പടക്കങ്ങളില്‍ പ്രധാനം ഒന്നരയിഞ്ചുനീളമുളള ബീഡിപ്പടക്കമാണ്. ബീഡിപ്പടക്കം ചരടില്‍ കോര്‍ത്താല്‍ മാലപ്പടക്കമായി.
കാരള്‍ സംഘത്തിന്‍റെ ഹെഡ്ലൈറ്റ് വലിയൊരു പെട്രോമാക്സ് വിളക്കാണ്. പിന്നെ സഞ്ചരിക്കുന്ന നക്ഷത്രവിളക്കുകളും, പാട്ടിന്‍റെ ഉയര്‍ച്ചതാഴ്ചകളും.
ഓരോ വീട്ടുമുറ്റത്തും സന്താക്ളോസ് എന്ന ക്രിസ്മസ് ഫാദര്‍ വിശുദ്ധ മുഖം മൂടിവയ്ക്കും. മുറ്റം കടന്നാല്‍ ചെറുബീഡി പുകച്ച് ഡിസംബര്‍ കുളിരകറ്റും.
ക്രിസ്മസ് ഫാദറിന്‍റെ പിന്നിലെ പാട്ടിന്‍റെ ഇടവേളകളില്‍ ഞങ്ങള്‍ ഓരോ വീട്ടിലും കൂട്ടുകാരുടെ നക്ഷത്രങ്ങളും നക്ഷത്രക്കണ്ണുകളും കണ്ണില്‍ പൊടിയിടുന്ന കൊച്ചുകൊച്ചിഷ്ടങ്ങളും കണ്ടെടുക്കും.
ഞങ്ങളുടെ പള്ളിയില്‍ അന്ന് വൈദ്യുതിയില്ല. ജനറേറ്ററിലാണ് ഉച്ചഭാഷിണി പ്രവര്‍ത്തിക്കുക. ദീപാലങ്കാരങ്ങളും അങ്ങനെതന്നെ.
പള്ളിയിലേയ്ക്കുള വഴിയിലുമില്ല വൈദ്യുതി. പാതിരാക്കുര്‍ബാനയ്ക്കു പോകാന്‍ ചിലപ്പോള്‍ മെഴുകുതിരിവെട്ടം; വെളിച്ച കെടാതെ ചിരട്ടയുടെ മറ.
വലിയൊരു സംഘമായാണ് പള്ളിയിലേയ്ക്കുള്ള യാത്രയെങ്കില്‍ വെളിച്ചത്തിനു ചൂട്ടുകറ്റ വേണം. പിന്നെപ്പിന്നെ ചൂട്ടുകറ്റയും മെഴുകുതിരിയും ടോര്‍ച്ചിനു വഴിമാറി.
അന്ന്, വൈദ്യുതി തൊടാത്ത ദീപങ്ങളുടെ പ്രഭയില്‍ ഉണ്ണിയേശുവിനും ഉണ്ണിയേശുവിനെ തേടി കിഴക്കുനിന്നു പോയ മൂന്നു രാജാക്കന്മാര്‍ക്കും എന്‍റെ കൂട്ടുകാര്‍ക്കും കുളിര്‍ മഞ്ഞില്‍ ചാലിച്ച് ഒരു മുഖപ്രസാദമുണ്ടായിരുന്നു.
വിശുദ്ധി എന്ന വാക്കു കേള്‍ക്കുന്പോഴൊക്കെ പാതിമാത്രം പ്രകാശം വീണ ആ മുഖങ്ങളോര്‍ത്തിരുന്നു ഞാന്‍.
പിന്നെപ്പിന്നെ, വൈദ്യുതിയുടെ ആഗോളനിരപ്പുള്ള പ്രഭയില്‍ എല്ലാ മുഖങ്ങളും സന്പൂര്‍ണ്ണമായി തെളിഞ്ഞപ്പോള്‍, അഥവാ തെളിഞ്ഞെന്നു തോന്നിയപ്പോള്‍, ആ വിശുദ്ധിയുടെ സൗമ്യമായ നിഴലോര പ്രഭ, കഷ്ടം, എവിടെയോ അപ്രത്യക്ഷമായതുപോലെ.
|