“പിടക്കോഴികളെ ഈ സിനിമ കാണിക്കരുത്. കണ്ടാല്‍ അവ പോലും കൂവിപ്പോകും” - ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. അദ്ദേഹത്തിന്‍റെ അഭിപ്രായം തന്നെയായിരുന്നു സിനിമ കണ്ട ഭൂരിഭാഗം പ്രേക്ഷകര്‍ക്കും. സിനിമയ്ക്ക് ആദ്യ ദിനം നല്ല തിരക്കുണ്ട്. ഈ തിരക്കിക്കയറുന്ന ജനങ്ങളെല്ലാം നിരാശയാല്‍ തൂങ്ങിയ മുഖവുമായി ഇറങ്ങിപ്പോകുന്നത് ഭൂതം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലെ ദയനീയ കാഴ്ച.
പത്മശ്രീ ഉള്‍പ്പടെയുള്ള ദേശീയ ബഹുമതികള്‍ ലഭിച്ച നടനാണ് മമ്മൂട്ടി. ഇത്തരം കോമാളിച്ചിത്രങ്ങളില്‍ അഭിനയിച്ച് തന്‍റെ വിലപ്പെട്ട സമയം പാഴാക്കണോ എന്നത് അദ്ദേഹം ചിന്തിക്കേണ്ട ചോദ്യം. ബുദ്ധി വീട്ടില്‍ വച്ചതിന് ശേഷം മാത്രം തിയേറ്ററില്‍ പോയി കാണേണ്ട സിനിമകളുടെ ഗണത്തില്‍ പെട്ടതാണ് ഈ ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ പറയുന്നുണ്ടെങ്കിലും, ഈ കാലഘട്ടത്തില്‍, സിനിമ എന്ന മാധ്യമത്തിന്‍റെ ശക്തി ഇത്രയേറെ പ്രസക്തമായ സാഹചര്യത്തില്‍ 'ഈ പട്ടണത്തില്‍ ഭൂതം’ ആര്‍ക്കും ഗുണം ചെയ്യാത്ത ഒരു സിനിമയാണെന്ന് പറയേണ്ടി വരുന്നത് ഈയുള്ളവളുടെ നിസഹായാവസ്ഥ!
PRO
PRO
ജോണി ആന്‍റണി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടി ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. ഒരാള്‍ ഭൂതം തന്നെ. മറ്റെയാള്‍ സര്‍ക്കസ് അഭ്യാസിയായ ജിമ്മി. ആള്‍ ഇപ്പോള്‍ ജയിലിലാണ്. ചെറിയ കുറ്റമൊന്നുമല്ല. ഒരു കൊലപാതകക്കേസ്. ഫിലിപ്പോസ്(ജനാര്‍ദ്ദനന്‍) എന്ന സര്‍ക്കസ് മുതലാളിയെയാണ് കക്ഷി വകവരുത്തിയത്. നായകന്‍ കൊലക്കേസിലെ പ്രതിയാണെങ്കില്‍ അപ്പൊഴേ ഊഹിക്കാമല്ലോ അത് കള്ളക്കേസാണെന്ന്. ആരോ പെടുത്തിയതാണെന്ന്. സര്‍ക്കസ് കമ്പനി കൈക്കലാക്കാന്‍ ചിലര്‍ നടത്തുന്ന ഫൌള്‍ പ്ലേകള്‍.
ഭൂതത്താന്‍ മമ്മൂട്ടിയാകട്ടെ കുട്ടികളുടെ മനസുള്ള ഒരത്ഭുതജീവി. നമ്മള്‍ സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയില്‍ ഇന്നസെന്‍റിനെ കണ്ടത് ഓര്‍മ്മയില്ലേ? അതേ പടപ്പ്. ഭൂതം കുട്ടികളുടെ അടുത്തെത്തുന്നതും ജിമ്മിയുടെ കേസ് തെളിയിക്കുന്നതുമൊക്കെയാണ് കഥാസാരം. കൊല്ലപ്പെട്ട സര്‍ക്കസ് മുതലാളിയുടെ മകള്‍ ആന്‍സി(കാവ്യ) സര്‍ക്കസ് കമ്പനിയുടെ ചുമതലയേറ്റെടുക്കാനാണ് ഡല്‍ഹിയില്‍ നിന്നെത്തുന്നത്. ജിമ്മിയാണ് തന്‍റെ പിതാവിന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് മനസിലാക്കുന്ന ആന്‍സിക്ക് പതിവു പോലെ ആദ്യമൊക്കെ നായകനോടു പക. പിന്നീട് ജിമ്മിയല്ല കുറ്റവാളിയെന്ന് തിരിച്ചറിയുമ്പോള്‍ അലിവ്, സ്നേഹം. നായകനെ പരോളിലിറക്കുന്ന ആന്‍സിക്കുട്ടി കഥ വഴിത്തിരിവിലേക്ക് നയിക്കുകയാണ്.
ഭൂതത്താന്‍ മമ്മൂട്ടി സര്‍ക്കസ് കൂടാരത്തിലെത്തുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. ഒരു ദുര്‍മന്ത്രവാദി(മഹാരാജന്‍ - പിതാമഹന്‍ ഫെയിം) ഭൂതത്തെ ഭദ്രമായി കുപ്പിയിലടയ്ക്കുന്നു. കുപ്പിയും കൊണ്ടു പോകുന്നവഴി ജീപ്പിടിച്ച് പുഴയില്‍ വീഴുന്നു. ഒരു സ്രാവ് കുപ്പി വിഴുങ്ങുന്നു. ഈ സ്രാവിനെ ശിശുപാലന്‍(സുരാജ് വെഞ്ഞാറമ്മൂട്) സര്‍ക്കസ് ക്യാമ്പിലേക്ക് വാങ്ങുന്നു. അവിടെ വച്ച് കുപ്പി അബദ്ധത്തില്‍ തുറക്കുകയാണ് ശിശുപാലന്‍. ഭൂതത്തിന്‍റെ ഇന്‍ട്രൊഡക്ഷന്‍ ഉഗ്രന്‍. പക്ഷേ പിന്നീട്, ഭൂതത്തിന്‍റെ ശബ്ദം കേള്‍ക്കുന്ന കാഴ്ചക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുന്നു.
ശബ്ദഗാംഭീര്യം കൊണ്ട് മലയാളത്തിലെ ഏറ്റവും അനുഗ്രഹീതനായ നടനാണ് മമ്മൂട്ടി. പക്ഷേ ഇത്തിരിപ്പോന്ന കുഞ്ഞിന്‍റെ ശബ്ദത്തിലുള്ള മമ്മൂട്ടിയുടെ പ്രകടനം സഹതാപമുണര്‍ത്തും. സൂര്യപുത്രന്‍ എന്ന ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രത്തോടു തോന്നുന്ന അതേ അസഹനീയത ഭൂതത്തോടും ആവര്‍ത്തിക്കാന്‍ മറ്റെന്തു വേണം?