കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » നിരൂപണം » ഡാഡി കൂള്‍ - രസികന്‍ എന്റര്‍ടെയിനര്‍! (Daddy Cool is a good entertainer!)
നിരൂപണം
Feedback Print Bookmark and Share
 
ഡാഡി കൂള്‍
PRO
PRO
ആഷിക് അബു - മമ്മൂട്ടി കൂട്ടുകെട്ടില്‍ നിന്ന് നല്ലൊരു എന്റര്‍‌ടെയിനര്‍ പിറന്നിരിക്കുന്നു. മമ്മൂട്ടിയുടെ അതീവ മെയ്‌വഴക്കത്തോടെയുള്ള അഭിനയവും തരക്കേടില്ലാത്ത സംവിധാനവും ഛായാഗ്രഹണവും സിനിമയുടെ ‘ഫാമിലി - സസ്പെന്‍സ് ത്രില്ലര്‍’ മുഖങ്ങളും ‘ഡാഡി കൂള്‍’ എന്ന സിനിമയെ നല്ലൊരു അനുഭവമാക്കി മാറ്റുന്നു. ചെറിയൊരു കഥ ഭംഗിയായി പറഞ്ഞ് അവസാനിപ്പിച്ചിരിക്കുന്നതിനാല്‍, മമ്മൂട്ടി ഫാന്‍സ് അല്ലാത്തവരെയും ഈ സിനിമ ആകര്‍ഷിക്കും.

ക്രൈംബ്രാഞ്ച് സി‌ഐ ആണെങ്കിലും കുഴിമടിയനും ക്രിക്കറ്റ് പ്രേമിയുമാണ് ആന്റണി സൈമണ്‍ (മമ്മൂട്ടി). മകന്റെ (ധനഞ്ജയ്) കൂടെ കളിക്കലാണ് കക്ഷിയുടെ പ്രധാന തൊഴില്‍. രണ്ടുപേരുടെയും വികൃതിത്തരങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ നിലയിലാണ് ആന്റണിയുടെ ഭാര്യ ആനി (റിച്ച പാലോട്). ആന്റണിയുടെ കുഴിമടി ഇടയ്ക്കൊക്കെ സഹപ്രവര്‍ത്തകരുടെ (സായി കുമാര്‍, വിജയരാഘവന്‍, ബിജു മേനോന്‍, ബാബു രാജ്) പരിഹാസത്തിന് വഴിവയ്ക്കാറുണ്ട്.

കുഴിമടിയും ക്രിക്കറ്റ് പ്രേമവും മകനെ കളിപ്പിക്കലും കൂടിയായപ്പോള്‍ ആന്റണിക്ക് സസ്‌പെന്‍ഷന്‍ കിട്ടി. ക്രിമിനലായ ഭീബ് ഭായിയെ (ആഷിഷ് വിദ്യാര്‍ത്ഥി), മൂക്കിന്റെ തുമ്പത്തെന്ന വണ്ണം കിട്ടിയിട്ടും പിടികൂടാന്‍ പറ്റാത്തതിനാലായിരുന്നു സസ്പെന്‍ഷന്‍. എന്തായാലും സസ്പെന്‍ഷന്‍ ഡാഡിയുടെയും മകന്റെയും കണ്ണ് തുറപ്പിച്ചു. തുടര്‍ന്ന്, ക്രിക്കറ്റ് താരം ശ്രീകാന്തിനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന വില്ലന്മാരെ, മകന്റെ സഹായത്താല്‍ പിടികൂടുന്നതോടെ ആന്റണിയെ തിരികെ ജോലിയില്‍ എടുക്കുന്നു.

എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിച്ച ആന്റണിയെ കാത്തിരുന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. ഈ സംഭവങ്ങള്‍ ക്ലൈമാക്സില്‍ എത്തുന്നതോടെ കുടുംബകഥയില്‍ നിന്ന് ഡാഡി കൂള്‍ ഒരു സസ്പെന്‍സ് ത്രില്ലറായി രൂപം മാറുന്നു, തീര്‍ത്തും സ്വാഭാവികമായി തന്നെ. സെന്റിമെന്റിനും ആക്ഷനും സ്റ്റൈലിനും ഒരുപോലെ പ്രാധാന്യം നല്‍‌കിക്കൊണ്ടുള്ള സമീപനത്താല്‍ ഈ സിനിമയ്ക്ക് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കാനാവുന്നുണ്ട്.

