കൊളോണിയല്‍ രാജ്യങ്ങളുടെ മാത്രം ആവേശമായ ക്രിക്കറ്റിനു വിവിധ രൂപങ്ങള്‍ വന്നത് 100 വര്‍ഷം കൊണ്ടാണ്. ദിവസങ്ങോളം നീണ്ടു നില്‍ക്കുന്ന വിരസമായ ടെസ്റ്റ് രൂപത്തിനെ ആറ്റി കുറുക്കി ഏകദിന ക്രിക്കറ്റ് രൂപമെടുത്തു. ഏകദിനത്തിനെ പിന്നെയും ചുരുക്കി ട്വന്‍റി20 ക്രിക്കറ്റും. നാലു മണിക്കൂറില്‍ കളി തീരുമാനമാകുന്നു എന്നതാണ് ട്വന്‍റി ക്രിക്കറ്റിന്‍റെ പ്രത്യേകത. ട്വന്‍റി ആവേശമാകുന്നതാണ് 2007 ല്‍ കണ്ടത്
ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിനു ലഭിച്ച വരവേല്‍പ്പ് നാളത്തെ ക്രിക്കറ്റ് ഇതാകുമെന്ന പ്രവചനത്തിലേക്കാണ് വിദഗ്ദരെ കൊണ്ടെത്തിച്ചത്. ഏകദിനത്തിന്‍റെ ജനകീയത നഷ്ടമാകുമെന്നു മനസ്സിലാക്കിയ ഐ സി സി ആകട്ടെ മത്സരങ്ങളുടെ എണ്ണം കുറച്ച് ട്വന്‍റി ക്രിക്കറ്റിന്‍റെ പ്രചാരത്തെ നിയന്ത്രിച്ചു. ഇംഗ്ലീഷ് കൌണ്ടി ടീമുകളായ മിഡിലെക്‍സും സറേയുമായിരുന്നു ആദ്യം ട്വന്‍റി കളിച്ചവര്‍ 2004 ല്‍ ജൂലായ് 15 ന് ഇംഗ്ലീഷ് വെയ്‌ത്സ് ക്രിക്കറ്റ് ബോര്‍ഡായിരുന്നു സംഘാടകര്‍.
രാജ്യാന്തര തലത്തിലേക്ക് ട്വന്‍റി എത്താന്‍ പിന്നെയും വൈകി. 2005 ഫെബ്രുവരി 17 നു കിവീസും ഓസീസും തമ്മിലായിരുന്നു രാജ്യാന്തര തലത്തിലെ ആദ്യ മത്സരം. ഈ ക്രിക്കറ്റ് ക്യാപ്സൂളിനു ലോക മത്സരങ്ങള്‍ എന്ന മുഖം കൈവന്നതാകട്ടെ 2007 ലും. ലോകകപ്പ് വെര്‍ഷനിലെ ആദ്യ മത്സരത്തില്‍ കരീബിയന്‍ ടീമായ വിന്‍ഡീസിനെ പരാജയപ്പെടുത്തി ആതിഥേയരായ ദക്ഷിണാഫ്രിക്കയായിരുന്നു ആദ്യ ജയം കുറിച്ചത്. ഫൈനലില്‍ അഞ്ചു റണ്‍സിനു പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ആദ്യ കിരീടവും സ്വന്തമാക്കി.
പ്രഥമ ട്വന്‍റി ലോകകപ്പ് എന്ന നിലയില്‍ എല്ലാകാര്യങ്ങളും റെക്കോഡിലേയ്‌ക്ക് പോയ ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് മാത്യൂ ഹെയ്ഡനായിരുന്നു. 263 റണ്‍സ് ഈ ഓസ്ട്രേലിയന്‍ ഓപ്പണര്‍ നേടിയപ്പോള്‍ പാകിസ്ഥാന്‍ ബൌളര്‍ ഉമര്‍ ഗുല്‍ 13 വിക്കറ്റ് നേടി കൂടുതല്‍ വിക്കറ്റ് നേട്ടക്കാരനായി. അഫ്രീദി ആദ്യ ലോകകപ്പിലെ താരമായി. ദക്ഷിണാഫ്രിക്കയ്‌ക്കായിരുന്നു ആദ്യ ജയം.
|