മഹാകവി കുമാരനാശാനെ റൊമാന്‍റിക് കവി എന്ന് വിളിക്കാനാവില്ലെന്ന് അദ്ദേഹത്തിന്‍റെ കവിതകളെ സൂക്സ്മമായി വിലയിരുത്തിയാല്‍ മനസിലാവുമെന്ന് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്‍ അഭിപ്രായപ്പെട്ടു.
അനന്തപുരിയില്‍ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് നടന്ന ആശാന്‍ സാഹിത്യ ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശാന്‍റെ പ്രരോദനം, വീണപൂവ്, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, നളിനി, ലീല തുടങ്ങി എല്ലാ കാവ്യങ്ങളിലും ഭാരതീയ സംസ്കൃതിയുടെ പഴക്കമുള്ള തത്വചിന്തകളാണ് കാണാനാവുക. അദ്ദേഹത്തിന്‍റെ നായകന്മാര്‍ - നായികമാരും - കേവല മര്‍ത്യരല്ല, ലൗകിക ജീവിതത്തില്‍ നിന്നും അകന്നു നില്‍ക്കുകയോ ഉയര്‍ന്നു നില്‍ക്കുകയോ ചെയ്യുന്ന സന്യാസിമാരോ അവധൂതന്മാരോ ഭ്രാന്തന്മാരോ അണവര്‍.
ഇവിടെ സ്ത്രീ പുരുഷ ബന്ധം കാല്‍പ്പനികതലത്തിലല്ല, അദ്ധ്യത്മിക തലത്തിലാണ് സംഭവിക്കുന്നത്. ആശാന്‍റെ കവിതകളിലെ വാക്കുകള്‍ പോലും വേദങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ്.
അതുകൊണ്ട് അദ്ദേഹത്തിന്‍റെ കവിതകളെ ആ നിലയ്ക്ക് വേണം വിലയിരുത്താന്‍. ബഹുമുഖ തലത്തില്‍ വ്യാപരിക്കുന്നതാണ് ആശാന്‍ കവിതകള്‍ എന്ന് അദ്ദേഹം പറഞ്ഞു. വീണപൂവിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തില്‍ ഈ വഴിക്ക് ചിന്തിക്കുന്നത് നന്നായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.
കവിതയെ സാമൂഹ്യ നവോത്ഥാനത്തിന്‍റെ ആണിക്കല്ലാക്കി മാറ്റിയ സര്‍ഗ്ഗധനനായിരുന്നു കുമാരനാശാനെന്ന് പ്രൊഫസര്‍ ഡി.വിനയചന്ദ്രന്‍ പറഞ്ഞു. കവി നാരായണ കുറുപ്പ്, പ്രൊഫ. എന്‍.എം.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ഛു.
പിന്നീട് ആശാന്‍ കവിതയുടെ സംഗീതാവിഷ്കരണം നടന്നു.
|