മഹാമനീഷിയായിരുന്ന ശുരനാട്ട് കുഞ്ഞന്‍പിള്ള മരിച്ചിട്ട് 2005ല്‍ പത്തു കൊല്ലം തികഞ്ഞു. ആ മഹാജീവിതത്തിലെ ചില അപൂര്‍വ്വ സുന്ദരമായ നിമിഷങ്ങള്‍ നേരിട്ടു കണ്ട മകന്‍ ഡോ. കെ. രാജശേഖരന്‍നായരുടെ ഓര്‍മ്മക്കുറുപ്പില്‍ നിന്നൊരു ഭാഗം.
ശൂരനാടെന്ന ഒരു കുഗ്രാമത്തില്‍ വെറുമൊരു സാധാരണ കാര്‍ഷികകുടുംബത്തില്‍1911ലാണ് അച്ഛന്‍ ജ-നിച്ചത് . പഠിച്ചു വലുതാകാനുള്ള സാഹചര്യങ്ങളൊന്നും അന്ന് ഇല്ലായിരുന്നു.
എന്നാലും ദിവസവും ചവറവരെ നടന്നു ചെന്ന് പഠിക്കാന്‍ അച്ഛന് ഇക്കാലത്ത് യാതൊരു വൈമുഖ്യവുമില്ലായിരുന്നു. പിന്നെ നിത്യവും ചവറ വരെ പോയി വരുന്നത് ഒഴിവാക്കാന്‍ പുളിമാന വീട്ടില്‍ താമസ്സിച്ചായി പഠനം.
സ്കൂള്‍ ഫൈനല്‍ പരീക്ഷ എഴുതാന്‍ വയസ്സു തികയാത്ത കാരണം ഒരു കൊല്ലം ഇട കിട്ടി. കളിച്ചു കളയാനല്ല സ്വയം സംസ്കൃതം പഠിച്ച് വേണ്ടത്ര വ്യുല്‍പത്തി നേടാനായിരുന്നു അക്കാലം വിനിയോഗിച്ചത്.
തിരുവനന്തപുരത്തെ കോളജില്‍ രണ്ടാം ഭാഷയായി സംസ്കൃതം എടുത്ത് പഠിക്കാന്‍ കയറിയ ആ കുട്ടിയോട് അവിടത്തെ ഒരു അധ്യാപകന്‍ പറഞ്ഞു കുട്ടി എന്‍റെ ക്ളാസ്സില്‍ വരണ്ട, തനിച്ച് പഠിച്ചാല്‍ മതി, തനിക്ക് വേണ്ടതൊന്നും എനിക്ക് തരാനില്ല എന്ന്.
മിക്കവരും കരുതുന്നത് അച്ഛന്‍ പഠിച്ചത് മലയാളം മാത്രമാണെന്നാണ്. പക്ഷെ അദ്ദേഹം ആദ്യം എം.എ എടുത്തത് ഇംഗ്ളീഷിലായിരുന്നു. പിന്നെ സംസ്കൃതത്തില്‍. അവസാനമാണ് മലയാളത്തില്‍ എം.ഏ എടുക്കുന്നത്.
ഈ മൂന്നു ഭാഷകളിലുമുള്ള അതിഗഹനമായ അറിവ് അദ്ദേഹത്തിന്‍റെ പിന്നെയുള്ള സാഹിത്യസപരിയെ എത്രകണ്ട് ഗുണപ്പെടുത്തിയെന്നറിയാന്‍ അദ്ദേഹത്തിന്‍റെ ലെക്സിക്കണ്‍ നോക്കിയാല്‍ മതി.
|