തരൂര്‍ = തച്ചങ്കരി = തലവേദന!

ദുര്‍ബല്‍ കുമാര്‍

WEBDUNIA|
PRO
‘ഉണ്ടിരുന്ന നായര്‍ക്കൊരു വിളി തോന്നി’ എന്നൊരു ചൊല്ലുണ്ട്. ‘വേലിയിലിരുന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വച്ചു’ എന്നും പറയും. ശശി തരൂരിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും ടോമിന്‍ തച്ചങ്കരിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഇപ്പോള്‍ അങ്ങനെ ഒരു ചിന്തയില്ലെന്നു പറയാനാവില്ല. ഈ രണ്ടു കക്ഷികളും എവിടെ തലവച്ചാലും കുഴപ്പമാണെന്ന് ഇരു സര്‍ക്കാരുകള്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്.

സര്‍ക്കാരിന്‍റെ ഇമേജൊന്നു കൂട്ടിക്കളയാമെന്ന് കരുതിയാണ് സ്വതേ ബുദ്ധിജീവിയായ ശശി തരൂരിനെ സോണിയാ ഗാന്ധി പാര്‍ലമെന്‍റിലേക്ക് ആനയിച്ചത്. പൊതുവെ സാഹിത്യകാരന്‍‌മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ശ്വാസം മുട്ടുന്ന പാര്‍ട്ടിയെന്ന കോണ്‍ഗ്രസിന്‍റെ ദോഷപ്പേര് മാറുന്നെങ്കില്‍ മാറട്ടെയെന്നേ ആയമ്മ ധരിച്ചുള്ളൂ. പണ്ടു നമ്മുടെ ഫാമിലിയെ ആശാന്‍ ചീത്തപറഞ്ഞു പുസ്തകമെഴുതിയതൊന്നും കാര്യമാക്കിയില്ല.

എന്തായാലും പാലു കൊടുത്ത കൈക്കു തന്നെ കൊത്തിയെന്നു പറഞ്ഞതു പോലെയായല്ലോ. കന്നുകാലിക്ലാസും ട്വിറ്ററും വിദേശനയവുമൊക്കെയായി തരൂര്‍ വിവാദക്കൂമ്പാരത്തില്‍ കൈയിട്ട് ഇളക്കിക്കൊണ്ടേയിരുന്നു. എന്തുപറഞ്ഞാലും വിവാദമാകുന്ന ഒരു മന്ത്രിയെന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് തരൂരാശാന്‍ പ്രതിപക്ഷത്തിന് പ്രിയങ്കരനായി. ഇപ്പോഴിതാ ഐ പി എല്‍ വിവാദം.

ഇയാള്‍ക്കിതിന്‍റെ വല്ല കാര്യവുമുണ്ടൊ എന്നാവും പ്രധാനമന്ത്രി പോലും ഇപ്പോള്‍ തരൂരിനെക്കുറിച്ചു ചിന്തിക്കുക. സോണിയാ ഗാന്ധി ഇത് എന്നേ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാകും. ഇനി എന്തൊക്കെ പുകിലാണോ ഈ മന്ത്രി ഉണ്ടാക്കാന്‍ പോകുന്നതെന്ന് ആലോചിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുന്നു.

സമാനമായ അവസ്ഥയിലാണ് ഐ ജി ടോമിന്‍ തച്ചങ്കരിയെക്കൊണ്ട് സംസ്ഥാന സര്‍ക്കാരും നേരിടുന്നത്. കക്ഷിക്ക് ഭരണപക്ഷപ്പാര്‍ട്ടിയുടെ മുകള്‍ തട്ടില്‍ നല്ല പിടിപാടാണ്. അതുകൊണ്ട് മുഖ്യമന്ത്രിക്കു പോലും സൂക്ഷിച്ചേ സംസാരിക്കാനാകൂ. മുമ്പ് പല കേസുകളിലും തച്ചങ്കരിയെ പിടിക്കാന്‍ വി എസ് ശ്രമിച്ചതാണ്. ഒടുവില്‍ സര്‍ക്കാര്‍ നാറിയതല്ലാതെ മറ്റ് ഫലമൊന്നുമുണ്ടായില്ല.

എങ്കില്‍ പിന്നെ കണ്ണൂര്‍ ഐ ജിയായി എങ്ങനെയെങ്കിലും പെഴച്ചു പൊയ്ക്കോട്ടെ എന്ന് വി എസ് സഖാവ് കണ്ണടച്ചു വിട്ടപ്പോഴാണ് അതിയാന്‍റെ ഒരു വിദേശയാത്ര. ഒരു വെടിക്ക് രണ്ടുപക്ഷി എന്ന ബള്‍ബ് വി എസ് സഖാവിന്‍റെ തലയില്‍ മിന്നി മറഞ്ഞത് പെട്ടെന്നായിരുന്നു. പിണറായി സഖാവിനെ കുടുക്കാം, തച്ചങ്കരി സാറിനെ ഒടിക്കുകയും ചെയ്യാം.
PTI


വിദേശയാത്രയെക്കുറിച്ച് അന്വേഷിച്ച് ഒരു റിപ്പോര്‍ട്ടും വാങ്ങി കക്ഷത്തില്‍ വച്ചു മുഖ്യമന്ത്രി. നടപടിയെടുക്കാമെന്ന് സന്തോഷിച്ച് രണ്ടു മുദ്രാവാക്യം ഉച്ചത്തില്‍ മുഴക്കിയിരിക്കുമ്പോള്‍ അതാ ഔദ്യോഗിക പക്ഷത്തിന്‍റെ വാള്‍. വി എസിന്‍റെ മകന്‍റെ വിദേശയാത്രയെക്കുറിച്ചും അന്വേഷിക്കണമത്രേ. വി എസിന്‍റെ മകന്‍ അരുണ്‍ കുമാര്‍ ഐ എച്ച് ആര്‍ ഡി ജോയിന്‍റ്‌ ഡയറക്ടറാണല്ലോ. കക്ഷി വിദേശയാത്ര നടത്തിയാലും സര്‍ക്കാരിന്‍റെ അനുമതി വേണം. അതൊന്നും കാര്യമാക്കാതെ മുഖ്യന്‍റെ മകന്‍ മുട്ടിനുമുട്ടിന് വിദേശങ്ങളിലേക്ക് പറന്നതിനെ പറ്റി അന്വേഷിക്കണമെന്നാണ് പരിഷ്കരണവാദികള്‍ പറയുന്നത്.

വി എസ് സഖാവിന് ഇനി മിണ്ടാന്‍ പറ്റുമോ? അതാണ് പറഞ്ഞത്, തച്ചങ്കരി ഒരു തീരാത്തലവേദനയായി സര്‍ക്കാരിന് അനുഭവപ്പെട്ടു തുടങ്ങിയെന്ന്. കയ്ച്ചിട്ട് ഇറക്കാനേ പറ്റുന്നില്ല, വല്യ മധുരമൊന്നുമില്ലെങ്കിലും തുപ്പാനും പറ്റുന്നില്ല. ഇതൊക്കെ ഓരോ സര്‍ക്കാരിന്‍റെ യോഗമാണ്. അനുഭവി രാജാ അനുഭവി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :