ശരാശരി കുടിയന്‍‌മാര്‍ക്ക് സന്തോഷിക്കാം!

WEBDUNIA|
PRO
മദ്യപാനം ആപത്ത് ആണെങ്കിലും ശരാശരി കുടിയന്‍‌മാര്‍ക്ക് സന്തോഷിക്കാനുള്ള വകയുണ്ട്. അടുത്തകാലത്ത് പുറത്തുവന്ന ഒരു പഠനം പറയുന്നത് കുടിക്കാത്തവരെക്കാളും മുഴുക്കുടിയന്‍‌മാരെക്കാളും നല്ല ആരോഗ്യം ശരാശരി കുടിയന്‍‌മാര്‍ക്കാണെന്നാണ്!

എന്നാല്‍, ഈ പഠനം മദ്യപാന ശീലത്തെ വളര്‍ത്താനോ മദ്യത്തിന്റെ പ്രചാരണത്തിനായോ ഉപയോഗിക്കരുത് എന്നാണ് പഠന സംഘത്തെ നയിച്ച ബോറിസ് ഹാന്‍സെല്‍ ആവശ്യപ്പെടുന്നത്. പാരിസിലെ പിറ്റിസ്-സാല്‍പെട്രിയറെ ആശുപത്രിയിലെ ഡോക്ടറാണ് ഹാന്‍സെല്‍.

ഇത്തരക്കാരുടെ ആരോഗ്യനില മെച്ചപ്പെടുന്നത് മദ്യപാനത്തിന്റെ നേരിട്ടുള്ള ഗുണഫലമല്ല. മാനസിക പിരിമുറുക്കം കുറയുന്നതും കൂടുതല്‍ ശാരീരികായാസമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നതുമാണ് ഇതിനുള്ള ചില കാരണങ്ങള്‍.

അതേസമയം, അമിതമായ മദ്യപാനം കടുത്ത കരള്‍ രോഗത്തിനും പലവിധ അര്‍ബുദങ്ങള്‍ക്കുമടക്കം പലവിധ മാരക രോഗങ്ങള്‍ക്ക് കാരണമാവുന്നു. മദ്യപാനം മൂലം ആഗോളതലത്തില്‍ വര്‍ഷം തോറും 2.3 ദശലക്ഷം പേര്‍ കൊല്ലപ്പെടുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകളില്‍ പറയുന്നുണ്ട്.

ഹാന്‍സെലും സംഘവും ഒന്നര ലക്ഷം ആളുകളിലാണ് പഠനം നടത്തിയത്. ഇവരെ നാല് സംഘങ്ങളായി തരംതിരിച്ചാണ് നിരീക്ഷണം നടത്തിയത്. ഒരിക്കലും മദ്യപിക്കാത്തവര്‍, പത്ത് ഗ്രാമില്‍ കുറവ് മദ്യം അകത്താക്കുന്നവര്‍, പത്ത് ഗ്രാമിനും മുപ്പത് ഗ്രാമിനും ഇടയില്‍ മദ്യം അകത്താക്കുന്ന ഇടത്തരം മദ്യപാനികള്‍, മുപ്പത് ഗ്രാമില്‍ കൂടുതല്‍ മദ്യം അകത്താക്കുന്ന അമിത മദ്യപാനികള്‍ എന്നിങ്ങനെയുള്ള നാല് സംഘങ്ങളായാണ് ആളുകളെ തരംതിരിച്ചത്.

ഇടത്തരം മദ്യപാനികള്‍, അതായത്, പത്ത് ഗ്രാമിനും മുപ്പത് ഗ്രാമിനും ഇടയില്‍ മദ്യം അകത്താക്കുന്നവര്‍, അമിത മദ്യപാനികളെക്കാളും മദ്യപിക്കാത്തവരെക്കാളും ആരോഗ്യമുള്ളവരാണെന്ന് പഠനത്തില്‍ തെളിഞ്ഞു. മദ്യപാനവും പൊതുവായ ആരോഗ്യസ്ഥിതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഈ പഠനം യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യുട്രീഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :