പ്രധാന താള്‍  മറ്റുള്ളവ  സാഹിത്യം  കഥ
 
ദേവമക്കള്‍
കഥ- സി. സതീശന്‍ നായര്‍
വാരാന്ത്യത്തിലെ ലേയ്റ്റ് മൂവിയ്ക്കു മുന്‍പുള്ള പ്രാദേശിക വാര്‍ത്താ വായനക്കാരിയുടെ ആകാരം ശൂന്യമായ മനസ്സോടെ കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു വനജയുടെ കഴുത്തിലും കവിളിലും രഘുത്തമന്‍ തലോടാന്‍ തുടങ്ങിയത്.

കാത്തിരിക്കുന്ന നീലച്ചിത്രത്തിന്‍റെ ഉന്മാദം വഴിവയ്ക്കുന്ന കളരി നന്നായറിയാമായിരുന്ന വനജ കുട്ടികളുടെ ഉറക്കവും ലിവിംഗ് റൂമിന്‍റെ കൊളുത്തും ഉറപ്പുവരുത്തി സോഫയില്‍ കൂടുതല്‍ ചേര്‍ന്നിരിക്കുകയും രഘുത്തമന്‍റെ മുഖം മാറിടത്തോടു ചേര്‍ത്തണച്ച് കഷണ്ടിയില്‍ വാത്സല്യപൂര്‍വ്വം ചുണ്ടു ചേര്‍ക്കുകയും ചെയ്തു...

അപൂര്‍വ്വമായി ജനിക്കുന്ന ഇത്തരം പ്രകോപനങ്ങള്‍ക്കു അങ്ങേയറ്റം സഹകരണം നല്‍കണന്നെ കുടുംബ വൈദ്യരുടെ നിര്‍ദ്ദേശം അപ്പാടെ അനുസരിക്കുന്നു എന്നുള്ളതല്ലാതെ മദ്ധ്യവയസ്കയും മുതിര്‍ന്ന രണ്ടു കുട്ടികളുടെ മാതാവുമായ വനജയ്ക്ക് തന്‍റെ അപക്വതയെ പറ്റി ലജ്ജിക്കേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല.

അല്ലെങ്കില്‍ തന്നെ അത്തരത്തിലുള്ള അഭിനിവേശമൊക്കെ രണ്ടാമത്തേതിന്‍റെ ജനനം മുതല്‍ കുറഞ്ഞു. അവന് ഏഴു വയസ്സായിരിക്കുകയും ചെയ്തിരിയ്ക്കുകയാണ്.

തല്‍ക്കാലം രഘുത്തമന് പരിചരണമാണാവശ്യം. അതൊരു വെറും മറവി മാത്രമല്ലെന്ന് ഡോക്ടറും പറഞ്ഞിരുന്നത് വനജയുടെ മനസ്സിലുണ്ട്.

ഉത്സാഹത്തിലെ പ്രയാണത്തിനിടയില്‍ ശ്രദ്ധ മൂടല്‍മഞ്ഞു പോലുള്ള ഒരാവണത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നു. സെറിബല്ലത്തില്‍ പൂക്കിലക്കതിരുകള്‍ക്കിടയിലെ നീര്‍വറ്റിയ കോശയണികള്‍ ആവേഗങ്ങളെ കടത്തിവിടാന്‍ നന്നെ പരാജയപ്പെട്ടു.

അവ ജീവിതത്തില്‍ കടന്നു പോയിരുന്ന വഴികളിലൂടേയോ സാങ്കല്‍പികത്തിലെ നിറമുള്ളയിടങ്ങളിലൂടെയോ, വഴിതെറ്റി സഞ്ചരിക്കുവാന്‍ നിയോഗിക്കപ്പെട്ടു. അസ്ഥാനങ്ങളില്‍ മനക്കണ്ണിനും ഉള്‍ക്കണ്ണിനും രഘുത്തമന്‍ അടിമയായി... അല്‍സെമസ് സിന്‍ഡ്രോം.

രഘുവേട്ടാ... ഉടലില്‍ ചെറുചൂടു രൂപപ്പെട്ടു തുടങ്ങിയപ്പോഴായിരുന്നു വനജ പതിയെ വിളിച്ചത്.

തലനിറഞ്ഞിരിക്കുന്നു... ടെക്സ്റ്റിലെ അവസാന അക്ഷരത്തില്‍ കര്‍സര്‍ കമാന്‍റിനായി മിന്നിയാകര്‍ഷിക്കുന്നു... ഹാര്‍ഡ് ഡിസ്കില്‍ ഇനി സ്ഥലമില്ല...

ഇഘുത്തമന്‍റെ നിര്‍വികാരതയില്‍ നിസ്സഹയായി വജന ചോദിച്ചു... ഹാര്‍ഡ് ഡിസ്ക്ക് അത്രക്കും ഫുള്ളായോ...

