എന്തിലും ഏതിലും ഒരു കഥയുണ്ടെന്നാണ് ഓ ഹെന്‍റിയുടെ പക്ഷം. പാര്‍ക്കിലെ ബഞ്ചുകളില്‍ നിന്നും തെരുവു വിളക്കുകളുടെ ചുവട്ടില്‍ നിന്നും പത്രവില്‍പ്പന സ്റ്റാന്‍ഡുകളില്‍ നിന്നുമാണ് തനിക്ക് മിക്ക കഥകളുടെയും ആശയം കിട്ടിയതെന്നും അദ്ദേഹം പറയുന്നു.
ഗിഫ്റ്റ് ഓഫ് മാഗി എന്ന കഥ നോക്കുക. പരസ്പരം കഠിനമായി സ്നേഹിക്കുന്ന ദരിദ്രരായ ദമ്പതിമാര്‍ - ജ-ിമ്മും ഡെല്ലയും. ഹൃദ്യമായൊരു ക്രിസ്മസ് സമ്മാനം കൊടുക്കണമെന്ന് അവരിരുവരും ആഗ്രഹിക്കുന്നു. എന്നാലത് തുറന്നു പറയുന്നില്ല. കൈയില്‍ പണമില്ല. ഡെല്ലയുടെ മുടി ചീകാന്‍ രത്നം പതിച്ചൊരു ചീപ്പ് വാങ്ങാനായി ജ-ിം തന്‍റെ അമൂല്യമായ വാച്ച് വില്‍ക്കുന്നു. ഡെല്ലയാകട്ടെ ജിമ്മിന്‍റെ വാച്ചിന് പ്ളാറ്റിനം സ്ട്രാപ്പ് വാങ്ങാന്‍ തന്‍റെ അഴകാര്‍ന്ന മുടി മുറിച്ചു വില്‍ക്കുന്നു. സമ്മാനങ്ങളുമായി ഇരുവരും കണ്ടുമുട്ടിയപ്പോഴാകട്ടെ സ്നേഹ നൊമ്പരങ്ങളാണ് ആ കഥയിലെ ട്വിസ്റ്റ്.
ഒരുമിച്ചു പഠിച്ച രണ്ട് സുഹൃ ത്തുക്കള്‍ 20 കൊല്ലത്തിന് ശേഷം ഒരിടത്ത് കണ്ടുമുട്ടാമെന്ന് തീരുമാനിക്കുന്നു. നേരം രാത്രിയായി. ഒരാള്‍ കാത്തിരിക്കുകയാണ്. ഒടുവില്‍ ഇരുട്ടിന് മറവില്‍ നിന്ന് സുഹൃത്തെത്തുന്നു. പരിചയം പുതുക്കുന്നു. സിഗര്‍ ലൈറ്ററിന്‍റെ വെളിച്ചത്തില്‍ മുഖം പരസ്പരം കാണുന്നു. രണ്ടാമതെത്തിയ സുഹൃത്ത് അല്‍പനേരം കാത്തിരിക്കാന്‍ പറഞ്ഞ് തിരിച്ചു പോകുന്നു. പിന്നീട് വെള്ള വസ്ത്രം അണിഞ്ഞൊരാള്‍ വന്ന് കാത്തിരുന്ന സുഹൃത്തിനെ അറസ്റ്റ് ചെയ്യുന്നു. എന്നിട്ടൊരു കുറിപ്പ് കൈമാറുന്നു. തിരിച്ചു പോയ സുഹൃത്തിന്‍റേതായിരുന്നു കുറിപ്പ്.
ചിക്കാഗോയില്‍ താന്‍ തേടി നടന്ന കള്ളനാണ് തന്‍റെ സുഹൃത്തെന്ന് പൊലീസുകാരനായ തനിക്ക് മനസ്സിലായെന്നും നേരിട്ട് അറസ്റ്റ് ചെയ്യാനുള്ള വിഷമം കൊണ്ടാണ് മറ്റൊരാളെ അറസ്റ്റ് ചെയ്യിക്കാന്‍ അയച്ചതെന്നും ആയിരുന്നു കുറിപ്പ്.
ഇത്തരം ലഘു ഇതിവൃത്തങ്ങളിലൂടെ സാധാരണക്കാരനു വേണ്ടി കഥകള്‍ എഴുതിയാണ് ഓ ഹെന്‍റി പ്രശസ്തനായത്. മികച്ച ചെറുകഥയ്ക്കിപ്പോള്‍ പതിവായി ഓ ഹെന്‍റി അവാര്‍ഡ് നല്‍കി വരുന്നുണ്ട്.
|