വീണ്ടുമൊരു കേരളപ്പിറവി ദിനം കൂടി. കേരളമെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമായിട്ട് അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. മറ്റേതൊരു നൂറ്റാണ്ടിന്‍റെ പാതി പരിശോധിച്ചാലും കണ്ടെത്താന്‍ കഴിയാത്തത്ര മാറ്റങ്ങള്‍ കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ ഉണ്ടായിട്ടുണ്ടെന്നത് നിസ്സംശയം പറയാം. സമൂഹത്തിന്‍റെ മൂലക്കല്ല് കുടുംബവും അതിന് അടിസ്ഥാനം സ്ത്രീയുമാണെന്നിരിക്കെ സ്ത്രീ സമൂഹത്തിന് കൈവന്ന മാറ്റങ്ങളും നേട്ടങ്ങളും സാമൂഹിക പരിണാമത്തിന്‍റെയും ചരിത്രത്തിന്‍റെയും കാതലായ ഭാഗമാണ്. അരനൂറ്റാണ്ട് കേരളത്തിന് ഈ തലത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ അത്രതന്നെ നിരാശാജനകമല്ലെങ്കിലും തീര്‍ത്തും ശുഭസൂചകമല്ല എന്നു പറയേണ്ടതുണ്ട്. ആരെയും കൂസാതെ ജീവിക്കുന്ന പെണ്‍വര്‍ഗ്ഗത്തിന്‍റെ ഒരു മുഖ്യധാരയേയോ, ചെറിയ വിഭാഗത്തെയോ ചൂണ്ടിക്കാണിച്ച് ഇതു വിശദീകരിക്കുന്നതില്‍ അര്‍ത്ഥമില്ല തന്നെ. വിദ്യാഭ്യാസ- തൊഴില്‍ രംഗങ്ങളില്‍ സ്ത്രീയെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നത് വാസ്തവം. എന്നാല്‍ കുടുംബാന്തരീക്ഷം മുതല്‍ തൊഴില്‍ മേഖല വരെയുള്ള ഇടങ്ങളില്‍ അസമത്വം നിലനില്‍ക്കുന്നുണ്ട്. ' എവിടെയാണോ സ്ത്രീ ആദരിക്കപ്പെടുന്നത്, അവിടെ ഐശ്വര്യമുണ്ടാകുന്നു'വെന്ന് മനുവും 'മാന്യന്മാരല്ലാതെ സ്‌ത്രീകളെ മാനിക്കുകയില്ല, നീചനല്ലാതെ അവളെ നിന്ദിക്കുകയുമില്ല എന്ന് നബിയും പറഞ്ഞിട്ടുണ്ട്. എന്നാലും പരമ്പരാഗതമായി ചാര്‍ത്തിക്കിട്ടിയ ആ ‘ഇരവേഷം’ അഴിച്ചുവയ്ക്കാന്‍ സ്ത്രീക്കു കഴിഞ്ഞിട്ടില്ല.സാമൂഹികമായ പൊതു ചിന്താധാരയില്‍ നിന്നു മുക്തമായി സ്ത്രീക്കു മാത്രം വിഭിന്ന പാതയിലൂടെ മുന്നേറാന്‍ കഴിയില്ല എന്ന വാദം വാസ്തവമാണ്. സ്ത്രീശാക്തീകരണത്തിന്‍റെ തുടക്കം സ്ത്രീ സ്വന്തം ശക്തിദൌര്‍ബ്ബല്യങ്ങള്‍ തിരിച്ചറിയുന്നയിടത്താണ് എന്ന വാദത്തിലും കഴമ്പുണ്ട്. സ്ത്രീ പുരുഷനാകാന്‍ ശ്രമിക്കേണ്ടതില്ല. സ്ത്രീവാദമെന്നത് പുരുഷന് എതിരാണെന്ന് ധരിക്കേണ്ടതുമില്ല. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |