പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന പഴമൊഴി ഒക്കെ തിരുത്തി. പുതിയതെന്താണെന്നോ? പ്രേമിക്കുന്നവന് കണ്ണും മൂക്കുമില്ലെന്ന് അല്ലെങ്കില്‍ പ്രേമിക്കപ്പെടുന്നവന് ജീവനേ ഉണ്ടാകില്ലെന്ന്. കാര്യം കുറച്ച് സീരിയസാ. പ്രേമവും, സ്‌നേഹവും ഒക്കെ ഇപ്പോള്‍ റൂട്ട് മാറിയാണ് ഓടുന്നത്. സ്‌നേഹത്തിന് പകരം പ്രതികാര സ്‌നേഹത്തിനാണത്രേ ഇപ്പോള്‍ മാര്‍ക്കറ്റ്.
‘മോളേ, എനിക്ക് നിന്നെ ഒരുപാടിഷ്‌ടമാ’ എന്ന് പറയുമ്പോള്‍ ‘ചേട്ടനെനിക്ക് പിറക്കാതെ പോയ ആങ്ങള’യാണെന്നായിരിക്കും പണ്ടത്തെ മറുപടി. പ്രേമിച്ചവന്‍ പതിയെ അവളെയങ്ങ് പെങ്ങളായി കാണാനും തുടങ്ങും. ബട്ട്, ഇപ്പോള്‍ കാര്യം വെരി ഫാസ്‌റ്റാ.
‘എടീ എനിക്ക് നിന്നെ ഇഷ്‌ടമാ’(കാര്യം പറഞ്ഞു) ‘അതിന് ഞാനെന്നാ വേണം. എനിക്ക് പ്രേമിക്കാന്‍ താല്പര്യമില്ല’(മറുപടിയും കിട്ടി). പക്ഷേ, പ്രേമിക്കാന്‍ താല്പര്യമില്ലാത്ത പെണ്ണിനെ സ്‌നേഹിച്ച് നല്ല കൂട്ടുകാരാകാം എന്ന ‘ഓപ്‌ഷന്‍’ ഒന്നും ഇവിടെയില്ല. നിനക്കെന്നെ ഇഷ്‌ടമല്ലെങ്കില്‍ നീ ഈ ഭൂലോകത്തെ വേണ്ട എന്നാണ് പുതിയ ‘മോട്ടോ’.
രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് തീവ്രപ്രണയം ‘ജീവനും‘ കൊണ്ട് പോയത്. രവീന്ദ്രനാഥ് ടാഗോര്‍ മെഡിക്കല്‍ കോളജിലെ ജയ് പ്രകാശ് ജത് ആണ് പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കുത്തിക്കൊന്നത്. സഹപാഠിയായ പെണ്‍കുട്ടിയെ കൊന്ന ജയ് പ്രകാശ് ഉടന്‍ തന്നെ തന്‍റെ ഹോസ്‌റ്റലിന്‍റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജയ് പ്രകാശും മരിച്ചു.
സംഭവത്തിന്‍റെ ചുരുക്കരൂപം ഇങ്ങനെ: കഴിഞ്ഞ വര്‍ഷമാണ് ജയ് പ്രകാശ് കോളജില്‍ ചേരുന്നത്. സഹപാഠിയായ കാമ്‌ല കുമാരിയോട് പ്രണയം തോന്നിയ ജയ് കാര്യം തുറന്നു പറഞ്ഞു. പക്ഷേ, പെണ്‍കുട്ടി ആദ്യം മുതലേ ജയിന്‍റെ പ്രണയത്തെ എതിര്‍ത്തുവന്നു. ആദ്യ തവണ പരാജയപ്പെട്ടെങ്കിലും ജയ് പ്രണയാഭ്യര്‍ത്ഥന തുടര്‍ന്നു. പെണ്‍കുട്ടി അവളുടെ വീട്ടില്‍ ജയിനെതിരെ പരാതിപ്പെട്ടു. തുടര്‍ന്ന് കാമ്‌ലയുടെ അമ്മാവന്‍ വന്ന് ജയ്‌യോട് കാമ്‌ലയുടെ മുമ്പില്‍ വെച്ച് കാര്യങ്ങള്‍ ചോദിച്ചെങ്കിലും ജയ് ഒന്നും പറഞ്ഞില്ല.
ചൊവ്വാഴ്‌ച ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന കാമ്‌ലയുടെ അടുത്തെത്തിയ ജയ് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ കാമ്‌ല വീണ്ടും പ്രണയം നിഷേധിച്ചു. ഇതില്‍ കുപിതനായ ജയ് കാമ്‌ലയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കാമ്‌ലയെ കുത്തിയതിനു ശേഷം തന്‍റെ ഹോസ്‌റ്റലിലേക്ക് ഓടിപ്പോയ ജയ് ഹോസ്‌റ്റലിന്‍റെ മുകളിലത്തെ നിലയില്‍ നിന്നും ചാടുകയായിരുന്നു. സഹപാഠികളുടെ അപ്രതീക്ഷിത മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് കൂട്ടുകാര്‍.