈനയുടെ ഡബിള്‍സ് സിങ്ക്രണൈസ് വിഭാഗത്തില്‍ മത്സരിക്കാന്‍ ദക്ഷിണ പടിഞ്ഞാറന്‍ പ്രവിശ്യയായ സിഞ്ചുവാനില്‍ നിന്നാണ് ഈ ഇരട്ട സഹോദരിമാര്‍ എത്തുന്നത്.
മേയില്‍ 80,000 പേരുടെ മരണത്തിനിരയായ ശക്തമായ ഭൂചലനം നടന്ന പ്രദേശത്ത് നിന്നും ഒളിമ്പിക്സിനായി എത്തുന്ന ഇരുവരും നീന്തല്‍ കുളത്തിലും പുറത്തും തികഞ്ഞ ഗൌരവക്കാരികളാണ്. ശക്തമായ ഭൂചലനം ഗ്രാമ വാസികളെയും ബന്ധുമിത്രാതികളെയും കൊണ്ടു പോയപ്പോള്‍ അവശേഷിച്ച ഏതാനും ചിലരിലെ കായിക താരങ്ങള്‍.
ശക്തമായ ഭൂചലനം സമീപ വാസികളെയും ബന്ധുക്കളെയുമെല്ലാമായിട്ടു പോയപ്പോഴും ഇവരുടെ കുടുംബത്തിനു മാത്രം യാതൊരു അപകടവും പറ്റിയില്ല. “ഞങ്ങള്‍ ഭാഗ്യവതികളാണ്. ഗ്രാമത്തിലെ ഒട്ടേറെ ആള്‍ക്കാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവര്‍ക്ക് വേണ്ടി നേട്ടങ്ങള്‍ കണ്ടെത്തണം. ഞങ്ങള്‍ ശക്തമായി പരിശീലിക്കുകയാണ്.” വെന്‍ വെന്‍ പറയുന്നു.
ദിവസവും ഒമ്പതു മുതല്‍ പത്ത് മണിക്കൂറുകള്‍ വരെ വെള്ളത്തിലാണ് പരിശീലനം. ചൈനയുടെ മെഡല്‍ പ്രതീക്ഷയായ ഏറ്റവും മികച്ച സിങ്ക്രോ നീന്തല്‍ താരങ്ങള്‍ പറയുന്നു. സിങ്ക്രണൈസ്ഡ് നീന്തലില്‍ ചൈന ഇതുവരെ ഒളിമ്പിക്‍സില്‍ കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ല. 1984 ലോസ് എഞ്ചല്‍സ് ഒളിമ്പിക്‍സില്‍ ഈ ഇനം ഉള്‍പ്പെടുത്തിയത് മുതല്‍ അമേരിക്ക ശക്തമായ സാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ രണ്ട് ഗെയിംസില്‍ റഷ്യയും മികച്ച നേട്ടം ഉണ്ടാക്കി.
ഈ വിഭാഗത്തില്‍ ചൈനയുടെ മറ്റ് എതിരാളികള്‍ എഷ്യന്‍ ചാമ്പ്യന്‍ ജപ്പാനാണ്. സ്പെയിനും കാനഡയും മോശമല്ലാത്ത നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 2006 ല്‍ ചൈന ഈ ഇനത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ജിംഗ് സഹോദരിമാര്‍ സാക്ഷികള്‍ ആയിരുന്നു.ദോഹ ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട വിഭാഗത്തില്‍ ചൈന ജപ്പാന് മികച്ച മത്സരം നല്‍കിയിരുന്നു.
മാസങ്ങള്‍ക്ക് ശേഷം മെല്‍ബണില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട വിഭാഗത്തില്‍ ഇരുവരും നാലാം സ്ഥാനത്തെത്തി. ബീജിംഗില്‍ ഈ ഇനത്തില്‍ ഏപ്രിലില്‍ നടന്ന യോഗ്യതാ മത്സരങ്ങളിലെ ഇരട്ട വിഭാഗത്തില്‍ രണ്ടു പേരും വെള്ളി നേടി. 1978 മുതല്‍ ജപ്പാന്‍ സിങ്കണോ നീന്തല്‍ ടീമില്‍ ഉണ്ടായിരുന്ന 58 കാരി ഇമ്യൂറയാണ് ഈ വിഭാഗത്തില്‍ ഇരട്ടകളെ പരിശീലിപ്പിക്കുന്നത്. മത്സരത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്നതിനായി നല്ല ഭക്ഷണം തന്നെയാണ് ഇരുവരും കഴിക്കുന്നത്.
|