വര്‍ണക്കടലാസ് ഒട്ടിക്കുന്പോള്‍ വെളിച്ചത്തിനു കയറിയിറങ്ങാന്‍ ഒരു കിളിവാതില്‍ മാത്രം തുറന്നു വയ്ക്കും.
കിളിഞ്ഞില്‍ മരത്തിലെ നക്ഷത്രത്തിനു കീഴിലാവും ഉണ്ണിയേശുവിനെ കുടിയിരുത്തുന്ന പുല്‍ക്കൂട്.
ഡിസംബറിലെ വൃശ്ചികം ധനുമാസത്തിലേയ്ക്ക് ഉണങ്ങുന്പോള്‍ മുടിനീട്ടിവളര്‍ത്തിയ പുല്ലുകള്‍ വാടും. പുല്‍ക്കൂടു മേയുന്ന ആ പുല്ലുതന്നെയാണ് ഉണ്ണിയേശുവിന്‍റെ കിടക്കയും. അതുകൊണ്ട് ഞങ്ങളതിനെ ഉണ്ണീശോപ്പുല്ലെന്നു വിളിച്ചു.
കാറ്റിനെതിരെ കയ്യുയര്‍ത്തിനിന്ന് കിലുകിലുഗാനം പാടുന്ന തുവരച്ചെടിക്കന്പുകളായിരുന്നു പുല്‍ക്കൂടിന്‍റെ തൂണും ഉത്തരവും കഴുക്കോലുമെല്ലാം. ശാഖോപശാഖകളോടെ വെട്ടിയെടുത്താല്‍ തുവരച്ചെടിയുടെ ശിഖരങ്ങളില്‍ തോരണവും ബലൂണുകളും തൂക്കാം.
എന്‍റെ പുല്‍ക്കൂടിന്‍റെ കല്‍പവൃക്ഷമായിരുന്നു മരച്ചീനിത്തോട്ടത്തിന് അതിരിട്ടു നിന്ന തുവരച്ചെടികള്‍.
പുല്‍മെത്തയില്‍ ഉണ്ണിയേശുവും കൂട്ടിന് കന്യകമറിയം എന്ന മാതാവും യൗസേപ്പു പിതാവ് എന്ന സെന്‍റ് ജോസഫും. പൂക്കളെ സ്നേഹിക്കുന്നയാളാണ് സെന്‍റ് ജോസഫ്. യൗസേപ്പു പിതാവിന്‍റെ കയ്യിലെ പൂവിലാവും എപ്പോഴും ഉണ്ണിയേശുവിന്‍റെ ശ്രദ്ധ.
ഒറിജിനല്‍ പുല്‍ക്കൂടിന്‍റെ ഭൂമിശാസ്ത്രത്തിലുള്ള ഇപ്പോള്‍ ഇസ്രയേല്‍-പലസ്തീന്‍ പോരാട്ടം നടക്കുന്ന ബത്ലഹേം എന്ന സ്ഥലത്താണെങ്കിലും, യൗസേപ്പുപിതാവിന്‍റെ പൂവ് ഞങ്ങളുടെ വാഴൂര്‍ പഞ്ചായത്തില്‍ നിന്നു പറിച്ചുകൊണ്ടുപോയതാണെന്ന കാര്യത്തില്‍ എനിക്കന്നു സംശയമേയുണ്ടായിരുന്നില്ല.
ഞങ്ങളുടെ പഞ്ചായത്തിലെ മിക്ക മരങ്ങളിലും ഒരു ഇത്തിള്‍ പൂവായി വിടര്‍ന്നു നിന്നിരുന്നു ആ ഉണ്ണീശോപ്പൂവ്. പൂ പറിച്ച് ഞങ്ങള്‍ പുല്‍ക്കൂട് അലങ്കരിയ്ക്കും. വെളുത്ത ആ പൂവിന് പുല്‍ക്കൂട്ടിന് വാടിക്കരിഞ്ഞ പുല്ലിന്‍റെ പശ്ഛാത്തലത്തില്‍ അഭൗമമായൊരു വെണ്‍മ ലഭിയ്ക്കും. ഞാനും സമപ്രായക്കാരും കുട്ടികളല്ലാതായതുകൊണ്ടാവും ഞങ്ങളുടെ പഞ്ചായത്തിലെ മരങ്ങള്‍ക്ക് ഇപ്പോള്‍ ആ ഇത്തിള്‍പ്പൂക്കാലമില്ല.
പിന്നീടൊരിക്കലും ഉച്ചത്തില്‍ പാടിയിട്ടില്ലെങ്കിലും ക്രിസ്മസ് കാരള്‍ ഗാനങ്ങള്‍ അന്നെനിക്കു കാണാപ്പാഠമായിരുന്നു. ഞങ്ങള്‍ കുന്നുകുഴി കര്‍ഷക ഗ്രന്ഥശാലയുടെ ബാലവിഭാഗ മുദ്രയണിഞ്ഞ് പാതിരാ പകലാക്കി കാരള്‍ പാടിനടക്കും.
ഓരോ വീട്ടുകാരും ചില്ലറയും പുഞ്ചിരിയും മെഴുകുതിരികളും തന്ന് പടക്കം പൊട്ടിച്ച് ഞങ്ങളെ സ്വീകരിയ്ക്കും. കര്‍ഷക ഗ്രന്ഥശാലയുടെ ബാലവിഭാഗത്തിന് ഫണ്ടുണ്ടായത് അങ്ങനെയാണ്.
|