ഓര്‍മ്മത്താളിലെ ബാക്കിയില്ലായ്മയില്‍ വീര്‍പ്പുമുട്ടി രഘുത്തമന്‍ മാറിടത്തില്‍ മുഖമമര്‍ത്തി. നമുക്കു കിടക്കാം രഘുവേട്ടാ...

ബ്ളാങ്കറ്റില്‍ പൊതിഞ്ഞ് കുഞ്ഞിനെപ്പോലെ കട്ടിലില്‍ ഭിത്തിയോടു ചേര്‍ത്തു കിടത്തി...

ഡോക്ടര്‍.. അതു തന്നെ വീണ്ടും...
ഉറങ്ങണം. മരുന്നിന്‍റെ ഡോസ് അല്‍പം കൂടിക്കോട്ടെ... ഡോക്ടര്‍ മണിവേലു ഫോണ്‍ കട്ടു ചെയ്തു.

നഗരത്തിനുള്ളിലെ ക്രീക്കിന്നഭിമുഖമായ പതിമൂന്നാം നിലയിലെ തുറുകിടിരുന്ന ബാല്‍ക്കണിയിലൂടെ മദ്ധ്യധരണ്യാഴിയിലെ കാറ്റു ചെന്നു. വിനയത്തോടെ കടന്ന കടല്‍ക്കാറ്റില്‍ രഘുത്തമന്‍ കുറച്ചുകൂടി സൗമ്യനായി തോന്നിച്ചു...

ഹലോ... പ്രസാദ്... ഞാന്‍ വനജയാണ്...
എന്താ ചേച്ചീ... ഈ രാത്രിയില്‍...

രഘുവേട്ടന്‍റെ ഇന്‍ഷ്വറന്‍സില്‍ ഇനിയെത്ര ബാക്കിയെന്ന് പറയാമോ...
ചേച്ചി, രണ്ടേ രണ്ടു പ്രീമിയമാണ് ചേട്ടന്‍ അടച്ചിരിക്കുന്നത്. മിനിമം മൂ ന്നെങ്കിലും വേണം..
ബനിഫിറ്റ് ഒന്നു പറയാമോ..

സാധാരണ പോലെ, മരിച്ചാല്‍ മുഴുവനും... അംഗവൈകല്യം പ്രിമിയത്തില്‍ നിന്നിളവ്.. എന്താ എന്തു പറ്റി... രാത്രിയില്‍ ചേട്ടനുമായോരാര്‍ഗുമെന്‍റ്... നന്ദി, പ്രസാദേ!

ചക്രവാളങ്ങളില്‍ നഗരത്തിന്‍റെ ആഡംബരം പോലെ നങ്കൂരമിട്ടുകിടക്കുന്നുണ്ടായിരുന്ന കപ്പലുകളിലെ നിയോ വെളിച്ചം ശാന്തമായിരുന്ന കടല്‍പ്പരപ്പിനെ പുതച്ചു കിടന്നു നഗരം ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു.

ഹെപ്പര്‍മാര്‍ക്കറ്റില്‍ പലവ്യജ്ഞനപ്പൊതികളുമായി ട്രോളിക്കരുകിലേക്കു ചെല്ലുമ്പോള്‍ രജാബ് രഘുവേട്ടനടുത്തുണ്ടായിരുന്നു.

അത്ഭുതം തന്നെ, രഘുവിന് എന്നെ മനസിലായില്ല... ഒന്നോ രണ്ടോ മാസം കാണാതിരുാല്‍ ആളെ മറന്നുപോകുന്ന ഇടപാടു കൊള്ളാമല്ലോ...

ഡ്രൈവ് മാറിക്കിടന്നിരുന്ന ഫയലുകള്‍ പരതുന്ന തിരക്കില്‍ രജാബ് ട്രോളിയുമുരുട്ടി പോയതറിഞ്ഞില്ല.

ചിലതൊക്കെ ഞാന്‍ മറന്നു പോകുന്നു വനജേ...
ഏതാണിപ്പോള്‍ ഓര്‍മ്മയുള്ളത് പറയാമോ... ഓരോരോ കാര്യങ്ങളെടുത്ത് മണ്ടയില്‍ വച്ചു
സീരിയസ്സാക്കി... ഡോക്ടര്‍ പറഞ്ഞത് ഓര്‍മ്മിപ്പിച്ച് മാത്രമേയുള്ളൂ.

അതല്ല വനജേ...
ഇവിടെ വച്ചു വേണ്ടാ... ചേട്ടനെ അറിയാത്ത മലയാളികള്‍ കുറയും.

1| 2
കൂടുതല്‍
ഒറ്റയ്ക്കൊരു ശകുന്തള
ദൂത്
നിരാലംബരി
ലിബറലൈസേഷനിലെ പോസ്റ്റ് മോഡേണിസം