നാടിന് വേണ്ടി ജീവത്യാഗം ചെയ്യുക എന്നത് മഹത്തായ കര്‍മ്മമാണ്. അതിനൊപ്പം അശോകചക്രം കൂടി ലഭിക്കുമ്പോള്‍ ആ സൈനികന്‍റെ സേവനത്തിന് രാഷ്ട്രം നല്‍കുന്ന മതിയായ ആദരമാണിത്. ഇപ്രാവശ്യം അശോകചക്രത്തിന് ഒരു മലയാളി കൂടി അര്‍ഹനായി. മലയാളിയായ, ഇന്ത്യന്‍ സേനയിയുടെ പാര ട്രൂപ്പ് രണ്ടിലെ അംഗമായിരുന്ന ക്യാപ്റ്റന്‍ ഹര്‍ഷനാണ് മരണാനന്തര ബഹുമതിയായി അശോക ചക്ര ലഭിക്കുന്നത്.
അശോക ചക്ര ലഭിക്കുന്ന ഏറ്റവും പ്രായ കുറഞ്ഞ സൈനികനാണ് ക്യാപ്റ്റന്‍ ഹര്‍ഷന്‍. യുദ്ധേതര സന്ദര്‍ഭത്തില്‍ ഒരു സൈനികന് നല്‍കുന്ന ഏറ്റവും ഉന്നതമായ പുരസ്കാരമാണ് അശോക ചക്രം. സ്വാതന്ത്ര്യത്തിന് ശേഷം നാല്പതോളം പേര്‍ക്ക് മാത്രമാണ് അശോക ചക്രം ലഭിച്ചിട്ടുള്ളത്.
ഹര്‍ഷന് വേണ്ടി പരമോന്നത ബഹുമതി സ്വീകരിക്കാന്‍ അദ്ദേഹത്തിന്‍റെ മാതാപിതാക്കളായ അഡ്വക്കേറ്റ് രാധാകൃഷ്ണന്‍ നായരും ചിത്രാംബികയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സാധാരണ സൈനികരില്‍ നിന്ന് വ്യത്യസ്തമായി എന്തൊക്കെയോ പ്രത്യേകതകള്‍ ഹര്‍ഷനുണ്ടായിരുന്നതായി അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ സാക്‍ഷ്യപ്പെടുത്തുന്നു. പ്രത്യേക പരിശീലനത്തിനായി ഇസ്രായേലിലേക്ക് അയച്ച ആറ് സൈനികരില്‍ ഒരാളായിരുന്നു ഹര്‍ഷന്‍. ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ സദാ സന്നദ്ധമായ മനസുണ്ടായിരുന്നു അദ്ദേഹത്തിന്.
കുട്ടിക്കാലം മുതലേ മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു ഹര്‍ഷന്‍. സമപ്രായക്കാര്‍ ക്രിക്കറ്റ് കളിച്ചും മറ്റും നടന്നപ്പോള്‍ ഹര്‍ഷന്‍ ഭഗവദ് ഗീത വായിക്കാനാണ് താല്പര്യം കാണിച്ചത്. വലുതായപ്പോള്‍ സുഹൃത്തുക്കള്‍ ഐ ടി , എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ ചേക്കേറിയപ്പോള്‍ ഹര്‍ഷന്‍ കശ്മീരില്‍ ഭീകരരെ നേരിടുകയായിരുന്നു.
ഐ എം എയിലെ ബലിദാന്‍ മന്ദിറിലേക്ക് ഹര്‍ഷന്‍ കൂ ട്ടിക്കൊണു പോയ സന്ദര്‍ഭം മാതാവ് ചിത്രാംബിക ഓര്‍ക്കുന്നു.ഇന്ത്യന്‍ സേനയിലേക്ക് മകന്‍ കമ്മീഷന്‍ ചെയ്യുന്നതിന് സാക്‍ഷ്യം വഹിക്കുന്നതിനാണ് ചിത്രാംബിക ഡെറാഡൂണിലെത്തിയത്. ബലിദാന്‍ മന്ദിറില്‍ വച്ച ഹര്‍ഷന്‍ പറഞ്ഞത് ഇന്നും ആ മാതാവിന്‍റെ കാതുകളില്‍ മുഴങ്ങുന്നു. “അമ്മേ, മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ച സൈനികരുടെ പേരുകളാണ് ഇവിടെ കൊത്തിവച്ചിരിക്കുന്നത്. ഇവരുടെ എല്ലാം അമ്മമാര്‍ തങ്ങളുടെ മക്കളെ ചൊല്ലി അഭിമാനിക്കണം. എനിക്ക് ഈ ഗതി ഉണ്ടായാല്‍ എന്‍റെ അമ്മയും അഭിമാനിക്കണം”
|