ലോകത്തില്‍ വൃദ്ധരുടെ എണ്ണം ക്രമാതീതമായി കൂടി വരികയാണ്. ജനസംഖ്യാ ജരണം അഥവാ പോപ്പുലേഷന്‍ ഏജിംഗ് എന്നറിയപ്പെടുന്ന ഈ സാമൂഹിക പ്രതിഭാസം മൂലം ഒട്ടേറെ രോഗാവസ്ഥകള്‍ സമൂഹത്തില്‍ കൂടി വരുന്നുണ്ട്. അതിലൊന്നാണ് മറവി രോഗം എന്നറിയപ്പെടുന്ന അല്‍ ഷെമേഴ്‌സ് രോഗം.
വൃദ്ധജനസംഖ്യ കൂടി വരുന്ന കേരളത്തിലും അല്‍ഷെമേഴ്‌സ് രോഗികളുടെ എണ്ണം ഏറിവരുന്നു എന്നാണ് സൂചന. ഇത് വെറുമൊരു രോഗം എന്നതില്‍ ഉപരി വലിയൊരു സാമൂഹിക പ്രശ്നമായി മാറുകയാണ്. രോഗിക്കും കുടുംബത്തിനും ശുശ്രൂഷിക്കാന്‍ നില്‍ക്കുന്നവര്‍ക്കും എല്ലാം ഒരേപോലെ ദു:ഖം നല്‍കുന്നതാണ് അല്‍ഷെമേഴ്സ് രോഗം.
ഈ രോഗം പിടിപെട്ടാല്‍ അതില്‍ നിന്ന് പൂര്‍ണ്ണ മോചനമില്ല എന്നതാണവസ്ഥ. മാത്രമല്ല, രോഗി ക്രമേണ മരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. പലപ്പോഴും ഓര്‍മ്മക്കുറവും താന്‍ ആരാണെന്ന തിരിച്ചറിവും ഇല്ലാത്തതു മൂലം പല അപകടങ്ങളിലും രോഗി ചെന്നുചാടുന്നു.
നല്ല ആരോഗ്യമുള്ള ആളുകളില്‍ ഈ രോഗം വരുമ്പോള്‍ അവര്‍ സ്വപ്നാടനത്തില്‍ എന്നപോലെ സഞ്ചരിക്കുകയും പലപ്പോഴും നദികളിലും വെള്ളക്കെട്ടുകളും വീണു മരിക്കുകയും ഒക്കെ ചെയ്യാറുണ്ട്.
വാര്‍ദ്ധക്യത്തിന്‍റെ ഭാഗമായി ഉണ്ടാവുന്ന സെനൈലിറ്റി എന്നു വിളിക്കുന്ന അവസ്ഥയല്ല മേധാക്ഷയം (ഡിമെന്‍ഷ്യ) സംഭവിക്കുന്ന അല്‍ഷെമേഴ്സ് രോഗം.
1906 ല്‍ ജര്‍മ്മന്‍ ഡോക്ടറായ അലോയിസ് അല്‍ഷെമറാണ് ഈ രോഗാവസ്ഥ ആദ്യം തിരിച്ചറിഞ്ഞത്. അഗസ്തെ എന്ന വനിതയെ ചികിത്സിച്ചപ്പോഴാണ് അദ്ദേഹത്തിന് ഈ കണ്ടെത്തല്‍ നടത്താനായത്. അതുകൊണ്ടാണ് ഈ രോഗത്തെ അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെടുന്നത്.
മേധാക്ഷയം ഉണ്ടാവുന്ന രോഗികളില്‍ മിക്ക പേര്‍ക്കും അല്‍ഷെമേഴ്സ് രോഗം ഉണ്ടായിരിക്കും. രോഗമുള്ളവരുടെ തലച്ചോറിലെ നാഡീകോശങ്ങളില്‍ ബി അമലോയിഡ് എന്ന മാംസ്യം കൊണ്ടുണ്ടാവുന്ന ഒരുതരം പ്ലാക്ക് പറ്റിപ്പിടിച്ചിരിക്കുന്നു. ക്രമേണ തലച്ചോര്‍ ചുരുങ്ങിപ്പോവുകയും ചെയ്യുന്നു.
|