ഭൂതക്കണ്ണാടി എന്ന ലോഹിച്ചിത്രം ഓര്‍ക്കുക. സ്വന്തം മകളെപ്പോലെ സ്നേഹിച്ച മിനിക്കുട്ടിയെ കാമഭ്രാന്തന്‍മാര്‍ പിച്ചിച്ചീന്തിയിട്ടിരിക്കുന്നത് കണ്ടുനില്‍ക്കുന്ന വിദ്യാധരന്‍. അവളുടെ കൊലയാളിയെന്ന് അയാള്‍ കരുതുന്ന ആളെ കാലപുരിക്കയച്ച ശേഷം ജയിലിലേക്ക്. അവിടെയും അയാള്‍ വിങ്ങിനില്‍ക്കുകയാണ്. സ്വന്തം മകളെ ഓര്‍ത്തുള്ള വേവലാതികള്‍. എവിടെയും പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നു എന്ന ചിന്ത ഭരിക്കുന്ന മനസുമായി, വിഷ്വല്‍ ഹാലുസിനേഷന്‍ ബാധിച്ച് മാനസികമായി തകരുന്നു.
സ്വന്തം മകളോടുള്ള പിതാവിന്‍റെ സ്നേഹവും അവളെക്കുറിച്ചുള്ള ആകുലതകളും മനഃശാസ്ത്രപരമായി ഏകോപിപ്പിച്ച ചിത്രമായിരുന്നു ഭൂതക്കണ്ണാടി. ‘വൈരം’ എന്ന പുതിയ ചിത്രം പറയുന്നതും അതാണ്. മകളെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ന്നപ്പോഴാണ് ശിവരാജന്‍ എന്ന ബാങ്ക് മാനേജര്‍ ഒരു കൊലയാളിയായി മാറുന്നത്. അതുകൊണ്ടുതന്നെ ഭൂതക്കണ്ണാടിയില്‍ അനുഭവിച്ച അതേ വികാരമാണ് വൈരവും പ്രേക്ഷകനെ അനുഭവിപ്പിക്കുന്നത്. അല്‍പ്പം കച്ചവടച്ചേരുവകളോടെയാണെന്നു മാത്രം.
എം എ നിഷാദ് സംവിധാനം ചെയ്ത വൈരം ആസ്വാദകന് ഒരു സര്‍പ്രൈസാണ്. കാരണം ഈ സംവിധായകന്‍റെ പകല്‍, നഗരം, ആയുധം എന്നീ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ വൈരത്തെയും ആ മുന്‍വിധിയോടെയേ സമീപിക്കുകയുള്ളൂ. നിഷാദ് ഒരു സംവിധായകനെന്ന നിലയില്‍ മികച്ച മുന്നേറ്റം നടത്തിയ ചിത്രമാണ് വൈരം.
പൊള്ളാച്ചിയില്‍ നിന്ന് തൊടുപുഴയിലേക്ക് സ്ഥലംമാറ്റം ലഭിച്ച ശിവരാജന്‍(പശുപതി) എന്ന ബാങ്കുമാനേജരാണ് കഥയിലെ നായകന്‍. ആള്‍ തമിഴനാണ്. പശുപതിയുടെ അഭിനയത്തില്‍ പലപ്പോഴും നാടകീയതകള്‍ കടന്നുകൂടുന്നത് പ്രേക്ഷകര്‍ ക്ഷമിക്കുന്നത് കഥാപാത്രം തമിഴനായതുകൊണ്ടാണ്.
ശിവരാജന് ഭാര്യയും (ദേവി - മീരാ വാസുദേവ്) മകളും (വൈരമണി - ധന്യ മേരി) ഉണ്ട്. ഒരു സംതൃപ്ത കുടുംബം. ദേവി മലയാളിയാണ്. ബ്ലെസിച്ചിത്രങ്ങളുടെ അനിവാര്യതയായ അണുകുടുംബം വൈരത്തില്‍ നിഷാദ് കടമെടുത്തിരിക്കുകയാണ്. ആ രീതിയില്‍, കളിയും ചിരിയും പിണക്കവും സെന്‍റിമെന്‍റ്സും നിറഞ്ഞ ഒരു കുടുംബം.
ശിവരാജന് മകളില്‍ വലിയ പ്രതീക്ഷകളുണ്ട്. അവളെ ഒരു ഡോക്ടറാക്കാനാണ് അയാളുടെ ആഗ്രഹം. അച്ഛന്‍റെ ആഗ്രഹം സഫലീകരിക്കാന്‍ കഠിനമായി ശ്രമിക്കുന്നുണ്ട് വൈരമണി. പക്ഷേ വിധിയുടെ ചതിക്കുഴിയില്‍ എല്ലാം തകിടം മറിയുന്നു. പരീക്ഷയുടെ അവസാന ദിവസം സ്കൂളില്‍ നിന്ന് വൈരമണി വീട്ടിലെത്തുന്നില്ല. പിറ്റേ ദിവസം അവളെ മരിച്ച നിലയില്‍ കണ്ടെത്തുന്നു.