കളിയും ചിരിയുമൊക്കെയായി നീങ്ങുന്ന ആദ്യ പകുതിയില്‍ നിന്ന് ചടുലമായ രണ്ടാം പകുതിയിലേക്കുള്ള ‘ട്രാന്‍‌സിഷന്‍’ മികവോടെയാണ് ആഷിക് അബു കൈകാര്യം ചെയ്തിരിക്കുന്നത്. ഡാഡിയും മകനും തമ്മിലുള്ള രസികന്‍ ബന്ധത്തിന്റെ ചരട് പൊട്ടാതെ സിനിമ അവസാനിക്കുന്നത് വരെയും നിലനിര്‍ത്തിക്കൊണ്ടുപോവാന്‍ തിരക്കഥയ്ക്കും കഴിഞ്ഞിട്ടുണ്ട്.

‘വീഞ്ഞിന് പ്രായം കൂടുന്തോറും വീര്യമേറും’ എന്നൊരു പഴമൊഴിയുണ്ട്. മമ്മൂട്ടിയുടെ ഇരുത്തം വന്ന അഭിനയശൈലി കണ്ടാല്‍ ഈ പഴമൊഴി ഓര്‍മവരുന്നതില്‍ അത്ഭുതമില്ല. ‘കൂളായ’ ഡാഡിയെ അത്രയ്ക്ക് ഗംഭീരമായാണ് മമ്മൂട്ടി അഭിനയിപ്പിച്ച് ഫലിപ്പിച്ചിരിക്കുന്നത്. ‘പുരുഷ ഗ്ലാമര്‍’ എന്ന വാക്കിന് മലയാള സിനിമയില്‍ ‘മമ്മൂട്ടി’ എന്ന പേരൊഴികെ മറ്റൊരു പര്യായമില്ല എന്ന് ചിന്തിച്ചാലും അത്ഭുതമില്ല. അത്രയ്ക്ക് ‘കളര്‍‌ഫുള്‍’ ആയാണ് മമ്മൂട്ടിയിതില്‍ പ്രത്യക്ഷപ്പെടുന്നത്.

ആനിയെ അവതരിപ്പിച്ചിരിക്കുന്ന റിച്ചാ പാലോടിന് ഭാഷയറിയായ്ക ഒരു പോരായ്മയായി. വികൃതിക്കുട്ടനായി അഭിനയിച്ച ധനഞ്ജയ് തകര്‍ത്തു. ബിജു മേനോനടക്കമുള്ള സഹതാരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അന്തരിച്ച നടന്‍ രാജന്‍ പി ദേവും ചെറിയൊരു വേഷത്തില്‍ ഇതിലുണ്ട്.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സമീര്‍ താഹിര്‍ മലയാള സിനിമയ്ക്കൊരു മുതല്‍‌ക്കൂട്ടാണെന്ന് പറയാതിരിക്കാന്‍ വയ്യ. ഡാഡി കൂളിന് വേണ്ടി ബിജി ബാല്‍ ഒരുക്കിയ ഗാനങ്ങളെല്ലാം ഒരുവട്ടം കേള്‍ക്കാവുന്നവയാണ്. രാജീവ് ഗോപാല്‍ ചെയ്ത ഗ്രാഫിക്സ് വര്‍ക്കുകളും ആകര്‍ഷണീയമാണ്. ഡാഡി കൂളിന്റെ മികച്ചതല്ലെങ്കിലും തരക്കേടില്ലാത്ത തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയായ ആഷിക് അബുവാണ്. എല്ലാം കൊണ്ടും കണ്ടിരിക്കാവുന്ന ഒരു നല്ല എന്റര്‍‌ടെയിനറാണ് ഡാഡി കൂള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ആഷിക് ബാബു, മമ്മൂട്ടി, ഡാഡി കൂള്, സിനിമ, റിവ്യൂ, നിരൂപണം, മലയാള സിനിമ, ആന്റണി സൈമണ്, സമിര് താഹിര്, ബിജി ലാല്