രാധാകൃഷ്ണന് ബസ് കാത്ത് നിന്ന് മടുത്തു. തിരികെ പോയാലോ! വേണ്ട, ഏതായാലും ഇറങ്ങിയതല്ലേ! ബസില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. പരിചയത്തിന്‍റെ പേരില്‍ കിട്ടിയ സീറ്റില്‍ രാധാകൃഷ്ണന്‍ ചാരിയിരുന്നു. പതിവുള്ള ബസ് യാത്രയാണെങ്കിലും എന്തുകൊണ്ടോ രാധാകൃഷ്ണന് അന്നത്തെ യാത്ര പുതുമയുള്ളതായി അനുഭവപ്പെട്ടു.
ടാറിട്ട റോഡിലെ കുന്നും കുഴികളും ബസ് അതിവേഗം മുന്നോട്ട് പോകുന്നു... ആ ചാഞ്ചാട്ടത്തില്‍ ലയിച്ച് പലരും ഇരുന്നുറങ്ങുന്നു... രാധാകൃഷ്ണന്‍റെ കണ്ണുകളില്‍ നിഴലുകള്‍ അരിച്ചിറങ്ങാന്‍ തുടങ്ങി.
ഒരു വണ്ടിയില്‍ നിറയെ അറവ് മാടുകള്‍... കൊമ്പും വാലും ദ്രംഷ്ടയുമുള്ള ഒരു വിരൂപ ജീവി വാഹനം വലിക്കുന്നു. മരണത്തിലേക്കാണ് തങ്ങളുടെ യാത്രയെന്നറിയാതെ അറവു മൃഗങ്ങള്‍ ഉറക്കത്തിലാണ്. വണ്ടിയുടെ കടകട ശബ്ദം വായുവില്‍ ഞെരിഞ്ഞമരുന്നു. രാധാകൃഷ്ണന്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. “സ്ഥലം ആയിട്ടില്ല സാറേ!” അടുത്തിരുന്നയാള്‍ നീട്ടിപ്പറഞ്ഞപ്പോഴാണ് രാധാകൃഷ്ണന് ബോധം വീണത്.
ആരാണ് ഈ ബസ് ഓടിക്കുന്നത്? അയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടോ? അയാള്‍ക്ക് ഡ്രൈവിംഗ് നന്നായി അറിയാമോ? അയാള്‍ വീട്ടില്‍ വഴക്ക് വച്ചിട്ട് വന്നിരിക്കുകയാണോ? രാധാകൃഷ്ണന്‍ വിയര്‍ത്തൊഴുകാന്‍ തുടങ്ങി.
ബാര്‍ബാറുടെ മൂര്‍ച്ചയേറിയ കത്തിക്ക് മുന്നില്‍ ജീവിതം വിട്ടുകൊണ്ടുത്ത ശേഷം നിദ്രയിലേക്ക് മറിയുന്ന ഒരു തരം അമിതവിശ്വാസം..., എത്തിച്ചേരേണ്ട സ്ഥലത്ത് തങ്ങളെ ഡ്രൈവര്‍ കൊണ്ടെത്തിക്കുമെന്നും, വിളമ്പി വച്ച ചോറില്‍ അമ്മയോ ഭാര്യയോ വിഷം അലര്‍ത്തില്ലെന്നും, നിലയുറപ്പിച്ചിരിക്കുന്ന ഭൂമി ഇടിഞ്ഞു താഴില്ലെന്നും, ഇലട്രിക് കമ്പികള്‍ വരിഞ്ഞ് തെരുവിലൂടെ നടക്കുമ്പോള്‍ അതൊന്നും ഒരിക്കലും പൊട്ടി തലയിലൂടെ വീഴില്ലെന്നുമുള്ള കുറേ വിശ്വാസങ്ങള്‍....
ഇങ്ങനെയുള്ള കുറേ വിലകുറഞ്ഞ വിശ്വാസങ്ങളുടെ ശേഖരം മാത്രമല്ലേ ഈ മനുഷ്യജീവിതം? ഒരിക്കലും നിര്‍വചിക്കാനാവാത്ത കുറേ കാര്യങ്ങള്‍ ഉണ്ടെന്നോ ഇല്ലന്നോ വിശ്വസിക്കുന്ന മനുഷ്യന്‍ എത്ര മണ്ടനാണ്! കാണുന്നതെന്തും വിശ്വസിക്കാനോ, നിര്‍വചിക്കുന്നതിനെ പരമസത്യമായി തെളിയിക്കാനോ കഴിയാത്ത അനിശ്ചിതത്വം മാത്രം നിറഞ്ഞ ഈ ലോകത്തില്‍, സ്വന്തം കണ്ണ് കെട്ടി അന്ധതയുണ്ടാക്കുന്ന ഈ വിശ്വാസങ്ങളിലെങ്കില്‍ നാം ആരാണ്? വെറും വട്ടപ്പൂജ്യം...!
രാധാകൃഷ്ണന്‍ മില്ലിന്‍ നിന്ന് പുറത്തിറങ്ങി. വര്‍ഷങ്ങളുടെ പഴക്കമുള്ള ചക്രങ്ങള്‍ കറങ്ങിക്കൊണ്ടിരുന്നു, അതിന്‍റെ ശബ്ദം സുനിശ്ചിതമായ അത്യാഹിതത്തിന്‍റെ അപകട മണി മുഴക്കുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ തൊഴിലാളികള്‍ ജോലിചെയ്യുന്നു.
വാള്‍ പൊട്ടിത്തെറിച്ചാല്‍ അറ്റുപോകാനിടയുള്ള ശരീരഭാഗങ്ങള്‍... തലകള്‍... കൈകള്‍... കാലുകള്‍... നിലവിളികള്‍... ചെവി പൊത്തിപ്പിടിച്ച് രാധാകൃഷ്ണന്‍ അലറി വിളിച്ചു, “നിര്‍ത്തുന്നുണ്ടോ!” തേഞ്ഞ് തീരാറായ പല്‍ച്ചക്രങ്ങള്‍ ക്രമേണ നിശ്ചലമായി.
|